''ചികിത്സാ സഹായത്തിനുളള കടലാസ് രാഹുൽ ഗാന്ധി കൺമുന്നിൽ വലിച്ച് കീറി''! കലി തീരാതെ അമേഠിയിലെ ജനം
Recommended Video
അമേഠി: രാഷ്ട്രീയ ജീവിതത്തില്‍ ഇനി എത്ര കയറ്റിറക്കങ്ങള്‍ കടന്ന് പോയാലും 2019ലെ ലോക്‌സഭാ തിരഞ്ഞെടുപ്പും അമേഠിയിലെ ജനവിധിയും കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ഒരിക്കലും മറക്കാനിടയില്ല. അരലക്ഷത്തോളം വോട്ടിനാണ് സ്മൃതി ഇറാനി രാഹുല്‍ ഗാന്ധിയെ വീഴ്ത്തി ജയന്റ് കില്ലറായത്.
കോണ്‍ഗ്രസ് കോട്ടയായ അമേഠിയിലെ തോല്‍വി അടക്കം വന്‍ തിരിച്ചടി നേരിട്ട തിരഞ്ഞെടുപ്പിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് രാജി പ്രഖ്യാപിച്ചിരിക്കുകയാണ് രാഹുല്‍. അമേഠിയിലെ തോല്‍വി രാഹുല്‍ ഗാന്ധി ഗാന്ധി ചോദിച്ച് വാങ്ങിച്ചതാണ് എന്നാണ് അവിടുടെ ജനങ്ങള്‍ പറയുന്നത് എന്ന് ദ ഹിന്ദു തയ്യാറാക്കിയ റിപ്പോർട്ടിൽ പറയുന്നു. വല്ലപ്പോഴും വന്ന് മുഖം കാണിച്ച് പോയാല്‍ ജനം വോട്ട് ചെയ്യുമെന്ന് കരുതിയ രാഹുലിനെ അമേഠി അക്ഷരാര്‍ത്ഥത്തില്‍ ഒരു പാഠം തന്നെയാണ് പഠിപ്പിച്ചത്.
കോൺഗ്രസിന്റെ കുത്തക മണ്ഡലം
വര്‍ഷങ്ങളായി കോണ്‍ഗ്രസ്, പ്രത്യേകിച്ച് ഗാന്ധി കുടുംബം കയ്യടക്കി വെച്ചിരുന്ന മണ്ഡലമാണ് ഉത്തര്‍ പ്രദേശിലെ അമേഠി. അപൂര്‍വ്വമായി മാത്രമേ ഇവിടെ കോണ്‍ഗ്രസ് തോല്‍വി രുചിച്ചിട്ടുളളൂ. 2014ല്‍ രാജ്യത്ത് മോദി തരംഗം ആഞ്ഞടിച്ച് ഉത്തര്‍ പ്രദേശ് ബിജെപി തൂത്തുവാരിയപ്പോള്‍ പോലും അമേഠി കോണ്‍ഗ്രസിനെ കൈവിട്ടില്ല.
രാഹുലിനെ സ്മൃതി വീഴ്ത്തി
ആദ്യമായി സ്മൃതി ഇറാനി രാഹുല്‍ ഗാന്ധിക്കെതിരെ മത്സരിച്ച 2014ല്‍ രാഹുലിന്റെ ഭൂരിപക്ഷം 1.7 ലക്ഷമായി കുറഞ്ഞിരുന്നു. 2009ലെ ഭൂരിപക്ഷം മൂന്ന് ലക്ഷത്തില്‍ അധികമായിരുന്നു. 2019ലെത്തിയപ്പോള്‍ രാഹുലിനെ സ്മൃതി വീഴ്ത്തി. അത് രാഹുല്‍ ചോദിച്ച് വാങ്ങിയ തോല്‍വി കൂടി ആയിരുന്നു.
കണക്ക് കൂട്ടൽ പിഴച്ചു
തങ്ങളെ വിലകുറച്ച് കണ്ട രാഹുലിന് അമേഠിയിലെ ജനങ്ങള്‍ കൊടുത്ത മറുപടിയായിരുന്നു ആ തിരഞ്ഞെടുപ്പ് ഫലം എന്നാണ് അമേഠിയിലെ വോട്ടര്‍മാര്‍ തന്നെ പറയുന്നത്. സ്വന്തം മണ്ഡലത്തിലെ ജനങ്ങളുടെ പ്രശ്‌നങ്ങള്‍ അറിയാനോ പരിഹരിക്കാനോ ശ്രമിക്കാതെ അവര്‍ വെറുതെ ജയിപ്പിച്ച് വിടും എന്ന് കണക്ക് കൂട്ടിയ രാഹുലിനും കോണ്‍ഗ്രസിനും പിഴച്ചു
കൈവീശിക്കാട്ടിയാൽ വോട്ട് വീഴില്ല
അമേഠിയിലെ ട്രക്ക് ഡ്രൈവറായ രാം പ്രകാശ് പറയുന്നത് ഇങ്ങനെയാണ്. ''രാഹുല്‍ ജി കരുതിയത് എപ്പോഴെങ്കിലും ഒന്ന് വന്ന് കൈവീശിക്കാണിച്ച് പോകുമ്പോഴേക്കും അമേഠിക്കാര്‍ അദേഹത്തിന് വോട്ട് ചെയ്യും എന്നാണ്. അദ്ദേഹം എന്താണ് മണ്ഡലത്തിന് വേണ്ടി ചെയ്തത് എന്ന് പോലും നോക്കാതെ ജനം വോട്ട് ചെയ്യും എന്നാണ്''.
പ്രമാണിമാരെ മതി
മണ്ഡലത്തിലെ ദളിതര്‍ക്കടക്കം ഇതേ വികാരമാണ്.രാഹുല്‍ ഗാന്ധി മണ്ഡലത്തില്‍ വന്നാല്‍ തന്നെയും പ്രമാണിമാരുമായി മാത്രമാണ് കൂടിക്കാഴ്ചകള്‍ എന്നും അവര്‍ പറയുന്നു. മണ്ഡലം വികസനത്തിന്റെ കാര്യത്തില്‍ വളരെ പിന്നോക്കമാണ്. പ്രിയങ്ക ഗാന്ധി അവസാന നിമിഷം വരെ പ്രചാരണത്തിന് ഇറങ്ങിയിട്ടും അമേഠി കോണ്‍ഗ്രസിന് നഷ്ടപ്പെട്ടു.
രാഹുൽ കീറിക്കളഞ്ഞു
മണ്ഡലത്തിലെ മറ്റൊരു വോട്ടറായ രഞ്ജീത് കുമാര്‍ പറയുന്നത് അമേഠിയിലെ കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെയാണ്. പാവപ്പെട്ടവരേയും പിന്നോക്ക ജാതിക്കാരേയും കോണ്‍ഗ്രസ് നേതാക്കള്‍ തിരിഞ്ഞ് നോക്കാറില്ല. പട്ടികളെ പോലെയാണ് അവര്‍ തങ്ങളെ കാണുന്നതെന്ന് കുമാര്‍ ആരോപിക്കുന്നു. രാഹുല്‍ ഗാന്ധിയില്‍ നി്ന്ന് പോലും മോശം അനുഭവം ഉണ്ടായി.
സ്മൃതി മികച്ച നേതാവ്
ഒരിക്കല്‍ ചികിത്സാ സഹായത്തിന് വേണ്ടി രാഹുല്‍ ഗാന്ധിയെ നേരിട്ട് കണ്ട് താന്‍ അപേക്ഷ നല്‍കി. എന്നാല്‍ തന്റെ മുന്നില്‍ വെച്ച് തന്നെ രാഹുല്‍ ആ കടലാസ് കീറിക്കളഞ്ഞുവെന്ന് കുമാര്‍ പറയുന്നു. സ്മൃതി ഇറാനി നല്ല വ്യക്തിയാണെന്നും പാവങ്ങളോട് അനുഭാവം കാട്ടുന്ന നേതാവ് ആണെന്നുമാണ് രഞ്ജീത് കുമാറിന്റെ അഭിപ്രായം.
5 വർഷത്തെ പ്രവർത്തനം
തങ്ങളുടെ എംപിയോടുളള ഈ രോഷം കൃത്യമായി അമേഠിയില്‍ മുതലെടുക്കാന്‍ ആയി എന്നിടത്താണ് സ്മൃതി ഇറാനിയുടെ വിജയം. 2014ല്‍ ജയിച്ച രാഹുല്‍ അമേഠിയെ മറന്നു. എന്നാല്‍ സ്മൃതി മറന്നില്ല. 5 വര്‍ഷത്തിനിടെ 60 തവണ സ്മൃതി അമേഠിയില്‍ എത്തി പ്രവര്‍ത്തിച്ചു. അത് തിരഞ്ഞെടുപ്പ് ഫലത്തില്‍ പ്രതിഫലിക്കുകയും ചെയ്തു.