എന്തുകൊണ്ട് ബ്രസീല്‍ പ്രസിഡന്‍റ് ബോണ്‍സൊനാരോയ്ക്കെതിരെ ഇന്ത്യയില്‍ പ്രതിഷേധം?
ദില്ലി: ഇത്തവണ റിപബ്ലിക് ദിന ആഘോഷങ്ങളില്‍ ഇന്ത്യയുടെ മുഖ്യ അതിഥിയായെത്തുന്നത് ബ്രസീല്‍ പ്രസിഡന്‍റ് മെസിയസ് ജൈർ ബോൾസൊനാരോ ആണ്. ഇത് മൂന്നാം തവണയാണ് റിപബ്ലിക് ദിന പരിപാടിക്ക് ബസീല്‍ പ്രസിഡന്‍റ് മുഖ്യാതിഥിയായെത്തുന്നത്. 1996 നും 2004 ലുമായിരുന്നു നേരത്തേ ബ്രസീല്‍ പ്രസിഡന്‍റുമാര്‍ പങ്കെടുത്തിരുന്നത്. വിദേശ രാജ്യങ്ങളിലെ രാഷ്ട്രതലവന്‍മാര്‍ റിപബ്ലിക് ദിന പരിപാടികള്‍ പങ്കെടുക്കുന്നത് ആദ്യ സംഭവമല്ല. എന്നാല്‍ ഇത്തവണത്തെ വിശിഷ്ടാതിഥിക്കെതിരെ കടുത്ത വിമര്‍ശനമാണ് വിവിധ കോണുകളില്‍ നിന്നും ഉയരുന്നത്.
ബ്രസീലില്‍ വെച്ച് നടന്ന ബ്രിക്സ് ഉച്ചകോടിയില്‍ വെച്ചായിരുന്നു മോദി ബോള്‍സൊനാരോയെ റിപബ്ലിക് ദിന പരിപാടിയ്ക്കായി ക്ഷണിച്ചത്. എന്നാല്‍ സ്ത്രീ വിരുദ്ധനായ , ഫാസിസ്റ്റ് നിലപാടുകള്‍ കൊണ്ട് കുപ്രസിദ്ധനായ , ആമസോണിന്‍റെ കശാപ്പുകാരന്‍ എന്നറിയപ്പെടുന്ന ബോള്‍സൊനാരോയെ റിപബ്ലിക് ദിന പരിപാടിയില്‍ പങ്കെടുപ്പിക്കുന്നതിനെതിരെ സാമൂഹിക, സാംസ്കാരിക , രാഷ്ട്രീയ രംഗങ്ങളിലെ പ്രമുഖര്‍ കടുത്ത പ്രതിഷേധമാണ് ഉയര്‍ത്തുന്നത്.
സ്ത്രീ വിരുദ്ധത നിറഞ്ഞ, വംശീയവിദ്വേഷമുണർത്തുന്ന, വിവേചനപരമായ, ലൈംഗിക ന്യൂനപക്ഷങ്ങളെ അവമതിക്കുന്ന നിരവധി പ്രസ്താവനകൾ നടത്തിയ നേതാവാണ് ബൊള്‍സൊനാരോ. 2014 ല്‍ ബ്രസീൽ പാർലമെന്‍റില്‍ ബോള്‍സൊനാരോ നടത്തിയ ലൈംഗിക പരാമർശം വലിയ വിവാദങ്ങള്‍ക്ക് കാരണമായിരുന്നു. ബ്രസീലിന്റെ പ്രതിപക്ഷ പാര്‍ട്ടി അംഗമായ മരിയ ഡോ റൊസാരിയോയോട് ഞാൻ നിങ്ങളെ ബലാത്സംഗം ചെയ്യില്ല, കാരണം നിങ്ങൾ അതിനുള്ള യോഗ്യതയില്ലെന്നായിരുന്നു ബോള്‍സൊനാരോ പറഞ്ഞത്. വിമര്‍ശനം കടുത്തെങ്കിലും മാപ്പ് പറയാന്‍ ബൊള്‍സനാരോ തയ്യാറായില്ലെന്ന് മാത്രമല്ല, ഭംഗിയില്ലാത്തതിനാലാണ് മരിയയെ താന്‍ ബലാത്സംഗം ചെയ്യാത്തെതെന്ന് ആവര്‍ത്തിക്കുകയും ചെയ്തു.
സ്വന്തം മകളെ കുറിച്ച് പൊതുവേദിയില്‍ സംസാരിച്ചപ്പോഴും ബൊള്‍സൊനാരോ സ്ത്രീ വിരുദ്ധ നിലപാട് ആവര്‍ത്തിച്ചു. തനിക്ക് അഞ്ച് മക്കളുണ്ട്. നാല് ആണ്‍കുട്ടികള്‍, പിന്നെ ബലഹീനതയുടെ ഒരു നിമിഷത്തിൽ അഞ്ചാമത്തെ കുട്ടി പിറന്നു. അതൊരു പെണ്‍കുട്ടിയായിരുന്നുവെന്നായിരുന്നു ബൊള്‍സനാരോ പറഞ്ഞത്. പെണ്‍കുട്ടികള്‍ കുടുംബത്തിന് ക്ഷീണമാണെന്നും ബോള്‍സൊരാനോ പറഞ്ഞിട്ടുണ്ട്.
ഇത് മാത്രമല്ല തന്‍റെ നാല് മക്കള്‍ സ്വവര്‍ഗരതിക്കാര്‍ ആകുന്നതിലും ഭേദം വണ്ടിയിടിച്ച് മരിക്കുന്നതാണെന്നായിരുന്നു ഒരിക്കല്‍ നടത്തിയ പരാമര്‍ശം. പരസ്പരം രണ്ട് പുരുഷന്‍മാര്‍ പൊതുനിരത്തില്‍ ചുംബിക്കുന്നത് കണ്ടാല്‍ താന്‍ അവരെ തല്ലിയോടിക്കുമെന്നും ബോള്‍സൊനാരോ പറഞ്ഞിട്ടുണ്ട്.തീവ്രവലതുപക്ഷ നേതാവായ ബോള്‍സൊനാരോ 2018 ഡിസംബറിലാണ് ബ്രസീലിന്‍റെ 38ാ-മത്തെ പ്രസിഡന്‍റായി ബോള്‍സൊനാരോ സ്ഥാനമേല്‍ക്കുന്നത്.