കമൽനാഥിന് ചെവി കൊടുക്കാതെ അമിത് ഷാ! വിശ്വാസം തെളിയിക്കേണ്ടതില്ലെന്ന് കമൽനാഥ്
ഭോപ്പാല്‍: സുപ്രീം കോടതിയില്‍ എത്തിയിട്ടും പരിഹാരമാകാതിരിക്കുകയാണ് മധ്യപ്രദേശ് പ്രതിസന്ധി. വിശ്വാസ വോട്ടെടുപ്പുമായി ബന്ധപ്പെട്ട പ്രശ്‌നത്തില്‍ ഇടപെടാന്‍ സാധിക്കില്ല എന്നാണ് സുപ്രീം കോടതി ഇന്ന് വ്യക്തമാക്കിയത്. വിമത എംഎല്‍എമാര്‍ വിശ്വാസ വോട്ടെടുപ്പിനായി സഭയിലെത്തണം എന്ന് നിര്‍ബന്ധിക്കാനാവില്ലെന്നും സുപ്രീം കോടതി പറഞ്ഞു.
മാര്‍ച്ച് പത്ത് മുതല്‍ കോണ്‍ഗ്രസിന്റെ 22 എംഎല്‍എമാര്‍ മധ്യപ്രദേശില്‍ ഇല്ല. മധ്യപ്രദേശിലെ ക്ലൈമാക്‌സ് എന്താകും എന്ന് ആര്‍ക്കും പിടിയില്ല. അതേസമയം ഭൂരിപക്ഷം തെളിയിക്കുമെന്ന് ആവര്‍ത്തിക്കുകയാണ് മുഖ്യമന്ത്രി കമല്‍നാഥ്.
കോടതിയിൽ ചൂടേറിയ വാദപ്രതിവാദം
ബിജെപിക്കും കോണ്‍ഗ്രസിനും മധ്യപ്രദേശ് ഗവര്‍ണര്‍ക്കും സ്പീക്കര്‍ക്കും വിമത എംഎല്‍എമാര്‍ക്കും വേണ്ടി ഹാജരായ പ്രമുഖ അഭിഭാഷകരുടെ ചൂടേറിയ വാദപ്രതിവാദങ്ങളാണ് ഇന്ന് സുപ്രീം കോടതിയില്‍ നടന്നത്. കേസ് കോടതി നാളേക്ക് മാറ്റി വെച്ചിരിക്കുകയാണ്. ബെംഗളൂരുവില്‍ വിമതരെ കാണാന്‍ പോയ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ദിഗ്വിജയ് സിംഗിനേയും കര്‍ണാടക അധ്യക്ഷന്‍ ഡികെ ശിവകുമാറിനേയും പോലീസ് കസ്റ്റഡിയില്‍ എടുത്തത് നാടകീയ രംഗങ്ങളാണ് സൃഷ്ടിച്ചത്.
കോൺഗ്രസ് നേതാക്കളെ കാണില്ല
തുടര്‍ന്ന് ഭോപ്പാലില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ബിജെപി ആസ്ഥാനത്തിന് മുന്നില്‍ പ്രതിഷേധിച്ചു. കോണ്‍ഗ്രസുകാരും ബിജെപിക്കാരും തമ്മില്‍ ഏറ്റുമുട്ടലുമുണ്ടായി. എന്തൊക്കെ സംഭവിച്ചാലും കോണ്‍ഗ്രസ് നേതാക്കളെ കാണില്ല എന്നാണ് വിമതര്‍ സുപ്രീം കോടതിയെ അറിയിച്ചിരിക്കുന്നത്. എന്നാല്‍ തങ്ങളുടെ എംഎല്‍എമാരെ ബിജെപി അന്യായമായി തടവിലാക്കിയിരിക്കുന്നുവെന്ന് കോണ്‍ഗ്രസും ആരോപിക്കുന്നു.
പ്രതികരിക്കാതെ യെഡിയൂരപ്പ
അതിനിടെ കോണ്‍ഗ്രസ് എംഎല്‍എമാര്‍ ഗവര്‍ണര്‍ ലാല്‍ജി ടണ്ടനെ ബന്ധപ്പെട്ട് ബെംഗളൂരുവിലുളള എംഎല്‍എമാരെ തിരികെ എത്തിക്കാന്‍ ഇടപെടണം എന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. കര്‍ണാടക മുഖ്യമന്ത്രി ബിഎസ് യെഡിയൂരപ്പയെ ബന്ധപ്പെടാന്‍ കമല്‍നാഥ് ശ്രമം നടത്തിയിരുന്നു. എന്നാല്‍ മൂന്ന് തവണ വിളിച്ചിട്ടും യെഡിയൂരപ്പയെ ഫോണില്‍ ലഭിച്ചില്ല.
ഫോണെടുക്കാതെ ഷാ
കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായേയും ഫോണില്‍ വിളിക്കാന്‍ കമല്‍നാഥ് ശ്രമിച്ചിരുന്നു. എന്നാല്‍ അമിത് ഷാ ഫോണെടുത്തില്ലെന്നും കമല്‍നാഥ് പറയുന്നു. താന്‍ നേരിട്ട് കര്‍ണാടകത്തിലേക്ക് പോകാന്‍ തയ്യാറാണ്. എന്നാല്‍ കര്‍ണാടക മുഖ്യമന്ത്രി പ്രതികരിക്കുന്നില്ലെങ്കില്‍ എന്ത് ചെയ്യാനാകും എന്നും കമല്‍നാഥ് ചോദിച്ചു.
വിശ്വാസം തെളിയിക്കേണ്ടതില്ല
തന്റെ എംഎല്‍എമാരെ തടവിലാക്കിയിരിക്കുകയാണ്. അവരെ സ്വതന്ത്രരാക്കിയാല്‍ സത്യം തുറന്ന് പറയുമെന്നും കമല്‍നാഥ് കൂട്ടിച്ചേര്‍ത്തു. തന്റെ സര്‍ക്കാരിന് എതിരെ അവിശ്വാസ പ്രമേയം കൊണ്ട് വരാന്‍ ബിജെപിയെ കമല്‍നാഥ് വെല്ലുവിളിച്ചു. സഭയില്‍ വിശ്വാസ വോട്ട് തേടേണ്ട ആവശ്യം തനിക്കില്ല. കഴിഞ്ഞ 15 മാസങ്ങള്‍ക്കിടെ പല തവണയായി തന്റെ സര്‍ക്കാര്‍ ഭൂരിപക്ഷം തെളിയിച്ചിട്ടുളളതാണെന്നും കമല്‍നാഥ് പറഞ്ഞു.