കന്നിവോട്ട് ചെയ്യാൻ മകൻ റെയ്ഹാൻ എത്താതിരുന്നത് എന്തുകൊണ്ട്? പ്രിയങ്കാ ഗാന്ധിയുടെ മറുപടി ഇങ്ങനെ
ദില്ലി: എഐസിസി ജനറൽ സെക്രട്ടറി പ്രിയങ്കാ ഗാന്ധിയും ഭർത്താവ് റോബർട്ട് വാദ്രയും ലോക്സഭാ തിരഞ്ഞെടുപ്പിന്റെ ആറാം ഘട്ടത്തിൽ വോട്ട് രേഖപ്പെടുത്തി. ദില്ലിയിലെ സർദാർ പട്ടേൽ വിദ്യാലയയിലാണ് പ്രിയങ്കയും റോബർട്ട് വാദ്രയും വോട്ട് രേഖപ്പെടുത്താനായി എത്തിയത്. ഇരുവർക്കും ഒപ്പം മകൻ റെയ്ഹാനും എത്തുമെന്നാണ് പ്രതീക്ഷിച്ചിരുന്നതെങ്കിലും റെയ്ഹാന് വോട്ടെടുപ്പിനെത്താൻ സാധിച്ചില്ലെന്ന് പ്രിയങ്ക വ്യക്തമാക്കുകയായിരുന്നു.
19കാരനായ റെയ്ഹാൻറെ കന്നിവോട്ടായിരുന്നു ഇത്. പരീക്ഷയുള്ളതിനാൽ റെയ്ഹാന് ലണ്ടനിലേക്ക് മടങ്ങിപ്പോകേണ്ടി വന്നുവെന്നാണ് മകന്റെ അസാന്നിധ്യത്തെക്കുറിച്ചുള്ള മാധ്യമങ്ങളുടെ ചോദ്യങ്ങൾക്ക് മറുപടിയായി പ്രിയങ്ക വ്യക്തമാക്കിയത്.
പ്രിയങ്കയുടെ നീക്കം പാളി; കോണ്‍ഗ്രസില്‍ കൂട്ടരാജി, നേതാക്കള്‍ മഹാസഖ്യത്തിന് പിന്തുണ പ്രഖ്യാപിച്ചു
ഉത്തർപ്രദേശിലെ പ്രിയങ്കയുടെ ചില തിരഞ്ഞെടുപ്പ് പ്രചാരണ റാലികളിൽ മക്കളായ റെയ്ഹാനും മിയാറയും പ്രിയങ്കയ്ക്കൊപ്പം പങ്കെടുത്തിരുന്നു. അമേഠിയിൽ രാഹുൽ ഗാന്ധി പത്രിക സമർപ്പിക്കാൻ എത്തിയപ്പോഴും ഇരുവരും ഒപ്പമുണ്ടായിരുന്നു.
രണ്ട് മാസങ്ങൾക്ക് മുമ്പാണ് പ്രിയങ്കാ ഗാന്ധി സജീവ രാഷ്ട്രീയത്തിലേക്ക് ഇറങ്ങുന്നത്. കുട്ടികളുടെ കാര്യങ്ങൾ നോക്കാനായി ഇത്രയും നാൾ രാഷ്ട്രീയത്തിൽ നിന്നും അകലം പാലിക്കുകയായിരുന്നു. ഇപ്പോൾ അവർ മുതിർന്നു, ഇനി കോൺഗ്രസിൽ സജീവമായി ഉണ്ടാകുമെന്നാണ് തന്റെ രാഷ്ട്രീയ പ്രവേശനത്തെ കുറിച്ച് പ്രിയങ്ക വ്യക്തമാക്കിയിരുന്നത്.
ഇന്ത്യയെ സംബന്ധിച്ച് ഇതൊരു നിർണായക തിരഞ്ഞെടുപ്പാണ്. കാരണം രാജ്യത്തെ ജനാധിപത്യം സംരക്ഷിക്കുന്നതിന് വേണ്ടിയാണ് ഈ പോരാട്ടം. യഥാർത്ഥ പ്രശ്നങ്ങളെ അഭിമുഖീകരിക്കുന്നതിന് പകരം മോദി മറ്റ് പലതുമാണ് പറയുന്നത്. ജനങ്ങൾ വോട്ട് ചെയ്ത് ഈ സർക്കാരിനോടുള്ള പ്രതിഷേധം അറിയിക്കുമെന്നും വോട്ട് രേഖപ്പെടുത്തിയ ശേഷം പ്രിയങ്ക പ്രതികരിച്ചു.
സ്നേഹം ജയിക്കുമെന്നായിരുന്നു വോട്ട് രേഖപ്പെടുത്തിയ ശേഷം കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയുടെ പ്രതികരണം. ഈ തിരഞ്ഞെടുപ്പിൽ മോദി ഉപയോഗിച്ചത് വെറുപ്പാണ്, ഞങ്ങൾ സ്നേഹവും. സ്നേഹം വിജയം തരുമെന്ന് വോട്ട് രേഖപ്പെടുത്തിയ ശേഷം രാഹുൽ ഗാന്ധി പ്രതികരിച്ചു.
ലോക്സഭ തിരഞ്ഞെടുപ്പ് 2019: വൺ ഇന്ത്യ ഇലക്ഷൻ സ്പെഷൽ പേജ് കാണൂ