ശശി തരൂരിനെയും മനീഷ് തിവാരിയെയും വെട്ടി അധീര്‍ രഞ്ജന്‍ ചൗധരി, സോണിയയുടെ തീരുമാനത്തിന് പിന്നിൽ!
കൊല്‍ക്കത്ത: രാഹുല്‍ ഗാന്ധി പിന്മാറിയതോടെയാണ് ലോക്സഭയിലെ കോണ്‍ഗ്രസ് കക്ഷി നേതാവായി ബംഗാളില്‍ നിന്നുളള എംപി അധീര്‍ രഞ്ജന്‍ ചൗധരിയുടെ അപ്രതീക്ഷിത രംഗപ്രവേശം. ശശി തരൂരിനേയും മനീഷ് തിവാരിയേയും പോലുളള നേതാക്കളെ പരിഗണിക്കാതെയാണ് സോണിയാ ഗാന്ധി ചൗധരിയെ നേതാവാക്കിയിരിക്കുന്നത്.
ലോക്സഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് കൂടുതല്‍ സീറ്റുകള്‍ നല്കിയ കേരളത്തിലെയും പഞ്ചാബിലേയും നേതാക്കളെ പരിഗണിക്കാതെ രണ്ട് സീറ്റ് മാത്രം കിട്ടിയ പശ്ചിമ ബംഗാളിലെ നേതാവിന് സോണിയാ ഗാന്ധി പദവി നല്‍കിയത് അങ്ങനെ ഒന്നും കാണാതെ അല്ല.
എന്തുകൊണ്ട് ചൗധരി
കേരളത്തില്‍ നിന്നുളള കോണ്‍ഗ്രസ് എംപിമാരായ ശശി തരൂരിനും കൊടിക്കുന്നില്‍ സുരേഷിനും ലോക്സഭാ കക്ഷി നേതാവ് കസേരയിലേക്ക് നോട്ടമുണ്ടായിരുന്നു. പഞ്ചാബില്‍ നിന്നുളള എംപിയായ മനീഷ് തിവാരിക്കും കക്ഷി നേതാവ് പദവിക്ക് താല്പര്യമുണ്ടായിരുന്നു. തരൂരും തിവാരിയും ആ താല്പര്യം പരസ്യമായി പ്രകടിപ്പിക്കുകയും ചെയ്തിരുന്നു. എന്നാല്‍ സോണിയാ ഗാന്ധി തിരഞ്ഞെടുത്തത് അധിര്‍ രജ്ഞന്‍ ചൗധരിയെ.
അഞ്ച് തവണ എംപി
പശ്ചിമ ബംഗാളിലെ മുന്‍ സംസ്ഥാന അധ്യക്ഷന്‍ ആയ ചൗധരി ബേറാംപൂരില്‍ നിന്നുളള എംപിയാണ്. 1999 മുതല്‍ തുടര്‍ച്ചയായി അഞ്ചാം തവണയാണ് മണ്ഡലത്തില്‍ നിന്ന് ചൗധരി തിരഞ്ഞെടുക്കപ്പെടുന്നത്. 2014ല്‍ കോണ്‍ഗ്രസിന് നാല് സീറ്റ് ബംഗാളില്‍ ലഭിച്ചെങ്കില്‍ ഇക്കുറി അത് രണ്ടായി കുറഞ്ഞു. തിരഞ്ഞെടുപ്പില്‍ നേട്ടമുണ്ടാക്കാതിരുന്നിട്ടും ബംഗാളില്‍ നിന്നുളള നേതാവിന് പദവി നല്‍കിയതിന് പിന്നിലൊരു കാരണമുണ്ട്.
റാഞ്ചാൻ ബിജെപി
ബിജെപി അതിവേഗത്തില്‍ വളരുന്ന ബംഗാളില്‍ കോണ്‍ഗ്രസ് ക്ഷയിച്ച് കൊണ്ടിരിക്കുകയാണ്. അധീര്‍ ചൗധരി അടക്കമുളള നേതാക്കളെ റാഞ്ചാന്‍ ബിജെപിക്ക് പദ്ധതി ഉളളതായി വാര്‍ത്തകള്‍ വന്നിരുന്നു. കാരണം കോണ്‍ഗ്രസ് നേതൃത്വത്തോട് അധീര്‍ ചൗധരിക്ക് ചെറുതല്ലാത്ത അതൃപ്തിയുണ്ടായിരുന്നു. ലോക്സഭാ തിരഞ്ഞെടുപ്പിന് മുന്‍പായി അധീര്‍ ചൗധരിയെ സംസ്ഥാന പിസിസി അധ്യക്ഷന്‍ പദവിയില്‍ നിന്ന് ഹൈക്കമാന്‍ഡ് നീക്കം ചെയ്തിരുന്നു.
പാർട്ടിയിൽ അതൃുപ്തൻ
അദ്ദേഹത്തോട് ചോദിക്കുക പോലും ചെയ്യാതെ ആയിരുന്നു നടപടി. രാഹുല്‍ ഗാന്ധി തിരഞ്ഞെടുപ്പ് പ്രചാരണത്തിന് എത്തിയപ്പോള്‍ ചൗധരി തന്റെ അതൃപ്തി അറിയിച്ചതായും രാഹുല്‍ അദ്ദേഹത്തോട് ക്ഷമ ചോദിച്ചതായും റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. മാത്രമല്ല തിരഞ്ഞെടുപ്പില്‍ ഇടത് മുന്നണിയുമായി സഖ്യം ഉണ്ടാക്കണം എന്ന അദ്ദേഹത്തിന്റെ നിര്‍ദേശവും പരിഗണിക്കപ്പെട്ടില്ല. സഖ്യം വേണ്ട എന്ന പുതിയ പ്രസിഡണ്ട് സോമേന്ദ്രനാഥ് ചാറ്റര്‍ജിയുടെ നിലപാടാണ് അംഗീകരിക്കപ്പെട്ടത്.
ബിജെപിയുമായി ചർച്ച
കടുത്ത അതൃപ്തിയിലായ അധീര്‍ ചൗധരി തന്റെ മണ്ഡലത്തില്‍ ഒഴികെ കാര്യമായി പ്രചാരണത്തിന് പോലും ഇറങ്ങിയിട്ടില്ല. മാത്രമല്ല യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അടക്കമുളള ബിജെപി നേതാക്കളുമായി ചൗധരി ചര്‍ച്ച നടത്തിയത് കോണ്‍ഗ്രസിന്റെ ചങ്കിടിപ്പ് കൂട്ടി. മമതയെ ശക്തമായ നേരിടുന്ന, നല്ല ജനപ്രീതിയുളള ചൗധരിയെ കൂടെ നിര്‍ത്തിയാല്‍ വരുന്ന തിരഞ്ഞെടുപ്പില്‍ ഗുണം ചെയ്യുമെന്നതാണ് ബിജെപി കണക്ക് കൂട്ടുന്നത്.
സോണിയയുടെ തന്ത്രം
അധിര്‍ ചൗധരിയെ അടര്‍ത്തിയെടുത്ത് മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി അടുത്ത തിരഞ്ഞെടുപ്പില്‍ അവതരിപ്പിക്കുക എന്നതടക്കമുളള ആലോചനകള്‍ ബിജെപിയിലുണ്ടായിരുന്നു. എന്നാല്‍ അത്തരം നീക്കങ്ങള്‍ക്കൊക്കെ ഒറ്റയടിക്ക് തടയിട്ടിരിക്കുകയാണ് സോണിയാ ഗാന്ധി. നേരത്തെ കക്ഷി നേതാവായിരുന്ന മല്ലികാര്‍ജുന്‍ ഖാര്‍ഗെയേക്കാള്‍ ശക്തമായി സഭയില്‍ കോണ്‍ഗ്രസിനെ ചൗധരി നയിക്കും എന്നാണ് സോണിയാ ഗാന്ധിയുടെ ആത്മവിശ്വാസം.