വീഡിയോകോണ്‍ വായ്പയില്‍ ആര്‍ബിഐ കുരുക്കില്‍, രേഖയില്ലാതെ പണം നല്‍കി, 3250 കോടി വെള്ളത്തിലാവും!!
വീഡിയോകോണ്‍ വായ്പയില്‍ ആര്‍ബിഐക്ക് മൗനം
ദില്ലി: വീഡിയോകോണിന് വായ്പ അനുവദിച്ച സംഭവത്തില്‍ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ കുരുക്കില്‍. വായ്പ നല്‍കിയത് ഐസിഐസിഐ ബാങ്ക് ആണെങ്കിലും ഇതിന് റിസര്‍വ് ബാങ്കും അനുമതി നല്‍കിയെന്നാണ് സൂചന. 3250 കോടിയാണ് വീഡിയോകോണിന് ബാങ്ക് വായ്പ അനുവദിച്ചത്. നേരത്തെ ഈ വിഷയത്തില്‍ ഐസിഐസിഐ സിഇഒ ചന്ദാ കൊച്ചാര്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്ന കാര്യങ്ങള്‍ സര്‍ക്കാരിനെ ആശങ്കയിലാക്കിയിരുന്നു. വീഡിയോ കോണ്‍ ചെയര്‍മാന്‍ വേണുഗോപാല്‍ ദൂത്തും വായ്പയെടുത്തവരുടെ പട്ടികയിലുണ്ടായിരുന്നു.
എന്നാല്‍ താന്‍ രാജ്യം വിട്ടുപോകില്ലെന്ന് ദൂത്ത് പറഞ്ഞിരുന്നു. ഇതിന് ശേഷം സിബിഐ കേസ് ഏറ്റെടുക്കുന്നതാണ് കണ്ടത്. പക്ഷേ വിഷയത്തില്‍ ഇതുവരെ ആര്‍ബിഐ നിലപാട് വ്യക്തമാക്കിയിട്ടില്ല. വീഡിയോകോണിനെതിരെ ശക്തമായ നടപടിയുമായി മുന്നോട്ടുപോകുമെന്ന സൂചനയാണ് ആര്‍ബിഐ നല്‍കുന്നത്. അതോടൊപ്പം തങ്ങളുടെ ഭാഗത്ത് നിന്നുണ്ടായ വീഴ്ച്ചയ്ക്ക് അവര്‍ സമാധാനം പറയേണ്ടി വരും.
ആര്‍ബിഐയുടെ മൗനസമ്മതം
ഐസിഐസിഐ ബാങ്ക് വായ്പയനുവദിക്കുന്ന കാര്യം റിസര്‍വ് ബാങ്കിന് നന്നായി അറിയാവുന്ന കാര്യമാണ്. ഐസിഐസിഐയോട് വായ്പയനുവദിക്കുന്നത് എന്ത് മാനദണ്ഡം വച്ചാണ് എന്ന സാമാന്യ യുക്തി പ്രകാരമുള്ള ചോദ്യം പോലും ആര്‍ബിഐ ഒഴിവാക്കി. കഴിഞ്ഞ രണ്ടുവര്‍ഷമായി വീഡിയോണിന് ബാങ്ക് വായ്പ അനുവദിക്കുന്നുണ്ട്. ഇതില്‍ തട്ടിപ്പ് നടക്കുന്നുണ്ട് എന്ന് നേരത്തെ തന്നെ സംശയമുണ്ടായിരുന്നു. 2016ല്‍ രഘുറാം രാജന്‍ ആര്‍ബിഐ ഗവര്‍ണറായിരുന്നപ്പോള്‍ എന്ത് മാനദണ്ഡപ്രകാരമാണ് വായ്പ അനുവദിച്ചതെന്ന് ബാങ്കിനോട് ചോദിച്ചിരുന്നു. ഇതിന് കൃത്യമായ മറുപടിയാണ് ഐസിഐസിഐ അധികൃതര്‍ നല്‍കിയത്. അതുകൊണ്ട് സംശയങ്ങളൊന്നും തോന്നിയില്ലെന്നാണ് ആര്‍ബിഐ പറയുന്നു. രഘുറാം രാജന്‍ നേരത്തെ തന്നെ 3250 കോടിയുടെ വായ്പയില്‍ തട്ടിപ്പ് നടക്കുന്നതായി സൂചനയുണ്ടായിരുന്നു. എന്നാല്‍ ഇത് ആര്‍ബിഐയിലെ ഉദ്യോഗസ്ഥര്‍ തന്നെ ഇടപെട്ട് പരിഹരിച്ചെന്നാണ് കരുതുന്നത്.
അന്വേഷണം വേണ്ട
പല ഉദ്യോഗസ്ഥരും വീഡിയോകോണിന് വായ്പ അനുവദിച്ച സംഭവത്തില്‍ അന്വേഷണം വേണെന്ന് പറഞ്ഞെങ്കിലും ആര്‍ബിഐ അലസ സമീപനമാണ് സ്വീകരിച്ചത്. പിന്നീട് ഇത് ആരും ഗൗനിക്കാതെ വരികയായിരുന്നു. രാജ്യത്തെ വമ്പന്‍ ബാങ്ക് വായ്പാ തട്ടിപ്പുകളിലൊന്നാണ് ഇതെന്ന് പിന്നീട് മനസിലാവുകയായിരുന്നു. മാധ്യമപ്രവര്‍ത്തകര്‍ ഈ വിഷയം പെരുപ്പിച്ച് കാണിക്കുകയാണെന്നായിരുന്നു ആര്‍ബിഐയുടെ നിലപാട്. റിസര്‍വ് ബാങ്ക് വളരെ പ്രാധാന്യത്തോടെ കാണുന്ന വിഷയമാണ് ഇത്. അതില്‍ തട്ടിപ്പിനുള്ള സാധ്യതയില്ലെന്നും മുമ്പ് ആര്‍ബിഐ ഉദ്യോഗസ്ഥര്‍ പറഞ്ഞിരുന്നു. ഇത് സംബന്ധിച്ചുള്ള വിവരാവകാശ നിയമപ്രകാരമുള്ള ചോദ്യങ്ങളെയും ആര്‍ബിഐ അവഗണിച്ചു. ഇക്കാര്യങ്ങള്‍ വെളിപ്പെടുത്താനാവില്ലെന്നായിരുന്നു ആര്‍ബിഐയുടെ നിലപാട്. വായ്പയുടെ കാര്യത്തില്‍ എന്തൊക്കെയോ റിസര്‍വ് ബാങ്ക് മറച്ചുവെക്കുന്നു എന്ന് ഇതിലൂടെ ആരോപണമുയര്‍ന്നിരുന്നു.
സിബിഐയുടെ അന്വേഷണം
വായ്പ അനുവദിച്ച സംഭവത്തില്‍ സിബിഐ അന്വേഷണം ഒരുവശത്ത് നടക്കുന്നുണ്ട്. എന്നാല്‍ പ്രാഥമിക അന്വേഷണത്തില്‍ തന്നെ ഞെട്ടിപ്പിക്കുന്ന കാര്യങ്ങളാണ് സിബിഐ കണ്ടെത്തിയിരിക്കുന്നത്. ഐസിഐസിഐ ബാങ്ക് അധികൃതര്‍ ഇക്കാര്യത്തില്‍ പ്രതിസ്ഥാനത്താണ്. ആര്‍ബിഐയിലെ ചില ഉദ്യോഗസ്ഥരും വഴിവിട്ട് സഹായം ചെയ്‌തെന്ന് അന്വേഷണ സംഘം പറയുന്നു. ഇതില്‍ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ വരെയുണ്ടെന്ന് സൂചനയുണ്ട്. നിരവധി കാര്യങ്ങളില്‍ സിബിഐ ബാങ്കിനോട് ചോദ്യം ഉന്നയിച്ചിട്ടുണ്ട്. 10 ദിവസത്തിനുള്ളില്‍ ഈ ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കാനും ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാല്‍ തങ്ങള്‍ക്കെതിരെ ഉയര്‍ന്ന ആരോപണങ്ങള്‍ ശരിയല്ലെന്നാണ് ഐസിഐസിഐ ബാങ്കിന്റെ വാദം. സിബിഐയുടെ വാദങ്ങള്‍ ഓഹരി വിപണിയിലും ബാങ്കിന് തിരിച്ചടിയുണ്ടാക്കിയിട്ടുണ്ട്. മാധ്യമങ്ങള്‍ നുണ പ്രചരിപ്പിക്കുകയാണെന്നും സത്യാവസ്ഥ രേഖകള്‍ നോക്കി മനസിലാക്കണമെന്നും ബാങ്ക് ആവശ്യപ്പെടുന്നു.
ചന്ദാ കൊച്ചാറിന്റെ നിലപാട്
3250 കോടിയുടെ വായ്പ അനുവദിച്ച പ്രശ്‌നത്തില്‍ വീഡിയോകോണ്‍ സിഇഒ ചന്ദാ കൊച്ചാറും കുരുക്കിലാണ്. വായ്പ അനുവദിക്കാന്‍ ചന്ദാ കൊച്ചാറിന്റെ ഇടപെടലുണ്ടായെന്ന് സിബിഐ സംശയിക്കുന്നുണ്ട്. നിലവില്‍ പിഴയടക്കമുള്ള കാര്യങ്ങള്‍ ഐസിഐസിഐക്കെതിരെയുണ്ട്. ചന്ദാ കൊച്ചാറിന്റെ ഇടപെടല്‍ തെളിഞ്ഞാല്‍ കടുത്ത നടപടി ബാങ്കിനെതിരെ ഉണ്ടാകും. അതേസമയം തന്നെ വിവാദങ്ങള്‍ യാതൊരുവിധത്തിലും ബാധിച്ചിട്ടില്ലെന്ന് ചന്ദാ കൊച്ചാര്‍ പറയുന്നു. ബാങ്കിന്റെ പ്രവര്‍ത്തനത്തില്‍ ജീവനക്കാര്‍ക്ക് തന്നെ പരാതിയുണ്ട്. നിലവിലുള്ള ഡയറക്ടര്‍ ബോര്‍ഡ് കടുത്ത ആരോപണങ്ങള്‍ നേരിടുമ്പോള്‍ മാറിനില്‍ക്കാന്‍ തയ്യാറാവണമെന്ന് ആവശ്യമുയര്‍ന്നിട്ടുണ്ട്. ഒരു വ്യക്തിയെ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്നത് നല്ലതല്ലെന്നും ചന്ദാ കൊച്ചാറിനെ സൂചിപ്പിച്ച് ചില ജീവനക്കാര്‍ പറയുന്നു. എന്നാല്‍ ബാങ്ക് പ്രവര്‍ത്തിക്കുന്നത് ഒരാളെ മാത്രം ആശ്രയിച്ചല്ലെന്നും ഓരോ ശാഖയിലും അത് അങ്ങനെ തന്നെയാണെന്നും ചന്ദാ കൊച്ചാര്‍ മറുപടി നല്‍കിയിട്ടുണ്ട്.
സംശയങ്ങള്‍ തീരുന്നില്ല
വായ്പ അനുവദിക്കുന്ന കമ്മിറ്റിയില്‍ ചന്ദ കൊച്ചാര്‍ ഉള്‍പ്പെട്ടത് സംശയത്തിന് ഇടയാക്കുന്നുണ്ടെന്ന് സിബിഐ പറയുന്നു. അതിലേറെ ഗൗരവമേറിയ കാര്യം സ്വതന്ത്ര അന്വേഷണം നടത്താന്‍ ബാങ്ക് തയ്യാറാവുന്നില്ലെന്നാണ്. ഇക്കാര്യങ്ങള്‍ കോര്‍പ്പറേറ്റ് കമ്പനികളുമായുള്ള ഇടപാടുകളില്‍ ബാങ്കിന് ഒട്ടും സുതാര്യതയില്ലെന്ന് കണ്ടെത്തിയിട്ടുണ്ട്. വീഡിയോകോണിന്റെ അധ്യക്ഷന്‍ വേണുഗോപാല്‍ ദൂത്ത് ചന്ദ കൊച്ചാറിന്റെ ഭര്‍ത്താവ് ദീപക് കൊച്ചാറിന്റെ കമ്പനിയില്‍ ഓഹരി പങ്കാളിത്തമുള്ളയാളാണ്. ന്യൂപവര്‍ റിന്യൂവബിള്‍സ് എന്നാണ് ദീപക് കൊച്ചാറിന്റെ കമ്പനിയുടെ പേര്. ഇതാണ് വീഡിയോകോണിന് എളുപ്പത്തില്‍ വായ്പ ലഭിക്കാന്‍ കാരണമെന്ന് സംശയിക്കുന്നുണ്ട്. വീഡിയോകോണിലും ഐസിഐസിഐയിലും ഓഹരി പങ്കാളിത്തമുള്ള അരവിന്ദ് ഗുപ്തയുടെ കത്താണ് ഇക്കാര്യങ്ങള്‍ വെളിച്ചത്ത് കൊണ്ട് വന്നത്. പ്രധാനമന്ത്രിക്കാണ് ഗുപ്ത കത്തയച്ചത്. എന്നാല്‍ ന്യായപ്രകാരമാണ് വായ്പ അനുവദിച്ചതും താനില്ലാതെ കമ്മിറ്റി ചേരാന്‍ സാധിക്കില്ലെന്നും ചന്ദ കൊച്ചാര്‍ പറയുന്നു.
എട്ട് വയസ്സുകാരി മുസ്ലീം പെൺകുട്ടിയെ കൂട്ടബലാത്സംഗം ചെയ്ത് കൊന്നു! കുറ്റപത്രത്തിലെ വിവരങ്ങൾ നടുക്കും
ശ്രീജിത്തിന്റെ കൊലപാതകം; വാസുദേവന്റെ മരണത്തിന് പിന്നിൽ ഒന്നര വർഷത്തെ കുടിപ്പക, തുടക്കം കല്ല്യാണ വീട്
രാജേഷ് വധം: കൊലയ്ക്ക് പിന്നിലെ മാസ്റ്റര്‍ മൈന്‍റ് സത്താര്‍! അറസ്റ്റ് ഉടന്‍?