കോൺഗ്രസിനും ബിജെപിക്കും അഭിമാന പോരാട്ടം! കന്നഡിഗർ കൈവിട്ടാൽ കോൺഗ്രസ് തകർന്നടിയും...
കോൺഗ്രസിന് കർണാടക നഷ്ടപ്പെട്ടാൽ ദേശീയ രാഷ്ട്രീയത്തിൽ വൻ തിരിച്ചടിയാകും സമ്മാനിക്കുക.
ബെംഗളൂരു: ആവേശം കൊട്ടിക്കയറിയ പ്രചരണത്തിനൊടുവിൽ കർണാടക പോളിങ് ബൂത്തിലേക്ക്. സംസ്ഥാനത്തെ 224 നിയോജക മണ്ഡലങ്ങളിൽ 222 മണ്ഡലങ്ങളിലേക്കാണ് ശനിയാഴ്ച വോട്ടെടുപ്പ് നടക്കുന്നത്. രണ്ട് നിയോജക മണ്ഡലങ്ങളിൽ വോട്ടെടുപ്പ് പിന്നീട് നടക്കും.
ബിജെപി, കോൺഗ്രസ്, ജെഡിഎസ് എന്നീ പാർട്ടികൾ തമ്മിൽ ശക്തമായ ത്രികോണ മത്സരം നടക്കുന്ന കർണാടകയിൽ വിജയത്തിൽ കുറഞ്ഞതൊന്നും മൂവർക്കും ചിന്തിക്കാനില്ല. രാജ്യത്തെ നാല് സംസ്ഥാനങ്ങളിൽ മാത്രം ഭരണം കൈയാളുന്ന കോൺഗ്രസിന് കർണാടക നഷ്ടപ്പെട്ടാൽ ദേശീയ രാഷ്ട്രീയത്തിൽ വൻ തിരിച്ചടിയാകും സമ്മാനിക്കുക.

കോൺഗ്രസിന്...
അടുത്തിടെ നടന്ന നിയമസഭ തിരഞ്ഞെടുപ്പുകളിൽ കനത്ത തോൽവി ഏറ്റുവാങ്ങിയ പാർട്ടിയാണ് കോൺഗ്രസ്. പഞ്ചാബിലും മിസോറമിലും മാത്രമാണ് കോൺഗ്രസിന് വിജയിക്കാനായത്. ഈ രണ്ട് സംസ്ഥാനങ്ങൾക്ക് പുറമേ കർണാടകയും കേന്ദ്രഭരണ പ്രദേശമായ പോണ്ടിച്ചേരിയുമാണ് കോൺഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങൾ. നിലവിൽ നാല് സംസ്ഥാനങ്ങൾ മാത്രം കൈവശമുള്ള കോൺഗ്രസിന് ഇതുകൊണ്ട് തന്നെയാണ് കർണാടക തിരഞ്ഞെടുപ്പ് അത്രയേറെ പ്രധാനപ്പെട്ടതാവുന്നത്. 2014ലെ ലോക്സഭ തിരഞ്ഞെടുപ്പ് മുതൽ ആരംഭിച്ച കഷ്ടകാലം കർണാടകയിലും ആവർത്തിക്കാതിരിക്കാനാണ് കോൺഗ്രസ് അരയും തലയും മുറുക്കി സംസ്ഥാനത്ത് പ്രചരണത്തിനിറങ്ങിയത്.

സിദ്ധരാമയ്യ...
മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ നേതൃത്വത്തിൽ ശക്തമായ പ്രചരണത്തിലൂടെ കോൺഗ്രസ് കരുത്ത് തെളിയിച്ചിരുന്നു. ത്രികോണ മത്സരം നടക്കുന്ന സംസ്ഥാനത്ത് എന്തുവില കൊടുത്തും ഭരണം നിലനിർത്തുകയെന്നത് തന്നെയാണ് കോൺഗ്രസിന് മുന്നിലുള്ള വെല്ലുവിളി. ഇതുവരെയുള്ള അഭിപ്രായ സർവ്വേ ഫലങ്ങളും കോൺഗ്രസിന് ആത്മവിശ്വാസം നൽകുന്നുണ്ട്. ദക്ഷിണേന്ത്യയിലെ കാവിതുരുത്തായ കർണാടകയിൽ ബിജെപിയാണ് കോൺഗ്രസിന്റെ പ്രധാന എതിരാളി.

ദക്ഷിണേന്ത്യയിലേക്ക്...
കാവി രാഷ്ട്രീയത്തിന് എക്കാലത്തും വെല്ലുവിളിയായിരുന്ന ദക്ഷിണേന്ത്യയിൽ ആദ്യമായി കാവിക്കൊടി പാറിയ സംസ്ഥാനമാണ് കർണാടക. 2008ലെ നിയമസഭ തിരഞ്ഞെടുപ്പിൽ ആദ്യമായി ബിജെപി ഭരണം പിടിച്ചെടുത്തതോടെ ഇനിയുള്ള കാലം ദക്ഷിണേന്ത്യയിൽ താമരക്കാലം വരുമെന്നായിരുന്നു പ്രവചനം. പക്ഷേ, അഴിമതിയുടെ കറകൾ പുരണ്ട യെദിയൂരപ്പ സർക്കാർ ബിജെപിയുടെ സ്വപ്നങ്ങൾക്ക് മേൽ കരിനിഴൽ വീഴ്ത്തി. ഒടുവിൽ 2013ലെ തോൽവിക്ക് പകരം വീട്ടാനും, കർണാടകയിൽ വീണ്ടും കാവിക്കൊടി പാറിക്കാനുമാണ് ബിജെപി ഇത്തവണ അങ്കത്തട്ടിലിറങ്ങിയത്.

2019 ലോക്സഭ തിരഞ്ഞെടുപ്പ്...
2019ലെ ലോക്സഭ തിരഞ്ഞെടുപ്പിൽ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ നിന്ന് കൂടുതൽ സീറ്റുകൾ സ്വന്തമാക്കണമെന്നാണ് ബിജെപിയുടെ ലക്ഷ്യം. ദക്ഷിണേന്ത്യയിലേക്കുള്ള വാതിലായി ബിജെപി നോക്കികാണുന്ന സംസ്ഥാനം കർണാടകയും. അതിനാൽ കർണാടക നിയമസഭ തിരഞ്ഞെടുപ്പിൽ വിജയിക്കാനായാൽ 2019ലെ ലോക്സഭ തിരഞ്ഞെടുപ്പിൽ കാര്യങ്ങൾ എളുപ്പമാകുമെന്നാണ് ബിജെപിയുടെ കണക്കുകൂട്ടൽ. ഇതോടൊപ്പം 21 സംസ്ഥാനങ്ങളിൽ ഭരണം നടത്തുന്ന പാർട്ടിയുടെ അക്കൗണ്ടിൽ ഒരു സംസ്ഥാനം കൂടി ഉൾപ്പെടുകയും ചെയ്യും.

ബിഎസ്പിയോടൊപ്പം...
കർണാടകയിൽ നിർണ്ണായക സ്വാധീനമുണ്ടായിരുന്ന ജെഡിഎസിനും ഈ തിരഞ്ഞെടുപ്പ് അഭിമാന പോരാട്ടമാണ്. വർഷങ്ങളോളം സംസ്ഥാനം ഭരിച്ച ജെഡിഎസ് ഇക്കുറി നഷ്ടപ്രതാപം വീണ്ടെടുക്കാനാവുമെന്ന പ്രതീക്ഷയിലാണുള്ളത്. 40 മണ്ഡലങ്ങളിൽ സ്ഥാനാർത്ഥികളെ നിർത്തിയിട്ടില്ലെങ്കിലും മത്സരിക്കുന്ന എല്ലാ മണ്ഡലങ്ങളിലും ജെഡിഎസ് നേടുന്ന വോട്ടുകളാവും ബിജെപിയുടെയും കോൺഗ്രസിന്റെയും ചങ്കിടിപ്പ് കൂട്ടുക. ബിഎസ്പിയുമായി ചേർന്ന് ഇത്തവണ തിരഞ്ഞെടുപ്പ് സംഖ്യം രൂപീകരിച്ച ജെഡിഎസിന്റെ ലക്ഷ്യം മികച്ച വിജയം നേടി സർക്കാർ രൂപീകരിക്കുക എന്നതുതന്നെയാണ്. ബിജെപിക്കും കോൺഗ്രസിനും വ്യക്തമായ ഭൂരിപക്ഷമില്ലെങ്കിൽ ജെഡിഎസിന്റെ തീരുമാനങ്ങൾ തന്നെയാവും നിർണ്ണായമാവുക. ഈ സാഹചര്യത്തിൽ പരമാവധി സീറ്റുകളിൽ വിജയിക്കേണ്ടത് ജെഡിഎസിന്റെ ആവശ്യമാണ്.












Click it and Unblock the Notifications