ഭാര്യയ്ക്ക് താടിയും പുരുഷശബ്ദവും; വിവാഹമോചനം വേണമെന്ന ഭർത്താവിന്റെ ആവശ്യം കോടതി തള്ളി
അഹമ്മദാബാദ്: ഭാര്യയ്ക്ക് താടിയും പുരുഷശബ്ദവുമുള്ളതിനാൽ വിവാഹോമോചനം വേണമെന്ന ഭർത്താവിന്റെ ആവശ്യം കോടതി തള്ളി. അഹമ്മദാബാദ് കുടുംബക്കോടതിയാണ് യുവാവിന്റെ വിവാഹമോചന ഹർജി തള്ളിയത്. ഭാര്യയ്ക്ക് മുഖത്ത് അമിത രോമവളർച്ചയും പുരുഷശബ്ദവും ഉണ്ടെന്ന കാര്യം താൻ അറിഞ്ഞിരുന്നില്ലെന്നും ഭാര്യവീട്ടുകാർ തന്നെ കബളിപ്പിക്കുകയായിരുന്നുവെന്നും യുവാവ് ആരോപിക്കുന്നു.
പെണ്ണുകാണാനെത്തിയപ്പോൾ യുവതി തട്ടമിട്ടിരുന്നു. ആചാരങ്ങളുടെ ഭാഗമായതിനാൽ മുഖംകാണണമെന്ന് താൻ ആവശ്യപ്പെട്ടില്ലായിരുന്നുവെന്നും ഹർജിയിൽ യുവാവ് പറയുന്നു.
എന്നാൽ ഹോർമോൺ വ്യതിയാനങ്ങൾ ഉള്ളതിനാലാണ് തനിക്ക് അമിത രോമ വളർച്ചയുള്ളതെന്നും ചികിത്സയിലൂടെ ഇത് പൂർണമായി മാറ്റാൻ സാധിക്കുമെന്നും ഭാര്യ പറഞ്ഞു. തന്നെ വീട്ടിൽ നിന്നും പുറത്താക്കാൻ ഭർത്താവ് കള്ളപ്പരാതി കെട്ടിച്ചമക്കുകയാണെന്നും യുവതി ആരോപിക്കുന്നു.ഭാര്യയുടെ അഭിഭാഷകൻ പരാതി ഉന്നയിച്ചതോടെ ഇയാൾ തുടർനടപടികളിൽ നിന്നും പിന്മാറി. തുടർന്ന് വിവാഹമോചനഹർജികോടതി തള്ളുകയായിരുന്നു.