പേപ്പർ നോട്ടുകൾക്ക് പകരം പ്ലാസ്റ്റിക് കറൻസി? 100, 200, 500 രൂപ നോട്ടുകളിൽ വലിയ മാറ്റത്തിന് ആർബിഐ
ഇന്ത്യയിൽ പ്ലാസ്റ്റിക് കറൻസി നോട്ടുകൾ പുറത്തിറക്കിയേക്കും. കറൻസി നോട്ടുകളുടെ ഉപയോഗം വർധിക്കുകയും അച്ചടി ചെലവ് കുത്തനെ ഉയരുകയും ചെയ്യുന്ന സാഹചര്യത്തിലാണ് പോളിമർ അഥവാ പ്ലാസ്റ്റിക് നോട്ടുകൾ അച്ചടിക്കാനുള്ള പഴയ പദ്ധതി ആർബിഐ വീണ്ടും പരിഗണിക്കുന്നത്. കൂടുതൽ കാലം കേടുപാടുകളില്ലാതെ ഉപയോഗിക്കാനാകുമെന്നതും അച്ചടി ചെലവ് കുറയ്ക്കാൻ സാധിക്കുമെന്നതുമാണ് നീക്കത്തിന് പിന്നിൽ.
ആർബിഐയുടെ അടുത്തിടെ നടന്ന രണ്ട് ബോർഡ് യോഗങ്ങളിലും പ്ലാസ്റ്റിക് നോട്ടുകളുടെ സാധ്യത വിശദമായി ചർച്ചയായതായി ബിസിനസ് സ്റ്റാൻഡേർഡിന്റെ റിപ്പോർട്ട് ചെയ്തു. പൈലറ്റ് പദ്ധതി അടുത്ത മാസങ്ങളിൽ പ്രഖ്യാപിക്കാനും സാധ്യതയുണ്ടെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. നിലവിൽ ഉപയോഗിക്കുന്ന പേപ്പർ നോട്ടുകളെ അപേക്ഷിച്ച് പോളിമർ നോട്ടുകൾ കൂടുതൽ ഈടുള്ളതും ദീർഘകാലം ഉപയോഗിക്കാനാകുന്നതുമാണെന്നാണ് ആർബിഐയുടെ വിലയിരുത്തൽ.

"നിലവിലുള്ള പേപ്പർ നോട്ടുകളേക്കാൾ പോളിമർ നോട്ടുകളുടെ ഉത്പാദനച്ചെലവ് കുറവാണ്. കൂടാതെ, നിലവിലെ എടിഎം മെഷീനുകളിലൂടെ തന്നെ ഇത്തരം നോട്ടുകൾ വിതരണം ചെയ്യാനും സാധിക്കും. അതിനുള്ള സാങ്കേതിക ശേഷി ഇപ്പോൾ രാജ്യത്തിനുണ്ട്', ആർബിഐ വൃത്തങ്ങളെ ഉദ്ധരിച്ചുള്ള റിപ്പോർട്ടിൽ പറഞ്ഞു.
രാജ്യത്ത് കറൻസി നോട്ടുകളുടെ ആവശ്യം ഉയരുന്നതോടെ അച്ചടി ചെലവും വൻതോതിൽ വർധിക്കുകയാണ്. ആർബിഐ പുറത്തുവിട്ട കണക്കുകൾ പ്രകാരം, 2024-25 സാമ്പത്തിക വർഷത്തിൽ മാത്രം കറൻസി നോട്ടുകൾ അച്ചടിക്കാൻ 6,372.8 കോടി രൂപ ചെലവായി. മുൻവർഷം ഇത് 5,101.4 കോടി രൂപയായിരുന്നു. കൂടുതൽ നോട്ടുകൾ അച്ചടിക്കാൻ നൽകിയ ഓർഡറുകളാണ് ചെലവ് വർധനയ്ക്ക് പ്രധാന കാരണം.
അതേസമയം, പ്രചാരത്തിലുള്ള നോട്ടുകൾ വേഗത്തിൽ കേടാകുന്നതും ആർബിഐയെ ആശങ്കപ്പെടുത്തുന്ന ഘടകമാണ്. കഴിഞ്ഞ വർഷം മാത്രം 23.8 ബില്യൺ കേടായ നോട്ടുകളാണ് ആർബിഐ നശിപ്പിച്ചത്. മുൻവർഷത്തേക്കാൾ 12.3 ശതമാനം കൂടുതലാണിത്. 100 രൂപയുടെയും 500 രൂപയുടെയും നോട്ടുകളാണ് കൂടുതലായി നശിപ്പിക്കപ്പെട്ടത്. സ്ഥിരമായി കൈമാറ്റം നടക്കുന്ന ചെറിയ മൂല്യമുള്ള നോട്ടുകൾ വളരെ വേഗത്തിൽ കേടാകുന്നതും വലിയ വെല്ലുവിളിയാണ്.10 രൂപ, 20 രൂപ പോലുള്ള ചെറിയ നോട്ടുകൾക്ക് ഇപ്പോഴും വിപണിയിൽ വലിയ ആവശ്യകത തുടരുന്നുണ്ടെന്നാണ് ആർബിഐ വൃത്തങ്ങൾ പറയുന്നത്.
ഇന്ത്യയിൽ പ്ലാസ്റ്റിക് നോട്ടുകൾ കൊണ്ടുവരാനുള്ള ശ്രമം ഇതാദ്യമല്ല. 2012-ൽ യുപിഎ സർക്കാരിന്റെ കാലത്ത് പരീക്ഷണാടിസ്ഥാനത്തിൽ ഒരു ബില്യൺ 10 രൂപ പോളിമർ നോട്ടുകൾ പുറത്തിറക്കാൻ തീരുമാനിച്ചിരുന്നു. അഞ്ച് നഗരങ്ങളിലായി പരീക്ഷണം നടത്താനായിരുന്നു പദ്ധതി. എന്നാൽ സാങ്കേതിക വെല്ലുവിളികളും മറ്റ് പ്രായോഗിക പ്രശ്നങ്ങളും കാരണം പദ്ധതി പിന്നീട് നിർത്തിവെക്കുകയായിരുന്നു.
ലോകത്തിലെ നിരവധി രാജ്യങ്ങൾ ഇതിനോടകം പോളിമർ നോട്ടുകളിലേക്ക് മാറിയിട്ടുണ്ട്. ഓസ്ട്രേലിയ, കാനഡ, യുകെ തുടങ്ങിയ രാജ്യങ്ങളിൽ പ്ലാസ്റ്റിക് നോട്ടുകൾ വർഷങ്ങളായി ഉപയോഗത്തിലുണ്ട്. കൂടുതൽ കാലം ഇവ കേടുകൂടാതെ ഉപയോഗിക്കാമെന്നത് തന്നെയാണ് ഇതുകൊണ്ടുള്ള ഗുണം.ഇന്ത്യയിലും പദ്ധതി യാഥാർത്ഥ്യമായാൽ, ഭാവിയിൽ കൂടുതൽ കാലം ഉപയോഗിക്കാനാകുന്ന, വെള്ളത്തിൽ നനഞ്ഞാലും എളുപ്പത്തിൽ കേടാകാത്ത പുതിയ തലമുറ കറൻസി നോട്ടുകൾ രാജ്യത്ത് പ്രചാരത്തിലാകാനാണ് സാധ്യത.












Click it and Unblock the Notifications