ആദ്യ ദിവസം ഉറപ്പിച്ചതാണ് വീണ്ടും പ്രധാനമന്ത്രിയാകുമെന്ന്; ഇനി 2024ൽ നോക്കാമെന്ന് പ്രധാനമന്ത്രി
ദില്ലി: ലോക്സഭാ തിരഞ്ഞെടുപ്പിലെ ആദ്യ അഞ്ച് ഘട്ടങ്ങൾ പൂർത്തിയായതോടെ 424 മണ്ഡലങ്ങളാണ് ജനവിധി എഴുതിയത്. ആദ്യ ഘട്ടങ്ങൾ കഴിഞ്ഞതോടെ ബിജെപിയുടെയും കോൺഗ്രസിന്റെയും നെഞ്ചിടിപ്പ് കൂട്ടുന്ന കണക്കുകളാണ് പുറത്ത് വന്നിരിക്കുന്നത്. അധികാരത്തുടർച്ചയ്ക്കായി ബിജെപിയും ഭരണം പിടിക്കാൻ കോൺഗ്രസും ശക്തമായി രംഗത്തുണ്ട്.
2014ൽ ബിജെപി തരംഗമാണ് രാജ്യം കണ്ടത്. ഏറ്റവും വലിയ ഒറ്റകക്ഷിയായി ബിജെപി മാറി. എൻഡിഎയുടെ അംഗസംഖ്യ 300 കടന്നു. കോൺഗ്രസിനാകട്ടെ ചരിത്രത്തിലെ ഏറ്റവും വലിയ തിരിച്ചടിയാണ് നേരിടേണ്ടി വന്നത്. എന്നാൽ 2019ൽ കണക്കുകൾ മാറി മറിഞ്ഞിരിക്കുകയാണ്. രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ കോൺഗ്രസ് കരുത്താർജ്ജിച്ചിട്ടുണ്ട്. ബി ജെപിക്ക് തിരിച്ചടി ഉണ്ടാകുമെന്ന് പ്രവചിക്കുന്നതാണ് ചില അഭിപ്രായ സർവേകൾ. ബിജെപിയുടെ പ്രമുഖ നേതാക്കൾ പോലും ആശങ്ക തുറന്ന് സമ്മതിക്കുകയും ചെയ്തു. എന്നാൽ തുടർച്ചയായ രണ്ടാം വട്ടവും പ്രധാനമന്ത്രിയാകുമെന്ന കാര്യത്തിത്തിൽ നരേന്ദ്ര മോദിക്ക് ആശങ്കയില്ല. ഭരണത്തുടർച്ചയുണ്ടാകുമെന്ന കാര്യത്തിൽ നൂറ് ശതമാനം ഉറപ്പുണ്ടെന്നാണ് അദ്ദേഹത്തിന്റെ പ്രതികരണം.
പ്രിയങ്കയെ പോലെ പ്രിയദർശിനിയും; ഗുണയിൽ അസാധാരണ സാഹചര്യം, കോൺഗ്രസിന് പുതിയ നേതാവ്
അന്നേ ഉറപ്പിച്ചതാണ്
ലോക്സഭാ തിരഞ്ഞെടുപ്പിൽ വൻ ഭൂരിപക്ഷത്തിൽ തന്നെ ബിജെപി അധികാരത്തിലെത്തുമെന്നാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ആത്മവിശ്വാസം പ്രകടിപ്പിക്കുന്നത്. പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത 2014 മെയ് 26 മുതൽ തനിക്ക് ഉറപ്പുണ്ട് 2019ൽ വീണ്ടും പ്രധാനമന്ത്രി പദത്തിലെത്തുമെന്ന്. ഒരു ദേശീയ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് പ്രധാനമന്ത്രിയുടെ പ്രതികരണം.
ആത്മ വിശ്വാസത്തോടെ മോദി
2014ൽ ഒരു പൊതുചടങ്ങിൽ പങ്കെടുത്ത് കൊണ്ടിരിക്കെ പ്രധാനമന്ത്രിയാകാൻ താൻ എന്താണ് ചെയ്യേണ്ടതെന്ന ഒരു വിദ്യാർത്ഥിയുടെ ചോദ്യംത്തോട് രസകരവും അതേസമയം പൂർണ ആത്മ വിശ്വസത്തോടും കൂടിയായിരുന്നു പ്രധാനമന്ത്രിയുടെ മറുപടി. 2024ൽ നടക്കാനിരിക്കുന്ന തിരഞ്ഞെടുപ്പിന് വേണ്ടി തയാറെടുപ്പ് തുടങ്ങിക്കോളും. ചുരുങ്ങിയത് അത്രയും കാലമെങ്കിലും താൻ പ്രധാനമന്ത്രി പദത്തിലുണ്ടാകുമെന്നായിരുന്നു മോദിയുടെ മറുപടി.
മോദി തരംഗം
2014ൽ ബിജെപിയെ തുണച്ച മോദി തരംഗത്തിന് ഇക്കുറി മങ്ങലേറ്റിട്ടുണ്ടെന്നാണ് വിലയിരുത്തപ്പെടുന്നത്. 2014ൽ മുഖ്യ പ്രചാരണ ആയുധമാക്കിയ പല വിഷയങ്ങളിലും ബിജെപി ഇക്കുറി മൗനം പാലിക്കുകയാണ്. ഗോ സംരക്ഷണത്തിന്റെ പേരിൽ നടന്ന ആക്രമണങ്ങളും ആൾക്കൂട്ട കൊലപാതകങ്ങളും ഗ്രാമീണ മേഖലകളിൽ ബിജെപിക്ക് കനത്ത തിരിച്ചടി ആകുമെന്നാണ് കരുതുന്നത്.
പ്രകടനത്തെ വിലയിരുത്തി
ഓരോ ബിജെപി സ്ഥാനാർത്ഥിക്കും നിങ്ങൾ വോട്ട് ചെയ്യുമ്പോൾ അത് ലഭിക്കുന്നത് എനിക്കാണെന്ന് മറക്കരുതെന്ന് പറഞ്ഞാണ് മോദി പ്രചാരണ റാലികളിലെ പ്രസംഗങ്ങൾ അവസാനിപ്പിക്കാറുള്ളത്. കേന്ദ്ര സർക്കാർ നടപ്പിലാക്കിയ വികസന പ്രവർത്തനങ്ങളെ അടിസ്ഥാനമാക്കിയാകും ഇത്തവണ ജനം വിധിയെഴുതുന്നതെന്ന് പ്രധാനമന്ത്രി പറയുന്നു.
ഭൂരിപക്ഷം വർദ്ധിക്കും
2014നെക്കാൾ ഉയർന്ന ഭൂരിപക്ഷത്തിൽ അധികാരത്തിലെത്തുമെന്നാണ് പ്രധാനമന്ത്രി അവകാശപ്പെടുന്നത്. എൻഡിഎയുടെ സഖ്യകക്ഷികളും ഭൂരിപക്ഷം ഉയർത്തും. കഴിഞ്ഞ അഞ്ച് വർഷം രാജ്യത്തെ മുന്നോട്ട് നയിച്ചതുപോലെ നിസ്വാർത്ഥമായും ആത്മവിശ്വാസത്തോടും കൂടി രാജ്യത്തെ മുന്നോട്ട് നയിക്കുമെന്ന് പ്രധാനമന്ത്രി പറയുന്നു.
ലോക്സഭ തിരഞ്ഞെടുപ്പ് 2019: വൺ ഇന്ത്യ ഇലക്ഷൻ സ്പെഷൽ പേജ് കാണൂ