ആര്‍ട്ടിക്കിള്‍ 370: ബിഹാര്‍ പ്രകടനപത്രികയില്‍ കോണ്‍ഗ്രസ് ഉള്‍പ്പെടുത്തുമോ: പ്രകാശ് ജവദേക്കര്‍
ന്യൂഡൽഹി: ജമ്മു കശ്മീരില്‍ ആർട്ടിക്കിൾ 370 പുന:സ്ഥാപിക്കണമെന്നുള്ള ആവശ്യത്തെ പിന്തുണച്ച് കോണ്‍ഗ്രസ് നേതാവി പി ചിദംബരം കഴിഞ്ഞ ദിവസം രംഗത്ത് എത്തിയിരുന്നു. എന്നാല്‍ ഇതിന് പിന്നാലെ കോണ്‍ഗ്രസിനെ വെല്ലുവിളിച്ച് രംഗത്ത് എത്തിയിരിക്കുകയാണ് ബിജെപി. ബിഹാർ നിയമസഭാ തെരഞ്ഞെടുപ്പിനുള്ള പ്രകടന പത്രികയിൽ ഇത് പറയാൻ കോണ്‍ഗ്രസിന് ധൈര്യമുണ്ടോയെന്നാണ് കേന്ദ്ര മന്ത്രി പ്രകാശ് ജാവദേക്കര്‍ ചോദിക്കുന്നത്. കോണ്‍ഗ്രസ് സംസാരിക്കുന്നത് വിഘടനവാദികളുടെ ഭാഷയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
ഒക്ടോബർ 28 മുതൽ ആരംഭിക്കുന്ന ബീഹാർ തെരഞ്ഞെടുപ്പിന് മുന്നോടിയായി സാമുദായിക വോട്ടുകള്‍ ലക്ഷ്യമിച്ച് കോൺഗ്രസ് "സമൂഹത്തെ ഭിന്നിപ്പിക്കുന്ന" രാഷ്ട്രീയം പ്രയോഗിക്കുകയാണ്. ജമ്മു കശ്മീരിലെ സർക്കാറിന്റെ നീക്കത്തെ ജനങ്ങൾ പിന്തുണച്ചിട്ടുള്ളതാണെന്നും അദ്ദേഹം പറഞ്ഞു. 'ജമ്മു കശ്മീരിലും ലഡാക്കിലും എത്രമാത്രം പുരോഗതി ഉണ്ടായിട്ടുണ്ടെന്ന് ആളുകൾ കണ്ടു. എന്നിട്ടും, വിഘടനവാദികളെ പോലെയാണ് കോൺഗ്രസ് സംസാരിക്കുന്നത്. കോൺഗ്രസ് ഒരു ഇടുങ്ങിയ പാർട്ടിയായി മാറിയിരിക്കുന്നു , അതിനാലാണ് വികാരങ്ങൾക്കെതിരായ നിലപാട് സ്വീകരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ വര്‍ഷം ഓഗസ്റ്റ് 5 ന് കേന്ദ്ര സര്‍ക്കാര്‍ എടുത്തു കളഞ്ഞ ജമ്മു കശ്മീരിന്റെ പ്രത്യേക അവകാശങ്ങള്‍ പുനഃസ്ഥാപിക്കണമെന്ന കശ്മീര്‍ നേതാക്കളുടെ പ്രസ്താവനയെ സ്വാഗതം ചെയ്തു മുന്‍ കേന്ദ്ര മന്ത്രിയും കോണ്‍ഗ്രസ് നേതാവുമായി പി ചിദംബരം കഴിഞ്ഞ ദിവസം രംഗത്ത് വന്നിരുന്നു. ഇതിനായി രൂപംകൊണ്ട രാഷ്ട്രീയ സഖ്യത്തെ സ്വാഗതം ചെയ്യുന്നുവെന്നും അദ്ദേഹം പറഞ്ഞു. ആർട്ടിക്കൾ 370 പുനഃസ്ഥാപിക്കണമെന്ന ആവശ്യത്തെ കോണ്‍ഗ്രസ് പിന്തുണയ്ക്കുകയാണെന്നും പി ചിദംബരം വ്യക്തമാക്കി. ട്വിറ്ററിലൂടെയായിരുന്നു കോണ്‍ഗ്രസ് നേതാവിന്റെ പ്രതികരണം.
ആര്‍ട്ടിക്കിള്‍ 370 പുനഃസ്ഥാപിക്കാന്‍ വേണ്ടി ജമ്മു കശ്മീരില്‍ നിന്നുമുള്ള രാഷ്ട്രീയ പാര്‍ട്ടികള്‍ നിയമയുദ്ധത്തിന് ഒരുങ്ങുന്നത് സ്വാഗതാര്‍ഹമാണ്. ജമ്മു കശ്മീരിലേയും ലഡാക്കിലേയും ജനങ്ങളുടേയും ഈ നീക്കത്തെ ഇന്ത്യയിലെ മുഴുവന്‍ ജനങ്ങളും പിന്തുണയ്ക്കേണ്ടതാണ്. നിയമ വിരുദ്ധമായ നടപടിയാണ് കഴിഞ്ഞ വര്‍ഷം ഓഗസ്റ്റ് അഞ്ചിന് കേന്ദ്ര സര്‍ക്കാറിന്റെ ഭാഗത്ത് നിന്നും ഉണ്ടായത്. ജമ്മുകശ്മീരിലെ മുഖ്യധാര രാഷ്ട്രീയ പാര്‍ട്ടികളേയും അവരുടെ നേതാക്കളേയും വിഘടനവാദികളും ദേശവിരുദ്ധരുമായി കാണുന്നത് കേന്ദ്രസര്‍ക്കാര്‍ നിര്‍ത്തണമെന്നും ചിദംബരം ആവശ്യപ്പെട്ടിരുന്നു.