തിരുവനന്തപുരം സാധ്യതയും മങ്ങുന്നു; സ്വതന്ത്രനായി മത്സരിക്കുമെന്ന് മുതിര്‍ന്ന ബിജെപി നേതാവ്
Recommended Video
തിരുവനന്തപുരം: തനിച്ച് കേവല ഭൂരിപക്ഷം നേടി കേന്ദ്രത്തില്‍ അധികാരത്തില്‍ വന്നിട്ടും, രാജ്യത്തെ പല സംസ്ഥാനങ്ങളിലെ ഭരണം പിടിച്ചിട്ടും കേരളത്തില്‍ ഒരു ലോക്സഭാ സീറ്റെന്ന മോഹം ബിജെപിക്ക് ഇതുവരെ പൂവണിയിക്കാന്‍ സാധിച്ചിട്ടില്ല. നിയമസഭാ സീറ്റിന്‍റെ കാര്യത്തിലും സമാന ദുഃഖം നിലനിന്നിരുന്നെങ്കിലും 2016 ലെ തിരഞ്ഞെടുപ്പോടെ അത് മാറി.
ഇനിയുള്ള ബിജെപിയുടെ സര്‍വ്വ ലക്ഷ്യവും കേരളത്തില്‍ ഒരു ലോക്സഭാ സീറ്റ് വിജയമാണ്. തിരുവനന്തപുരമാണ് അതിന് ഏറ്റവും അനുയോജ്യമെന്നതില്‍ ബിജെപിയില്‍ രണ്ടഭിപ്രായമില്ല. ഏറെക്കാലമായി ബിജെപിയെ കൊതിപ്പിച്ചു കടന്നു കളയുന്ന തിരുവനന്തപുരം മണ്ഡലം ഇത്തവണ പിടിക്കാന്‍ പ്രമുഖരെ അണിനിരത്താനാണ് ബിജെപിയുടെ നീക്കം. ഇതിനിടെയാണ് മണ്ഡലത്തില്‍ ബിജെപിക്കെതിരെ മത്സരിക്കുമെന്ന വെല്ലുവിളിയുമായി പ്രമുഖ നേതാവ് തന്നെ രംഗത്ത് എത്തിയിരിക്കുന്നത്.
മുതിര്‍ന്ന നേതാവ്
സംസ്ഥാനത്തെ മുതിര്‍ന്ന ബിജെപി നേതാവായ പിപി മുകുന്ദനാണ് തിരുവനന്തപുരം മണ്ഡലത്തില്‍ ബിജെപിക്കെതിരെ മത്സരിക്കുമെന്ന വെല്ലുവിളിയുമായി രംഗത്തെത്തിയിരിക്കുന്നത്. ബിജെപി സംസ്ഥാന നേതൃത്വത്തിന്‍റെ തെറ്റ് തിരുത്താനാണ് തന്‍റെ മത്സരമെന്നാണ് പി പി മുകുന്ദന് വ്യക്തമാക്കുന്നത്.
ഒരു സീറ്റും നേടാന്‍ പോവുന്നില്ല
ബിജെപി സംസ്ഥാന നേതൃത്വത്തിനെതിരെ രൂക്ഷ വിമര്‍ശനം ഉയര്‍ത്തിയ പിപി മുകുന്ദന്‍ ശിവസേന അടക്കമുള്ള പാര്‍ട്ടികള്‍ തന്നെ പിന്തുണക്കുമെന്നും അവകാശപ്പെടുന്നു. ലോക്സഭാ തിരഞ്ഞെടുപ്പില്‍ സംസ്ഥാനത്ത് ബിജെപി ഒരു സീറ്റും നേടാന്‍ പോവുന്നില്ല. ശബരിമല വിഷയവും നാമജപത്തിലെ ജന പങ്കാളിത്തവും വോട്ടായി മാറില്ല.
ശബരിമല വിഷയത്തില്‍
ശബരിമല വിഷയത്തില്‍ സംസ്ഥാന നേതൃത്വം നിരന്തരം നടത്തിയ നിലപാട് മാറ്റങ്ങള്‍ പാര്‍ട്ടി അണികള്‍ക്കിടയില്‍ കടുത്ത ആശയക്കുഴപ്പമുണ്ടാക്കി. എന്താണ് പാര്‍ട്ടി നിലപാടെന്ന് പ്രവര്‍ത്തകര്‍ക്ക് തിരിച്ചറിയാന്‍ പറ്റാത്ത സാഹചര്യമാണ് സംസ്ഥാനത്ത് ഉണ്ടായത്.
പുറത്താക്കട്ടെ
ശബരിമല പ്രശ്നം വേണ്ട വിധത്തില്‍ ഉപയോഗപ്പെടുത്താന്‍ നേതൃത്വത്തിന് കഴിഞ്ഞില്ല. തിരുവനന്തപുരത്ത് മത്സരിക്കുന്നതിന്‍റെ പേരില്‍ തന്നെ പുറത്താക്കുന്നെങ്കില്‍ പുറത്താക്കട്ടെ. പാര്‍ട്ടിയില്‍ പ്രധാനപ്പെട്ട സ്ഥാനങ്ങള്‍ തരുമെന്ന് പലവട്ടം പറയുകയും പിന്നീട് വാക്കു മാറ്റുകയും ചെയ്തെന്ന് മുകുന്ദന്‍ ആരോപിക്കുന്നു.
രൂക്ഷമായ വിമര്‍ശനം
വാക്കുപാലിക്കാത്ത ബിജെപി നിലപാടിലുള്ള മടുപ്പാണ് തിരുവനന്തപുരത്ത് മത്സരിക്കാനുള്ള ഒരു പ്രധാന കാരണം. ബിജെപി സംസ്ഥാന നേതൃത്വത്തിനെതിരെ രൂക്ഷമായ വിമര്‍ശനമാണ് മുകുന്ദന്‍ നടത്തുന്നത്. പാര്‍ട്ടി സംസ്ഥാന നേതൃത്വത്തിന്‍റെ വിശ്വാസ്യത നഷ്ടപ്പെട്ടെന്ന് അദ്ദേഹം പറഞ്ഞു.
ശ്രീധരന്‍ പിള്ള പരാജയപ്പെട്ടു
സ്വീകരിച്ച നിലപാടുകളില്‍ ഉറച്ചു നില്‍ക്കുന്നതിലും പാര്‍ട്ടിയെ കെട്ടുറപ്പോടെ നയിക്കുന്നതിലും ശ്രീധരന്‍ പിള്ള പൂര്‍ണ്ണമായും പരാജയപ്പെട്ടു. അതിനാല്‍ തന്നെ പാര്‍ട്ടിയില്‍ ഉടന്‍ പുനഃക്രമീകരണം ഉണ്ടാകണണം. ബിഡിജെഎസ് വന്നത് കൊണ്ട് ഈഴവ സമുദായം ബിജെപിക്ക് വോട്ട് ചെയ്യണമെന്നില്ലെന്നും മുകുന്ദന്‍ വ്യക്തമാക്കി.
വിലപേശല്‍
പാര്‍ട്ടി വിജയ സാധ്യത വെച്ചുപുലര്‍ത്തുന്ന മണ്ഡലമാണ് തിരുവനന്തപുരമെന്നിരിക്കെ പിപി മുകുന്ദന്‍റെ പ്രഖ്യാപനം ബിജെപി നേതാക്കള്‍ക്കും പ്രവര്‍ത്തകര്‍ക്കും ഇടയില്‍ ഞെട്ടലുണ്ടാക്കുന്നുണ്ട്. വിലപേശല്‍ തന്ത്രമാണ് പിപി മുകുന്ദന്‍റേത് എന്ന വിലയിരുത്തലും പാര്‍ട്ടിക്കുണ്ട്.
അറിവില്ല
സുരേഷ് ഗോപി, കുമ്മനം രാജശേഖരന്‍ എന്നിവരില്‍ ഏതെങ്കിലും ഒരാളെയാണ് തിരുവനന്തപുരത്ത് മത്സരിപ്പിക്കാന്‍ പാര്‍ട്ടി പ്രധാനമായും ആലോചിക്കുന്നത്. ലോക്സഭാ തിരഞ്ഞെടുപ്പില്‍ താന്‍ മത്സരിക്കുന്നതായി അറിവില്ലെന്നാണ് സുരേഷ് ഗോപി കഴിഞ്ഞ ദിവസം പറഞ്ഞത്.
മോഹന്‍ലാല്‍
നടന്‍ മോഹന്‍ലാലിനായി പാര്‍ട്ടി ശക്തമായ സമ്മര്‍ദ്ദം ചെലുത്തിയിരുന്നെങ്കിലും മത്സരിക്കാനില്ലെന്ന് അദ്ദേഹം തന്നെ വ്യക്തമാക്കുകയായിരുന്നു. മോഹന്‍ലാല്‍ സമ്മതം മൂളിയാല്‍ തിരുവനന്തപുരം സീറ്റില്‍ അദ്ദേഹത്തെ മത്സരിപ്പിക്കാന്‍ പാര്‍ട്ടി തയ്യാറായിരുന്നു. നടനെന്ന നിലയില്‍ മോഹന്‍ലാലിന് ജനങ്ങളിലുള്ള സ്വാധീനവും മണ്ഡലത്തിലെ പാര്‍ട്ടി വോട്ടും കൂടി ചേരുമ്പോള്‍ വിജയം ഉറപ്പെന്നായിരുന്നു ബിജെപിയുടെ വിലയിരുത്തല്‍.
മത്സരത്തിനില്ല
ജനകീയ മുന്നണിയുടെ പേരില്‍ മോഹന്‍ലാലിനെ സ്ഥാനാര്‍ത്ഥിയാക്കാന്‍ കഴിയുമോയെന്നും ആര്‍എസ്എസ് ആലോചിച്ചിരുന്നു. ലാല്‍ മത്സരത്തിനില്ലെന്ന് പറഞ്ഞതോടെ തിരുവനന്തപുരത്ത് സുരേഷ് ഗോപി എംപി, മിസോറാം ഗവര്‍ണര്‍ കുമ്മനം രാജശേഖരന്‍, എന്നിവരുടെ പേരുകള്‍ക്കായി മുന്‍ഗണന.
കുമ്മനം വേണം
മോഹന്‍ലാലില്ലെങ്കില്‍ മിസോറം ഗവര്‍ണ്ണര്‍ കുമ്മനം രാജശേഖരനെ തിരികെ സംസ്ഥാന രാഷ്ട്രീയത്തില്‍ എത്തിച്ച് തിരുവനന്തപുരത്ത് സ്ഥാനാര്‍ത്ഥിയാക്കണമെന്നാണ് ബിജെപി ജില്ലാ കമ്മറ്റിയുടെ അവശ്യം. കുമ്മനം വന്നാല്‍ ജയം ഉറപ്പാണെന്ന് സംസ്ഥാന അധ്യക്ഷനുമായുള്ള കൂടിക്കാഴ്ചയില്‍ ജില്ലാ നേതാക്കള്‍ കഴിഞ്ഞ ദിവസം വ്യക്തമാക്കയിരുന്നു.
തിരുവനന്തപുരം പിടിക്കാം
സ്ഥാനാർത്ഥി നിർണ്ണയത്തിന് മുന്നോടിയായി ജില്ലാ പ്രസിഡന്‍റുമാരടക്കം ഓരോ ജില്ലയിലെയും നേതാക്കളുമായി സംസ്ഥാന അധ്യക്ഷൻ നടത്തിയ കൂടിക്കാഴ്ച്ചയിലാണ് കുമ്മനം വന്നാൽ തിരുവനന്തപുരം പിടിക്കാമെന്ന് ജില്ലാ നേതൃത്വം പറഞ്ഞത്. സ്ഥാനാര്‍ത്ഥി നിര്‍ണ്ണയ ചര്‍ച്ചകള്‍ക്കായി ഇന്ന് തലസ്ഥാനത്ത് എത്തുന്ന ദേശീയ ജനറല്‍ സെക്രട്ടറി വി രാംലാലിന് മുന്നിലും ജില്ലാ നേതാക്കള്‍ ഇതേ ആവശ്യം ഉന്നയിച്ചു.
വെല്ലുവിളിയാവുമോ
കുമ്മനത്തിന്‍റെ മടങ്ങിവരവില്‍ സംസ്ഥാന നേതൃത്വത്തില്‍ ഒരു വിഭാഗത്തിന് താല്‍പര്യമുണ്ടെങ്കിലും മിസോറാം ഗവര്‍ണ്ണറുമായ കുമ്മനത്തിന്‍റെ കാര്യത്തില്‍ തീരുമാനമെടുക്കേണ്ടത് കേന്ദ്ര നേതൃത്വവും ആര്‍എസ്എസുമാണ്. ഉടന്‍തന്നെ സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തില്‍ തീരുമാനമെടുക്കണമെന്നാണ് ദേശീയ നേതൃത്വം നല്‍കിയിരിക്കുന്ന നിര്‍ദ്ദേശം. ഇതിനിടിയിലാണ് വെല്ലുവിളിയായി പിപി മുകുന്ദന്‍ മത്സരിക്കുന്ന കാര്യ പ്രഖ്യാപിക്കുന്നത്.