കടുത്ത നിരാശയില്‍ നിന്ന് സട കുടഞ്ഞെണീറ്റ് രാഹുല്‍ ഗാന്ധി! ബിജെപിക്കെതിരെ 52 എംപിമാര്‍ തന്നെ ധാരാളം!
Recommended Video
ദില്ലി: തിരഞ്ഞെടുപ്പ് തോല്‍വിക്ക് പിന്നാലെ ശനിയാഴ്ച അടിയന്തരമായി വിളിച്ച് ചേര്‍ത്ത കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി യോഗത്തില്‍ നിന്ന് രാഹുല്‍ ഇറങ്ങിപ്പോയത് കടുത്ത നിരാശയിലും വേദനയിലും ആയിരുന്നു. ബിജെപിക്കെതിരെ നടത്തിയ പോരാട്ടത്തില്‍ താന്‍ തനിച്ചായിരുന്നുവെന്നും പാര്‍ട്ടിയില്‍ നിന്ന് വേണ്ടത്ര പിന്തുണ കിട്ടിയില്ലെന്നുമുളള വേദന രാഹുല്‍ അന്ന് തുറന്ന് പങ്കുവെയ്ക്കുകയുണ്ടായി.
തോല്‍വിയുടെ ഉത്തരവാദിത്തം ഏറ്റെടുത്ത് രാജി വെയ്ക്കാനുളള കടുത്ത തീരുമാനവും രാഹുല്‍ ഗാന്ധിയെടുത്തു. അതിന് ശേഷം 7 ദിവസങ്ങളായി രാഹുല്‍ ഗാന്ധി നേതാക്കളെ പോലും കാണാന്‍ കൂട്ടാക്കാതെ സ്വയം ഒതുങ്ങിക്കൂടി. പുതിയ അധ്യക്ഷനെ ഉടനെ കണ്ടെത്താന്‍ നിര്‍ദേശവും നല്‍കി. എന്നാലിപ്പോള്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് ആവേശം നല്‍കി പഴയ ഊര്‍ജത്തോടെ തന്നെ രാഹുല്‍ ഗാന്ധി തിരികെ വന്നിരിക്കുകയാണ്.
പിണക്കം മാറി രാഹുൽ
ദില്ലിയില്‍ ചേര്‍ന്ന പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തിലേക്ക് അമ്മ സോണിയാ ഗാന്ധിക്കൊപ്പം രാഹുല്‍ ഗാന്ധിയെത്തി. പഴയ ചുറുചുറുക്ക് മുഖത്തോ ശരീര ഭാഷയിലോ ഇല്ല. എങ്കിലും രാഹുലിന്റെ സാന്നിധ്യം യോഗത്തിന് എത്തിയ എംപിമാര്‍ക്കെല്ലാം ആവേശമായി. ശനിയാഴ്ചത്തെ യോഗത്തിന് ശേഷം ആദ്യമായാണ് രാഹുല്‍ ഗാന്ധി പാര്‍ട്ടി നേതാക്കള്‍ക്ക് മുന്നിലെത്തുന്നത്.
സോണിയാ ഗാന്ധി തുടരും
സോണിയാ ഗാന്ധി തന്നെ കോണ്‍ഗ്രസിന്റെ പാര്‍ലമെന്ററി പാര്‍ട്ടി അധ്യക്ഷ സ്ഥാനത്ത് തുടരാന്‍ യോഗത്തില്‍ തീരുമാനമായി. എന്നാല്‍ ലോക്‌സഭാ കക്ഷി നേതാവായി ആര് എന്നത് തീരുമാനിച്ചിട്ടില്ല. കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്ത് തുടര്‍ന്ന് കൊണ്ട് രാഹുല്‍ ഗാന്ധി ലോക്‌സഭാ കക്ഷി നേതൃസ്ഥാനവും ഏറ്റെടുക്കണം എന്നാണ് നേതാക്കളുടെ ആവശ്യം.
കക്ഷി നേതാവാകണം
ഇക്കാര്യത്തില്‍ ഇനി പാര്‍ലമെന്ററി പാര്‍ട്ടി അധ്യക്ഷയായ സോണിയാ ഗാന്ധിയാണ് തീരുമാനം എടുക്കേണ്ടത്. പാര്‍ലമെന്റ് സമ്മേളനം 16ന് മാത്രമേ തുടങ്ങൂ എന്നതിനാല്‍ തീരുമാനമെടുക്കാന്‍ സോണിയാ ഗാന്ധിക്ക് ഇനിയും സമയമുണ്ട്. രാഹുല്‍ ഗാന്ധി നേതൃത്വം ഏറ്റെടുക്കാൻ തയ്യാറല്ലെങ്കില്‍ മാത്രമേ മറ്റ് പേരുകളുടെ ചര്‍ച്ചകളിലേക്ക് കോണ്‍ഗ്രസ് കടക്കൂ.
രാഹുൽ വേണമെന്ന് എംപിമാർ
കൊടിക്കുന്നില്‍ സുരേഷ്, ശശി തരൂര്‍, കെ മുരളീധരന്‍, ആദിര്‍ രജ്ഞന്‍ ചൗധരി, മനീഷ് തിവാരി എന്നിവരുടെ പേരുകളാവും പരിഗണിക്കുക. എന്നാല്‍ അത്തരം ചര്‍ച്ചകളൊന്നും ഇന്ന് നടന്നിട്ടില്ല. യോഗത്തിന് ശേഷം ജന്‍പഥിലെ സോണിയയുടെ വീട്ടിലേക്ക് എംപിമാരെ ക്ഷണിച്ചിട്ടുണ്ട്. രാഹുല്‍ ഗാന്ധി തുടരണം എന്നതടക്കമുളള ആവശ്യങ്ങള്‍ ഇവിടെ വെച്ച് എംപിമാര്‍ ഉന്നയിക്കും.
ബിജെപിക്കെതിരെ യുദ്ധം തുടരും
അതേസമയം തോറ്റ നിരാശയില്‍ നിന്നും രാഹുല്‍ ഗാന്ധി പുറത്തേക്ക് വരുന്നതിന്റെ സൂചനകളും പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തിലുണ്ടായി. യോഗത്തിനെത്തിയ 52 എംപിമാരോട് സംസാരിച്ച രാഹുല്‍ ഗാന്ധി ബിജെപിക്കെതിരെയുളള യുദ്ധം താനും കോണ്‍ഗ്രസും തുടരുക തന്നെ ചെയ്യുമെന്ന് തുറന്ന് പ്രഖ്യാപിച്ചു.
52 എംപിമാര്‍ തന്നെ ധാരാളം
ബിജെപിയെ ചെറുക്കാന്‍ കോണ്‍ഗ്രസിന്റെ ഈ 52 എംപിമാര്‍ തന്നെ ധാരാളമാണ് എന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു. ഈ 52 പേര്‍ ഓരോ ഇഞ്ചിലും, ഓരോ ദിവസവും ബിജെപിക്കെതിരെ പോരാട്ടം നടത്തും. അധിക്ഷേപവും വിദ്വേഷവും നേരിടേണ്ടി വന്നേക്കാം. അത് ആസ്വദിച്ച് കൂടുതല്‍ ഊര്‍ജ്ജത്തോടെ മുന്നോട്ട് പോകാനും എംപിമാരോട് രാഹുല്‍ ഗാന്ധി യോഗത്തില്‍ ആവശ്യപ്പെട്ടു.
പോരാട്ടം ഭരണഘടനയ്ക്ക് വേണ്ടി
നമ്മുടെ പോരാട്ടം ഭരണഘടനയ്ക്ക് വേണ്ടിയാണ്. നിറത്തിന്റെയോ വിശ്വാസത്തിന്റെയോ പേരില്‍ വേര്‍തിരിക്കപ്പെടാത്ത ഓരോ ഇന്ത്യക്കാരനും വേണ്ടിയാണ് നനമ്മുടെ പോരാട്ടമെന്നും എംപിമാരെ രാഹുല്‍ ഗാന്ധി ഓര്‍മ്മപ്പെടുത്തി. കോണ്‍ഗ്രസിന് വോട്ട് ചെയ്ത ഓരോരുത്തര്‍ക്കും നന്ദി പറയാനും രാഹുല്‍ മറന്നില്ല.
കോൺഗ്രസിന് ഊർജം
രാജി തീരുമാനത്തില്‍ തകര്‍ന്നിരിക്കുന്ന കോണ്‍ഗ്രസിനും രാജ്യമെമ്പാടുമുളള പ്രവര്‍ത്തകര്‍ക്കും പുതിയ ഊര്‍ജം നല്‍കുന്നതാണ് രാഹുല്‍ ഗാന്ധിയുടെ വാക്കുകള്‍. അതേസമയം കോണ്‍ഗ്രസ് അധ്യക്ഷ പദവി രാജി വെയ്ക്കാനുളള തീരുമാനത്തില്‍ നിന്നും രാഹുല്‍ ഗാന്ധി പിന്തിരിയാൻ തയ്യാറാകുമോ എന്നത് വ്യക്തമല്ല. തീരുമാനം മാറ്റാൻ രാഹുലിന് മേൽ സമ്മർദ്ദം ശക്തമാണ്.