അയോധ്യയിൽ 5 ഏക്കർ ഭൂമി സ്വീകരിക്കണമോയെന്ന് നവംബർ 26ന് തീരുമാനിക്കും; സുന്നി വഖഫ് ബോർഡ്
ലഖ്നോ: അയോധ്യയിൽ പള്ളി പണിയുന്നതിനായി അഞ്ച് ഏക്കർ സ്ഥലം സ്വീകരിക്കണമോയെന്ന കാര്യത്തിൽ അന്തിമ തീരുമാനം നവംബർ 26ന് എടുക്കുമെന്ന് സുന്നി വഖഫ് ബോർഡ്. അയോധ്യയിലെ തർക്ക ഭൂമിയിൽ രാമക്ഷേത്രം നിർമിക്കാൻ അനുമതി നൽകിയ സുപ്രീം കോടതി മുസ്ലിം വിഭാഗത്തിന് അയോധ്യയിലെ സുപ്രധാന സ്ഥലത്ത് 5 ഏക്കർ സ്ഥലം നൽകണമെന്നും ഉത്തരവിട്ടിരുന്നു. ഈ സ്ഥലം സ്വീകരിക്കണമോയെന്ന കാര്യത്തിലാണ് തീരുമാനം നീളുന്നത്.
രാമക്ഷേത്രം നിര്‍മിക്കാന്‍ സ്വര്‍ണക്കട്ട നല്‍കുമെന്ന് മുഗള്‍ രാജകുടുംബാംഗം പ്രിന്‍സ് യാക്കൂബ്
അയോധ്യയിൽ ഭൂമി സ്വീകരിക്കണമോയെന്ന കാര്യത്തിൽ വ്യത്യസ്ഥമായ പ്രതികരണങ്ങളാണ് തനിക്ക് ലഭിക്കുന്നത്. സുന്നി സെൻട്രൽ വഖഫ് ബോർഡിന്റെ ജനറൽ ബോഡി യോഗം ഈ മാസം 26ന് ചേരുന്നുണ്ട്. ഭൂമി സ്വീകരിക്കണമോയെന്ന കാര്യത്തിൽ ഈ യോഗത്തിൽ അന്തിമ തീരുമാനം എടുക്കുമെന്ന് ഉത്തൽപ്രദേശ് സുന്നി സെന്ട്രൽ വഖഫ് ബോർഡ് ചെയർമാൻ സുഫാർ ഫറൂഖി വ്യക്തമാക്കി.
നവംബർ 13ന് ചേരാൻ നിശ്ചയിച്ചിരുന്ന യോഗം നവംബർ 26ലേക്ക് മാറ്റി വയ്ക്കുകയായിരുന്നു, സ്ഥലം സ്വീകരിക്കേണ്ടതില്ലെന്നാണ് ചിലരുടെ നിലപാട്. വഖഫ് ബോർഡ് ഭൂമി ഏറ്റെടുത്ത് ഒരു വിദ്യാഭ്യാസ സ്ഥാപനം തുടങ്ങണമെന്നും അവിടെ ഒരു പള്ളിയും നിർമിക്കണമെന്നാണ് ചിലർ പറയുന്നതെന്നും ഫറൂഖി കൂട്ടിച്ചേർത്തു.
ഭൂമി ഏറ്റെടുക്കാൻ തീരുമാനമായാൽ എങ്ങനെ നടപടികൾ മുന്നോട്ട് കൊണ്ടുപോകണമെന്നും എന്തൊക്കെ നിബന്ധനകൾ മുന്നോട്ട് വയ്ക്കണമെന്നും യോഗത്തിൽ തീരുമാനിക്കും. സുപ്രീം കോടതി വിധിയെ ഞങ്ങൾ സ്വാഗതം ചെയ്യുകയാണ്. ചില നിബന്ധനകളോടെ തർക്കഭൂമിയിലെ അവകാശ വാദങ്ങൾ പിൻവലിക്കാൻ കഴിഞ്ഞ മാസം ബോർഡ് തീരുമാനിച്ചിരുന്നെന്നും ഫറൂഖി വ്യക്തമാക്കി.