ഇന്ത്യക്കെതിരെ തിരിഞ്ഞ ഇറാൻ ഒടുവിൽ തിരുത്തി... ഇന്ത്യക്ക് വേണ്ടി ചെയ്യാവുന്നതെല്ലാം ചെയ്യും
ദില്ലി: എണ്ണ ഇറക്കുമതി വിഷയത്തില്‍ ഇന്ത്യക്കെതിരെ ഇറാന്‍ നിലപാട് കടുപ്പിക്കുന്നു എന്നായിരുന്നു പുറത്ത് വന്ന വാര്‍ത്തകള്‍. ഇറാനില്‍ നിന്ന് അസംസ്‌കൃത എണ്ണ വാങ്ങരുത് എന്ന ട്രംപിന്റെ ആഹ്വാനത്തിന് പിറകേ നടന്ന സംഭവങ്ങള്‍ ആയിരുന്നു ഇതിന് കാരണം.
ജൂണില്‍, ഇറാനില്‍ നിന്നുള്ള ഇന്ത്യയുടെ എണ്ണ ഇറക്കുമതി 15.9 ശതമാനം ആയി വെട്ടിക്കുറച്ചിരുന്നു. ഇറാനില്‍ നിന്ന് എണ്ണ വാങ്ങുന്നത് കുറച്ചാല്‍, ഇന്ത്യക്ക് നല്‍കുന്ന പ്രത്യേക പരിഗണനകള്‍ എടുത്തുകളയും എന്നായിരുന്നു ഇറാനിയന്‍ എംബസ്സിയിലെ ഡെപ്യൂട്ടി അംബാസഡര്‍ മസൂദ് റഹാഗിയുടെ ഭീഷണി.
എന്നാല്‍ അടുത്ത ദിവസം തന്നെ ഇറാന്‍ നിലപാട് മാറ്റി. ഇന്ത്യയുടെ ഇന്ധന സുരക്ഷയ്ക്കും എണ്ണ വിതരണത്തിനും ചെയ്യാനാവുന്ന എല്ലാം ചെയ്യും എന്നതാണ് ഇപ്പോഴത്തെ ഇറാന്റെ നിലപാട്. ഇന്ത്യയുടെ വിശ്വസ്തരായ ഊര്‍ജ്ജ പങ്കാളികള്‍ ആകും തങ്ങള്‍ എന്നാണ് ഇപ്പോള്‍ ഇറാന്‍ പറയുന്നത്.
ഇന്ത്യ എണ്ണ ഇറക്കുമതി കുറച്ചതിന് പിന്നില്‍ അമേരിക്കന്‍ സമ്മര്‍ദ്ദം ആണെന്നായിരുന്നു ഇറാന്‍ ആദ്യം ആരോപിച്ചിരുന്നത്. എന്നാല്‍ ഇന്ത്യയുടെ നിലപാടിന് പിന്നിലെ ഭൂമിശാസ്ത്രപരവും രാഷ്ട്രീയപരവും ആയ കാരണങ്ങള്‍ മനസ്സിലാക്കുന്നു എന്നാണ് ഇറാന്‍ ഇപ്പോള്‍ പറയുന്നത്. ഇറാനിലെ ചബഹാര്‍ തുറമുെക വികസനത്തില്‍ ഇന്ത്യ നിക്ഷേപം നടത്താമെന്ന് വാഗ്ദാനം ചെയ്തിരുന്നു. ഇതും പൂര്‍ത്തിയാക്കിയിട്ടില്ലെന്ന് ഡെപ്യൂട്ടി അംബാസഡര്‍ ആരോപിച്ചിരുന്നു.