'ഹരിയാനയിലെ ജനങ്ങൾ 10 വർഷമായി അനുഭവിക്കുന്ന വേദന അവസാനിപ്പിക്കും'; ബിജെപിയെ കടന്നാക്രമിച്ച് രാഹുൽ
ചണ്ഡീഗഡ്: നിയമസഭ തിരഞ്ഞെടുപ്പിന് ദിവസങ്ങൾ മാത്രം ശേഷിക്കെ ശക്തമായ പ്രചരണത്തിലേക്ക് നീങ്ങിയിരിക്കുകയാണ് രാഷ്ട്രീയ പാർട്ടികൾ. ബിജെപിക്ക് സാക്ഷാൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയടക്കം ഓടി നടന്ന് റാലികളിൽ പങ്കെടുക്കുകയാണ്. കോൺഗ്രസിന് വേണ്ടി രാഹുൽ ഗാന്ധിയും രംഗത്തുണ്ട്. ഇപ്പോഴിതാ ബിജെപിയെ കടന്നാക്രമിക്കുകയാണ് രാഹുൽ. ഒരു ദശാബ്ദാമായി ഹരിയാന അനുഭവിക്കുന്ന വേദന തങ്ങൾ ഇല്ലാതാക്കുമെന്ന് രാഹുൽ പറഞ്ഞു. ജനങ്ങളുടെ പ്രതീക്ഷകളും സ്വപ്നങ്ങളും തങ്ങൾ നടപ്പാക്കുമെന്നും അദ്ദേഹം പറഞ്ഞു. ശനിയാഴ്ച കോൺഗ്രസ് പ്രകടന പത്രിക പുറത്തിറക്കിയതിന് പിന്നാലെ എക്സിലൂടെയാണ് പ്രതികരണം.
'കഴിഞ്ഞ പത്ത് വർഷത്തിനിടെ ഹരിയാനയുടെ അഭിവൃദ്ധി ബിജെപി ഇല്ലാതാക്കി. ജനങ്ങളുടെ സ്വപ്നങ്ങളും അധികാരവുമെല്ലാം അവർ കവർന്നെടുത്തു. ദേശസ്നേഹികളായ യുവാക്കളുടെ സ്വപ്നങ്ങളാണ് അഗ്നീവീർ പദ്ധതി ഇല്ലാതാക്കിയത്. തൊഴിലില്ലായ്മ ഓരോ കുടുംബങ്ങളുടേയും ചിരി കെടുത്തി, വിലക്കയറ്റം സ്ത്രീകളുടെ സ്വാശ്രയത്വം നഷ്ടപ്പെടുത്തി, ചില നിയമങ്ങളിലൂടെ കർഷകരുടെ അവകാശങ്ങൾ കവർന്നെടുത്തു, നോട്ട് നിരോധനത്തിലൂടെ ,ജിഎസ്ടിയിലൂടെ സാധാരണക്കാരായ വ്യവസായികളുടെ ലക്ഷങ്ങൾ കവർന്നെടുത്തു. തങ്ങളുടെ തിരഞ്ഞെടുത്ത സുഹൃത്തുക്കളെ പിന്തുണയ്ക്കുന്നത് തടഞ്ഞ് ഹരിയാനയുടെ ആത്മാഭിമാനത്തെ ഇല്ലാതാക്കി', രാഹുൽ വിമർശിച്ചു. കോൺഗ്രസിന്റെ നേതൃത്വത്തിൽ അധികാരത്തിലേറുന്ന സർക്കാർ ഈ വേദനങ്ങൾ എല്ലാം ഇല്ലാതാക്കും. ഹരിയാനയിലെ ജനങ്ങളുടെ സ്വപ്നങ്ങളും പ്രതീക്ഷകളും നിറവേറ്റുകയെന്നത് കോൺഗ്രസിന്റെ ഉത്തരവാദിത്തമാണ്', രാഹുൽ ഗാന്ധി കൂട്ടിച്ചേർത്തു.

സമ്പാദ്യം, ആരോഗ്യ സുരക്ഷ, സാമൂഹ്യ സുരക്ഷ , തൊഴിലവസരങ്ങൾ എന്നിവ ഉറപ്പാക്കിക്കൊണ്ട് എല്ലാ കുടുംബങ്ങളുടേയും സന്തോഷം നിലനിർത്തും, ഇതാണ് കോൺഗ്രസിന്റെ ഗ്യാരണ്ടി',രാഹുൽ ഗാന്ധി പറഞ്ഞു. തന്റെ വാട്സ് ആപ് ചാനലിലൂടെ ഹരിയാനയിൽ ജനങ്ങളുമായി സംവദിച്ചതിനെ കുറിച്ചും അദ്ദേഹം പറഞ്ഞു. 'തൊഴിലില്ലായ്മ വളരെ പ്രധാനപ്പെട്ട വിഷയമാണ്. ഞാൻ ഹരിയാനയിലെ ജനങ്ങളുമായി സംസാരിച്ചു. യുവാക്കളിൽ പലരും 'ഡങ്കി' മാർഗത്തിലൂടെ യുഎസിലേക്ക് പോയതിനെ കുറിച്ച് പല മാതാപിതാക്കളും വേദനയോടെ പങ്കുവെച്ചു. യുവാക്കളുടെ കഷ്ടപ്പാടുകളും മാതാപിതാക്കളുടെ വേദനകളും കേട്ടപ്പോൾ വലിയ സങ്കടം തോന്നി. എന്തുകൊണ്ടാണ് ഇന്ത്യയിൽ നിന്നും യുഎസിലേക്കുള്ള കുടിയേറ്റം 1 വർഷത്തിനിടയിൽ ഇത്രയും വർധിച്ചത്. സ്വന്തം ബിസിനസ് ഇവിടെ തുടങ്ങുന്നതിന് പകരം അവർ എന്തുകൊണ്ടാണ് പുറത്തേക്ക് പോകുന്നത്. എന്തുകൊണ്ടാണ് ബിരുദ-ബിരുദാനന്തരധാരികൾ സ്വീപ്പർ പോലുള്ള തസ്തികകളിലേക്ക് അപേക്ഷിക്കുന്നത്', രാഹുൽ ചോദിച്ചു.
കഴിഞ്ഞ ദിവസമാണ് കോൺഗ്രസ് തങ്ങളുടെ വിശദമായ പ്രകടന പത്രിക പുറത്തുവിട്ടത്. സ്ത്രീകൾക്ക് പ്രതിമാസം രണ്ടായിരം രൂപ, സൗജന്യ ചികിത്സ, വീട്, വൈദ്യുതി, എംഎസ്പി ഗ്യാരണ്ടി തുടങ്ങി വമ്പൻ പ്രഖ്യാപനങ്ങൾ ഉൾപ്പെടുത്തിയുള്ളതായിരുന്നു പ്രകടനപത്രിക.












Click it and Unblock the Notifications