പതിവുകള് പൊളിച്ചെഴുതി കോണ്ഗ്രസ്; സ്ഥാനാര്ത്ഥിയാവാന് ഒരൊറ്റ യോഗ്യത മാത്രം, അടിമുടി മാറ്റം
ഭോപ്പാൽ; കൊവിഡ് പ്രതിസന്ധി കഴിഞ്ഞാൽ മധ്യപ്രദേശിൽ ഏത് നിമിഷവും ഉപതിരഞ്ഞെടുപ്പ് തിയതി പ്രഖ്യാപിച്ചേക്കും. ജ്യോതിരാദിത്യ സിന്ധ്യയ്ക്കൊപ്പം ബിജെപിയിലേക്ക് കൂറുമാറി പോയ 22 എംഎൽഎമാരുടെ മണ്ഡലത്തിൽ ഉൾപ്പെടെ 25 ഇടത്താണ് ഉപതിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്നത്.
'ബിജെപിയിലേക്ക് ചാടാൻ സിന്ധ്യ വാങ്ങിയത് 400 കോടി,എംഎൽഎമാർക്ക് 35-45 കോടി';ഗുരുതര ആരോപണം
ബിജെപിയെ സംബന്ധിച്ച് അധികാര കസേര ഉറപ്പിക്കണമെങ്കിൽ ഉപതിരഞ്ഞെടുപ്പിൽ കൂടുതൽ സീറ്റുകൾ ജയിക്കേണ്ടി വരും. കോൺഗ്രസിന് ഉപതിരഞ്ഞെടുപ്പ് അഭിമാന പോരാട്ടമാണ്. മധ്യപ്രദേശിൽ അധികാരം പിടിക്കാനുള്ള നിർണായക നീക്കങ്ങളാണ് കോൺഗ്രസ് നടത്തുന്നത്.
അധികാരം നഷ്ടമായി
15 വർഷത്തെ ബിജെപി ഭരണം അവസാനിപ്പിച്ച് മധ്യപ്രദേശിൽ അധികാരം പിടിക്കാനായത് ദേശീയ തലത്തിൽ കോൺഗ്രസിന് ഊർജ്ജം പകർന്ന നീക്കമായിരുന്നു. എന്നാൽ മുൻ കേന്ദ്രമന്ത്രിയും കോൺഗ്രസ് ജനറൽ സെക്രട്ടറിയുമായിരുന്ന സിന്ധ്യ കാലുവാരിയതോടെ കോൺഗ്രസിന് ഹിന്ദി ഹൃദയഭൂമിയിലെ അധികാരം നഷ്ടമായി.
വലിയ ആഘാതം
അപ്രതീക്ഷിതമായിരുന്നു സിന്ധ്യയുടെ നീക്കം. രാഹുൽ ഗാന്ധിയുടേയും പ്രിയങ്കയുടേയും ഏറ്റവും അടുത്ത നേതാവായിരുന്ന സിന്ധ്യ ബിജെപിയിലേക്ക് പോയത് വലിയ ആഘാതമാണ് കോൺഗ്രസിന് നൽകിയത്. തന്റെ പക്ഷത്തുള്ള 22 എംഎൽഎമാരെ കൂടി രാജിവെപ്പിച്ച് കൊണ്ടായിരുന്നു സിന്ധ്യയുടെ നീക്കം.
മുട്ടുകുത്തിക്കും
തങ്ങൾക്ക് പാലം വലിച്ച സിന്ധ്യയെ ഏത് വിധേനയും മുട്ടുകുത്തിക്കുകയെന്നതാണ് ഇപ്പോൾ കോൺഗ്രസ് ലക്ഷ്യം വെയ്ക്കുന്നത്. ഉപതിരഞ്ഞെടുപ്പിൽ 20 സീറ്റിലും വിജയിക്കാനുള്ള തന്ത്രങ്ങളാണ് കോൺഗ്രസ് ഒരുക്കുന്നത്. ഇതിനോടകം തന്നെ സ്ഥാനാർത്ഥി ചർച്ചകൾ കോൺഗ്രസ് തുടങ്ങി കഴിഞ്ഞു.
കോൺഗ്രസിലേക്ക് എത്തും
ബിജെപിയിലെ പടലപ്പിണക്കങ്ങളിൽ തട്ടി നിരവധി ബിജെപി നേതാക്കൾ ഉപതിരഞ്ഞെടുപ്പിന് മുൻപ് കോൺഗ്രസിൽ എത്തുമെന്ന രീതിയിൽ റിപ്പോർട്ടുണ്ടായിരുന്നു. ഇവരെ കോൺഗ്രസ് സ്ഥാനാർത്ഥികളാക്കിയേക്കുമെന്നും അഭ്യൂഹങ്ങൾ ഉണ്ടായിരുന്നു.
സിന്ധ്യ വിഭാഗം നേതാക്കൾ
ബിജെപിയിലെ മുൻ മന്ത്രിമാർ ഉൾപ്പെടെയുള്ള ബിജെപി നേതാക്കൾ കോൺഗ്രസ് നേതൃത്വവുമായി ചർച്ച നടത്തിയതായും റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. മുൻ ബിജെപി മന്ത്രിമാർ ഉൾപ്പെടെയുള്ള സിന്ധ്യ പക്ഷത്തിനെതിരെ മത്സരിപ്പിക്കുന്നത് പാർട്ടിക്ക് ഗുണകരമാകുമെന്ന തരത്തിലായിരുന്നു ചർച്ചകൾ.
വിശ്വസ്തർക്ക്
എന്നാൽ ഇതിനെതിരെ മുതിർന്ന കോൺഗ്രസ് നേതാക്കൾ പലരും രംഗത്തെത്തി. പാർട്ടിക്ക് വേണ്ടി അഹോരാത്രം പ്രവർത്തിക്കുന്നവർക്ക് മാത്രമേ ടിക്കറ്റുകൾ നൽകാവു എന്ന് മുതിർന്ന നേതാവും മുൻ മന്ത്രിയുമായ സജ്ജൻ സിംഗ് വെർമ പറഞ്ഞു. പാർട്ടിക്കൊപ്പം നിന്നവരെ നേതൃത്വം ആദരിക്കണം. അവസരവാദികളിൽ നിന്നാണ് പാർട്ടിക്ക് തിരിച്ചടി നേരിടേണ്ടി വന്നതെന്ന് പ്രതിപക്ഷ നേതാവ് അജയ് സിംഗ് പറഞ്ഞു.
മുതിർന്ന നേതാക്കൾ
ഇതോടെ മുതിർന്ന കോൺഗ്രസ് നേതാക്കളെ മാത്രം മത്സരിപ്പിക്കാനാണ് കോൺഗ്രസ് നീക്കം. മുൻ മുഖ്യമന്ത്രി കമൽനാഥ് ഇക്കാര്യം നേതാക്കളുമായി ചർച്ച നടത്തി. അതേസമയം ആഭ്യന്തര സർവ്വേയുടെ അടിസ്ഥാനത്തിലാകും സ്ഥാനാർത്ഥികളെ കണ്ടെത്തുക. ഇത്തരത്തിൽ കണ്ടെത്തുന്നവരെ എല്ലാവരും അംഗീകരിക്കണമെന്നും കമൽനാഥ് വ്യക്തമാക്കി.
11 പേർക്ക്
അതിനിടെ ഉപതിരഞ്ഞെടുപ്പിന് മുൻപ് തന്നെ പാർട്ടിയിൽ നിന്ന് സിന്ധ്യ അനുയായികളെ കോൺഗ്രസ് പുറത്താക്കി കഴിഞ്ഞു. സിന്ധ്യയ്ക്ക് സ്വാധീനമുള്ള ഗ്വാളിയാർ-ചമ്പൽ മേഖലയിൽ നിന്നുള്ള നേതാക്കളെയാണ് പുറത്താക്കിയത്. കൂടാതെ ഇവിടുത്തെ 11 ജില്ലകളിൽ പുതിയ ജില്ലാ പ്രസിഡന്റുമാരേയും പാർട്ടി നിയോഗിച്ചിട്ടുണ്ട്.
സ്വാധീനം നഷ്ടപ്പെട്ടു
ഈ 11 അംഗ ടീമിനാണ് തെരഞ്ഞെടുപ്പിന്റെ ചുമതല.നൽകിയിരിക്കുന്നത്. അതേസമയം കോൺഗ്രസിന്റെ തെരഞ്ഞെടുപ്പ് തന്ത്രങ്ങൾക്ക് ചുക്കാൻ പിടിക്കുന്നത് മുൻ ജെഡിയു നേതാവും തെരഞ്ഞെടുപ്പ് തന്ത്രജ്ഞനുമായ പ്രശാന്ത് കിഷോറാണ്. തലസ്ഥാനമായ ഭോപാലിൽ നിന്ന് അല്ല മറിച്ച് ഗ്വാളിയാറിലാണ് കോൺഗ്രസ് തെരഞ്ഞെടുപ്പ് വാർ റൂം ഒരുക്കിയതെന്നതും ശ്രദ്ധേയമാണ്.
മുന്നിൽ നിന്ന് നയിക്കാൻ
സിന്ധ്യയുടെ അടുത്ത അനുയായികളായ രാംനിവാസ് റാവത്ത്, അശോക് സിംഗ് എന്നിവരാകും കോൺഗ്രസിനെ മുന്നിൽ നിന്ന് നയിക്കുക. സിന്ധ്യയും കൂട്ടരും ബിജെപിയിലേക്ക് പോയപ്പോഴും കോൺഗ്രസിനൊപ്പം തന്നെ നിൽക്കാൻ തിരുമാനിച്ച നേതാക്കളാണ് ഇവർ. ഗ്വാളിയാർ റൂറലിലെ അധ്യക്ഷനായി അശോക് സിംഗിനെ കോൺഗ്രസ് നിയമിച്ചിരുന്നു.
പിന്തുണ ഇല്ലാതായി
2019 മെയ് ലോക്സഭാ തെരഞ്ഞെടുപ്പിൽ ഗുണസഭാ സീറ്റ് നിലനിർത്തുന്നതിൽ ദയനീയമായി പരാജയപ്പെട്ടതിൽ തന്നെ സിന്ധ്യയ്ക്ക് മേഖലയിൽ ഉള്ള സ്വാധീനം നഷ്ടപ്പെട്ടന്നതിന്റെ തെളിവാണെന്ന് അശോക് സിംഗ് പറയുന്നു. ബിജെപിയിലേക്ക് പോയതോടെ സിന്ധ്യയ്ക്ക് അവശേഷിച്ചിരുന്ന ജനപിന്തുണ ഇല്ലാതായെന്നും ഇവർ പറഞ്ഞു.
ബിജെപി ക്യാമ്പിലും
അതേസമയം കോൺഗ്രസിനൊപ്പം തന്നെ ഉപതിരഞ്ഞെടുപ്പ് തന്ത്രങ്ങൾ ബിജെപയും സജീവമാക്കിയിട്ടുണ്ട്. കൂറുമാറിയെത്ത സിന്ധ്യ വിഭാഗം നേതാക്കളെ തന്നെയാകും ബിജെപി സ്ഥാനാർത്ഥികളാക്കിയേക്കുക. എന്നാൽ പാർട്ടിയുടെ തിരുമാനം ചില മുതിർന്ന നേതാക്കളെ ചൊടിപ്പിച്ചിട്ടുണ്ട്.
കോൺഗ്രസിലെത്തുമോ?
തങ്ങളെ മത്സരിപ്പിക്കാൻ തയ്യാറായില്ലേങ്കിൽ പാർട്ടി വിടും എന്നതുൾപ്പെടെയുള്ള മുന്നറിയിപ്പുകൾ നേതാക്കൾ നൽകുന്നുണ്ട്. ഉപതിരഞ്ഞെടുപ്പിന് മുൻപ് ബിജെപിയിൽ നിന്നും നേതാക്കൾ കൂട്ടത്തോടെ കോൺഗ്രസിലേക്ക് ചേക്കേറുമോയെന്നാണ് ഉറ്റുനോക്കപ്പെടുന്നത്.
വീട്ടമ്മയുമായുള്ള വൈദികന്റെ അശ്ലീല ദൃശ്യങ്ങൾ പുറത്തായി; കടുത്ത നടപടിയുമായി സഭ
പെരുമഴയിൽ
മുങ്ങി
തിരുവനന്തപുരം;
മല്ലിക
സുകുമാരനെ
'ഡിങ്കിയിൽ'
കയറ്റി
രക്ഷിച്ച്
ഫയർഫോഴ്സ്