Get Updates
Get notified of breaking news, exclusive insights, and must-see stories!

ഒടുവില്‍ നിര്‍ണായക തിരുമാനവുമായി എച്ച്ഡി ദേവഗൗഡ; പ്രതീക്ഷയോടെ ബിജെപി

ബെംഗളൂരു: ബിജെപിയെ അധികാരത്തില്‍ നിന്നും താഴെയിറക്കുകയെന്ന ഒറ്റലക്ഷ്യത്തിന്‍റെ പുറത്താണ് കര്‍ണാടകത്തില്‍ കോണ്‍ഗ്രസും ജെഡിഎസും കൈകോര്‍ത്തത്. എന്നാല്‍ സഖ്യത്തിനെതിരെ ഇരുപാര്‍ട്ടികളിലും തുടക്കം മുതല്‍ തന്നെ എതിര്‍പ്പുകള്‍ ഉയര്‍ന്നു. സംസ്ഥാന നേതാക്കള്‍ അതൃപ്തി കടിച്ച് പിടിച്ച് മുന്നോട്ട് നീങ്ങിയപ്പോള്‍ പ്രാദേശിക നേതാക്കള്‍ അതൃപ്തി പരസ്യമാക്കി തന്നെ കര്‍'നാടകം' കൊഴുപ്പിച്ചു. ലോക്സഭ തിരഞ്ഞെടുപ്പില്‍ ഈ അതൃപ്തിയുടെ ഫലം സഖ്യസര്‍ക്കാര്‍ നുണഞ്ഞു. ആകെയുള്ള 28 സീറ്റില്‍ 25 ഉം ബിജെപി നേടിയപ്പോള്‍ സഖ്യത്തിന് ലഭിച്ചത് വെറും മൂന്ന് സീറ്റുകള്‍ മാത്രമായിരുന്നു.

ഇതോടെ ഇരുകക്ഷികളും പരസ്പരാം പഴി ചാരി രംഗത്തെത്തി. അവസരം മുതലെടുത്ത് ബിജെപി കളം നിറഞ്ഞ് കളിച്ചതോടെ 14 മാസത്തെ ഭരണത്തില്‍ നിന്ന് കോണ്‍ഗ്രസ്-ജെഡിഎസ് സഖ്യം പുറത്താവുകയും ചെയ്തു. സര്‍ക്കാര്‍ താഴെ വീണതോടെ ഇനി സഖ്യത്തിന്‍റെ ഭാവി എന്താകുമെന്ന ചര്‍ച്ചകള്‍ക്ക് സജീവമായിരിക്കുകയാണിപ്പോള്‍. അതിനിടെ ബിജെപിയുടെ പ്രതീക്ഷകള്‍ക്ക് ശക്തി പകര്‍ന്ന് നിര്‍ണായക നിലപാട് വ്യക്തമാക്കിയിരിക്കുകയാണ് ജെഡിഎസ് തലവന്‍ എച്ച്ഡി ദേവഗൗഡ.

 ഉള്‍ക്കൊള്ളനായില്ല

ഉള്‍ക്കൊള്ളനായില്ല

ബിജെപിയെ പുറത്ത് നിര്‍ത്തുകയെന്ന ഒറ്റ ലക്ഷ്യമായിരുന്നു കര്‍ണാടകത്തിലെ കോണ്‍ഗ്രസ്-ദള്‍ സഖ്യ സര്‍ക്കാരിന്‍റെ പിറവിക്ക് കാരണമായത്. ബദ്ധവൈരികളായ പാര്‍ട്ടികള്‍ ബിജെപിക്കെതിരെ കൈകൊടുത്തപ്പോള്‍ പക്ഷേ ഉള്‍ക്കൊള്ളാന്‍ ഇരുപാര്‍ട്ടികളിലേയും നേതാക്കള്‍ക്കും പ്രവര്‍ത്തകര്‍ക്കും കഴിഞ്ഞില്ല. മുഖ്യമന്ത്രി പദം ദളിന് നല്‍കിയപ്പോള്‍ നേതാക്കളിലെ അതൃപ്തി മറ നീക്കി പുറത്തുവരികയും ചെയ്തു.

 സമ്മര്‍ദ്ദം ശക്തമായി

സമ്മര്‍ദ്ദം ശക്തമായി

ഇതോടെ സഖ്യത്തിന് ഉള്ളില്‍ തന്നെ സര്‍ക്കാരിനെതിരെ ചരടുവലികള്‍ രൂക്ഷമായി. സാഹചര്യം മുതലെടുക്കാന്‍ ബിജെപി തുനിഞ്ഞ് ഇറങ്ങിയതോടെ കര്‍ണാടക രാഷ്ട്രീയം കുഴഞ്ഞു മറഞ്ഞു. ലോക്സഭ തിരഞ്ഞെടുപ്പില്‍ പ്രാദേശിക നേതാക്കള്‍ പരസ്പരം പാലം വലിച്ചതോടെ കോണ്‍ഗ്രസ്-ജെഡിഎസ് സഖ്യം നേടിയത് വെറും മൂന്ന് സീറ്റുകളായിരുന്നു. ഇതോടെ സഖ്യം അവസാനിപ്പിക്കാന്‍ ഇരുപാര്‍ട്ടികളിലേയും കൂടുതല്‍ നേതാക്കള്‍ സമ്മര്‍ദ്ദം ചെലുത്തി.

 ഒറ്റയ്ക്ക് തന്നെ

ഒറ്റയ്ക്ക് തന്നെ

സിദ്ധരാമയ്യ ഉള്‍പ്പെടെയുള്ള നേതാക്കള്‍ രാഹുല്‍ ഗാന്ധിയെ നേരിട്ട് സന്ദര്‍ശിച്ച് ഇതേ ആവശ്യം ഉന്നയിച്ചു. അതിനിടെയാണ് ബിജെപി ഓപ്പറേഷന്‍ താമര പ്രയോഗിച്ചതും സര്‍ക്കാര്‍ നിലംപതിക്കുന്നതും. ഇതോടെ സഖ്യത്തിന്‍റെ ഭാവിയും ചര്‍ച്ചയായിരിക്കുകയാണ്. ഇനിയും സഖ്യം തുടരുമെന്നാണ് കോണ്‍ഗ്രസ് നേതൃത്വം ആവര്‍ത്തിച്ചതെങ്കിലും ഒറ്റയ്ക്ക് മത്സരിക്കുമെന്ന സൂചനയായിരുന്നു ജെഡിഎസ് നേതൃത്വം നല്‍കിയത്. കൂറുമാറിയ 17 എംഎല്‍എമാരെ അയോഗ്യരാക്കിയതോടെ വരാനിരിക്കുന്ന ഉപതിരഞ്ഞെടുപ്പില്‍ ഒറ്റയ്ക്ക് മത്സരിക്കേണ്ട സാഹചര്യമുണ്ടായാല്‍ അതിന് തയ്യാറാകണമെന്ന് എച്ച്ഡി ദേവഗൗഡ എംഎല്‍എമാരോട് നിര്‍ദ്ദേശിച്ചിരുന്നു.

 തദ്ദേശ തിരഞ്ഞെടുപ്പിലും

തദ്ദേശ തിരഞ്ഞെടുപ്പിലും

വരാനിരിക്കുന്ന തദ്ദേശ തിരഞ്ഞെടുപ്പിലും ഒറ്റയ്ക്ക് മത്സരിക്കാമെന്നാണ് തിരുമാനമെന്ന് വ്യക്തമാക്കിയിരിക്കുകയാണ് ദേവഗൗഡ. തദ്ദേശ തിരഞ്ഞെടുപ്പില്‍ സഖ്യം തുടരുന്നത് വലിയ തിരിച്ചടി സമ്മാനിക്കുമെന്നാണ് മുതിര്‍ന്ന നേതാക്കളുടെ യോഗത്തില്‍ ഉയര്‍ന്ന അഭിപ്രായമെന്ന് ദേവഗൗഡ പറഞ്ഞു. പ്രാദേശിക നേതാക്കള്‍ക്ക് സഖ്യത്തിന് താത്പര്യമില്ലെന്നിരിക്കെ കൂടുതല്‍ പ്രതിസന്ധിയിലേക്ക് കാര്യങ്ങള്‍ എത്തിക്കാതിരിക്കുന്നതാകും ഉചിതമെന്നും നേതാക്കള്‍ നിലപാട് അറിയിച്ചതായി ദേവഗൗഡ വ്യക്തമാക്കി.

 നിര്‍ണായക തിരുമാനങ്ങള്‍

നിര്‍ണായക തിരുമാനങ്ങള്‍

തിരഞ്ഞെടുപ്പിന് ഒരുങ്ങാന്‍ നേതാക്കള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. 14 മാസത്തെ കുമാരസ്വാമി സര്‍ക്കാരിന്‍റെ ഭരണമികവ് ജനങ്ങളില്‍ എത്തിക്കാന്‍ ജെഡിഎസിന്‍റെ നേതൃത്വത്തില്‍ പ്രത്യേക പരിപാടികള്‍ സംഘടിപ്പിക്കുന്നുണ്ട്. ഇതിന്‍റെ ഭാഗമായി സംസ്ഥാന നേതാക്കള്‍ വിവിധ സ്ഥലങ്ങള്‍ സന്ദര്‍ശിക്കും.ആഗസ്ത് ഏഴിന് പാലസ് ഗ്രൗണ്ടില്‍ വെച്ച് നടക്കുന്ന ജെഡിഎസ് കണ്‍വെന്‍ഷനില്‍ വെച്ച് ജില്ലാ നേതാക്കളെ തിരഞ്ഞെടുക്കും. നിര്‍ജ്ജീവമായിക്കിടക്കുന്ന പ്രാദേശിക ഘടകകള്‍ സജീവമാക്കാനുള്ള നടപടികള്‍ സ്വീകരിക്കും. സോഷ്യല്‍ മീഡിയയില്‍ ഉള്‍പ്പെടെ സജീവമാകാന്‍ നേതാക്കള്‍ക്ക് നിര്‍ദ്ദേശം നല്‍കുമെന്നും ദേവഗൗഡ പറഞ്ഞു.

 പ്രതീക്ഷയോടെ ബിജെപി

പ്രതീക്ഷയോടെ ബിജെപി

അതിനിടെ ബിജെപിയിലേക്ക് കൂറുമാറിയ മൂന്ന് ജെഡിഎസ് എംഎല്‍എമാരേയും പാര്‍ട്ടി പുറത്താക്കി. എഎച്ച് വിശ്വാനാഥ്, കെ ഗോപാലയ്യ, കെസി നാരായണ ഗൗഡ എന്നിവരെയാണ് പുറത്താക്കിയത്.അതേസമയം മുതിര്‍ന്ന നേതാക്കള്‍ക്കിടയിലെ അഭിപ്രായ വ്യത്യാസങ്ങള്‍ ജെഡിഎസിന് തലവേദനയായിട്ടുണ്ട്. ബിജെപിയെ പിന്തുണയ്ക്കണമെന്ന ആവശ്യവുമായി ഒരുവിഭാഗം രംഗത്തെത്തിയത് ജെഡിഎസിനെ പിളര്‍പ്പിലേക്ക് നയിക്കുകയാണെന്ന അഭ്യൂഹങ്ങള്‍ ശക്തമാക്കിയിരിക്കുകയാണ്. അതേസമയം ഒറ്റയ്ക്ക് മത്സരിക്കാനുള്ള ജെഡിഎസിന്‍റെ നീക്കത്തെ പ്രതീക്ഷയോടെയാണ് ബിജെപി കാണുന്നത്. കൂടുതല്‍ നേതാക്കള്‍ പാര്‍ട്ടി വിട്ട് ബിജെപിയിലേക്ക് ചേക്കേറുമെന്നാണ് ബിജെപിയുടെ പ്രതീക്ഷ.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+