വൻ രാഷ്ട്രീയ മാറ്റങ്ങൾക്കൊരുങ്ങി തമിഴ്നാട്! നാടിന് വേണ്ടി ഒരുമിക്കുമെന്ന് രജനീകാന്തും കമൽഹാസനും!
ചെന്നൈ: സിനിമാ താരങ്ങളുടെ രാഷ്ട്രീയ പ്രവേശനം തമിഴ്നാടിന് പുത്തരിയല്ല. ജയലളിതയും എംജിആറുമെല്ലാം സിനിമയും നാടും ഭരിച്ചവരാണ്. ആ നിരയിലേക്ക് സൂപ്പര്‍ താരങ്ങളായ രജനീകാന്തും കമല്‍ഹാസനും വരുമോ എന്ന ചൂടുപിടിച്ച ചര്‍ച്ചയിലാണ് തമിഴകം.
ശരദ് പവാറിന് രാഷ്ട്രപതി പദവി, എൻസിപിക്ക് കേന്ദ്ര മന്ത്രിസഭയിൽ പ്രാതിനിധ്യം, ബിജെപിയുടെ വൻ തന്ത്രം
2021ല്‍ തമിഴ്നാട് നിയമസഭാ തിരഞ്ഞെടുപ്പിനെ അഭിമുഖീകരിക്കാനിരിക്കുകയാണ്. നിലവില്‍ അണ്ണാ ഡിഎംകെയും ഡിഎംകെയുമാണ് തമിഴ്നാട്ടിലെ പ്രധാന കക്ഷികള്‍. ഇവരെ രണ്ട് കൂട്ടരേയും വെല്ലുവിളിച്ച് രജനീകാന്തും കമല്‍ഹാസനും ഒരുമിച്ച് തിരഞ്ഞെടുപ്പ് ഗോദയിലേക്ക് ഇറങ്ങിയേക്കും എന്നാണ് പുറത്ത് വരുന്ന സൂചനകള്‍.
പാർട്ടിയുണ്ടാക്കാതെ രജനീകാന്ത്
2017ലാണ് രാഷ്ട്രീയത്തിലേക്കിറങ്ങുമെന്ന് തമിഴ്നാട്ടിലെ ഏറ്റവും വലിയ സൂപ്പര്‍ സ്റ്റാറായ രജനീകാന്ത് പ്രഖ്യാപിക്കുന്നത്. എന്നാല്‍ രാഷ്ട്രീയപാര്‍ട്ടി രൂപീകരിക്കാന്‍ ഇതുവരെ രജനി തയ്യാറായിട്ടില്ല. പകരം മക്കള്‍ മന്‍ട്രം എന്ന പേരില്‍ ആരാധകരുടെ ഒരു കൂട്ടായ്മയുണ്ടാക്കി. ഈ കൂട്ടായ്മയെ രാഷ്ട്രീയ പാര്‍ട്ടിയായി രജനീകാന്ത് ഉടനെ പ്രഖ്യാപിച്ചേക്കും എന്നാണ് റിപ്പോര്‍ട്ടുകള്‍.
സജീവമായി കമൽ ഹാസൻ
കമല്‍ഹാസനാകട്ടെ മക്കള്‍ നീതി മയ്യം എന്ന പേരില്‍ രാഷ്ട്രീയ പാര്‍ട്ടിയുണ്ടാക്കി 2018 മുതല്‍ രാഷ്ട്രീയ രംഗത്തുണ്ട്. ഇക്കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പില്‍ മക്കള്‍ നീതി മയ്യം മത്സരിക്കുകയും ചെയ്തു. 13 ലോക്സഭാ മണ്ഡലങ്ങളില്‍ കമല്‍ഹാസന്റെ പാര്‍ട്ടി മൂന്നാമത് എത്തി. ഒരു സീറ്റില്‍ പോലും ജയിക്കാന്‍ സാധിച്ചിലെങ്കിലും പത്ത് ശതമാനം വോട്ട് നേടാനും മക്കള്‍ നീതി മയ്യത്തിനായി.
സൂപ്പർസ്റ്റാർസ് ഒരുമിക്കുമോ
വരുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ കമലും രജനീകാന്തും ഒരുമിക്കുകയാണെങ്കില്‍ തമിഴ്നാട് രാഷ്ട്രീയത്തില്‍ വന്‍ മാറ്റങ്ങള്‍ക്കാവും 2021 സാക്ഷിയാവുക. ഇതുവരെ ഒരുമിച്ച് നില്ക്കും എന്ന തരത്തില്‍ രജനിയോ കമലോ പ്രതികരിച്ചിരുന്നില്ല. എന്നാല്‍ ഇപ്പോള്‍ കാലാവസ്ഥ മാറിയിരിക്കുന്നു. അത്ഭുതങ്ങള്‍ പലതും സംഭവിക്കാം എന്നാണ് ഇരു താരങ്ങളും നല്കുന്ന സൂചന.
ആവശ്യം വന്നാൽ ഒരുമിക്കും
കഴിഞ്ഞ ദിവസം ചെന്നൈ വിമാനത്താവളത്തില്‍ വെച്ച് ചില മാധ്യമപ്രവര്‍ത്തകര്‍ കമല്‍ഹാസനോട് രജനീകാന്തുമായുളള സഖ്യസാധ്യതയെക്കുറിച്ച് ചോദിക്കുകയുണ്ടായി. 'രജനീകാന്തിനും തനിക്കുമിടയില്‍ ഒരു പുതിയ ബന്ധം ഉണ്ടാക്കേണ്ട കാര്യമില്ല. 44 വര്‍ഷമായി തങ്ങള്‍ സുഹൃത്തുക്കളാണ്. ആവശ്യം വന്നാല്‍ തമിഴ്നാടിന്റെ നന്മയ്ക്ക് വേണ്ടി ഞങ്ങള്‍ ഒരുമിക്കും' എന്നാണ് കമല്‍ നല്കിയ മറുപടി.
കാവി പുതപ്പിക്കാനാവില്ല
ഒരു മണിക്കൂറിന് ശേഷം അതേ വിമാനത്താവളത്തിലെത്തിയ രജനീകാന്തിന് മുന്നിലും അതേ ചോദ്യമെത്തി. സാഹചര്യം ആവശ്യപ്പെടുകയാണെങ്കില് കമല്‍ഹാസനമായി കൈ കോര്‍ക്കും എന്നാണ് രജനീകാന്ത് പ്രതികരിച്ചത്. രജനീകാന്ത് ബിജെപി പക്ഷത്ത് ചേര്‍ന്നേക്കും എന്ന് നേരത്തെ അഭ്യൂഹങ്ങള്‍ ഉണ്ടായിരുന്നു. എന്നാല്‍ തന്നെ കാവി പുതപ്പിക്കാനുളള ശ്രമം നടക്കില്ല എന്ന് രജനി പ്രഖ്യാപിച്ചതോടെ അത്തരം അഭ്യൂഹങ്ങള്‍ അവസാനിച്ചു.
രാഷ്ട്രീയ ശൂന്യത
തമിഴ്നാട്ടിലെ ഭരണകക്ഷിയായ അണ്ണാ ഡിഎംകെയോടോ ഡിഎംകെയോടൊ കമല്‍ഹാസനും രജനീകാന്തിനും താല്പര്യമില്ല. തമിഴ്നാട്ടില്‍ രാഷ്ട്രീയ ശൂന്യതയാണ് ഇന്നുളളതെന്ന് കഴിഞ്ഞ ദിവസം രജനീകാന്ത് പ്രതികരിച്ചിരുന്നു. ചെന്നൈയില്‍ നടന്ന കമല്‍ഹാസന്റെ സിനിമയിലെ 60 വര്‍ഷം പൂര്‍ത്തിയായതിന്റെ ആഘോഷ പരിപാടിയില്‍ മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമിയെ കുറിച്ച് നടത്തിയ പരാമര്‍ശവും വിവാദമായിരുന്നു.
മുഖ്യമന്ത്രിയാകുമെന്ന് കരുതിയിരുന്നോ
'തമിഴ്നാട് രാഷ്ട്രീയത്തില്‍ പല അത്ഭുതങ്ങളും നടക്കുകയാണ്. മുഖ്യമന്ത്രിയാകുമെന്ന് രണ്ട് വര്‍ഷം മുന്‍പ് എടപ്പാടി പളനിസ്വാമി സ്വപ്നം കണ്ട് പോലും കാണില്ല. സര്‍ക്കാര്‍ രണ്ട് ദിവസം തികയ്ക്കില്ലെന്ന് പലരും പറഞ്ഞെങ്കിലും രണ്ട് വര്‍ഷം പൂര്‍ത്തിയാക്കിയിരിക്കുന്നു. അതൊരു അത്ഭുതമാണ്' എന്നാണ് രജനി പറഞ്ഞത്. ഇതോടെ അണ്ണാ ഡിഎംകെ മറുപടിയുമായെത്തി.
താരങ്ങളെ ഭയപ്പെടുന്നില്ല
'നിങ്ങള്‍ ബസ് കണ്ടക്ടര്‍ ആയിരുന്നില്ലേ, സൂപ്പര്‍ സ്റ്റാര്‍ ആകുമെന്ന് കരുതിയിരുന്നോ 'എന്നാണ് മുഖപത്രമായ നമദു അമ്മയിലൂടെ എഐഎഡിഎംകെ നല്കിയ മറുപടി. കമലും രജനിയും ഒരുമിച്ച് വരുന്നതിനെ അണ്ണാഡിഎംകെ ഭയപ്പെടുന്നില്ല എന്നാണ് മന്ത്രി ഡി ജയകുമാര്‍ പ്രതികരിച്ചത്. കമലും രജനിയും മാത്രമല്ല വിജയ് കൂടി വരട്ടെ. അണ്ണാ ഡിഎംകെ അവരെ നേരിടുമെന്നും 2021 വീണ്ടും അധികാരത്തിലെത്തുമെന്നും ജയകുമാര്‍ പറഞ്ഞു.