ജ്യോതിരാദിത്യ സിന്ധ്യ കോണ്‍ഗ്രസ് സര്‍ക്കാരിനെ താഴെയിറക്കും? ലക്ഷ്യം പുതിയ പാര്‍ട്ടിയോ?
ഭോപ്പാല്‍: 2018 ല്‍ നടന്ന നിയമസഭ തിരഞ്ഞെടുപ്പില്‍ 15 വര്‍ഷത്തെ ബിജെപി ഭരണം അവസാനിപ്പിച്ചാണ് കോണ്‍ഗ്രസ് മധ്യപ്രദേശ് പിടിച്ചടക്കിയത്. എന്നാല്‍ തൊട്ട് പിന്നാലെ നടന്ന ലോക്സഭ തിരഞ്ഞെടുപ്പില്‍ ഈ വിജയം ആവര്‍ത്തിക്കാന്‍ കോണ്‍ഗ്രസിന് കഴിഞ്ഞില്ല. മാത്രമല്ല പാര്‍ട്ടി തകര്‍ന്നടിയികുകയും ചെയ്തു. ഇതിന് പിന്നാലെയാണ് കോണ്‍ഗ്രസിനുള്ളിലെ ഭിന്നതകള്‍ പരസ്യമായത്. തോല്‍വിയുടെ ഉത്തരവാദിത്തം ഏറ്റെടുച്ച് മുഖ്യമന്ത്രി കമല്‍നാഥ് രാജിവെയ്ക്കണമെന്നായിരുന്നു ഒരുവിഭാഗത്തിന്‍റെ ആവശ്യം. പകരം ജ്യോതിരാദിത്യ സിന്ധ്യയെ നിയമിക്കണമെന്നും പ്രവര്‍ത്തകരില്‍ ഒരു വിഭാഗം ആവശ്യപ്പെട്ടു.
കോണ്‍ഗ്രസിന് പ്രതീക്ഷ; മഹാരാഷ്ട്രയില്‍ സഖ്യത്തിന് തയ്യാറെന്ന് ആര്‍പിഐ
എന്നാല്‍ ആ ആവശ്യം പരിഗണിക്കപ്പെട്ടില്ലെന്ന് മാത്രമല്ല സംസ്ഥാന അധ്യക്ഷ പദവിയിലും കമല്‍ നാഥ് തന്നെ തുടരുകയും ചെയ്തു. കമല്‍നാഥിന്‍റെ ഈ ഇരട്ട പദവിയാണ് കോണ്‍ഗ്രസിലെ പുതിയ ഭിന്നതകള്‍ക്ക് വഴിവെച്ചിരിക്കുന്നത്. കമല്‍നാഥിനെ തത്സാഥാനത്ത് നിന്ന് മാറ്റി അധ്യക്ഷ പദം തനിക്ക് വേണമെന്ന അന്ത്യ ശാസനമാണ് ജ്യോതിരാധിത്യ സിന്ധ്യ നേതൃത്വത്തിന് നല്‍കിയിരിക്കുന്നത്.
കടിച്ചതും പിടിച്ചതുമില്ലാതെ സിന്ധ്യ
15 വര്‍ഷത്തെ ബിജെപി ഭരണം അവസാനിപ്പിച്ചാണ് മധ്യപ്രദേശില്‍ കോണ്‍ഗ്രസില്‍ അധികാരത്തില്‍ ഏറിയത്. പിന്നാലെ ശക്തമായ നേതൃ തര്‍ക്കമായിരുന്നു പാര്‍ട്ടിക്ക് നേരിടേണ്ടി വന്നത്. ജ്യോതിരാദിത്യ സിന്ധ്യയെ മുഖ്യമന്ത്രിയാക്കുമെന്നാണ് ആദ്യം പ്രതീക്ഷിച്ചിരുന്നതെങ്കിലും ഇരുവിഭാഗവും തമ്മിൽ നടന്ന ചരടുവലികൾക്കൊടുവിൽ കമൽനാഥിന് നറുക്ക് വീഴുകയായിരുന്നു. അതേസമയം സിന്ധ്യയെ ഉപമുഖ്യമന്ത്രിയാക്കണമെന്ന ആവശ്യം ഉയര്‍ന്നെങ്കിലും കമല്‍ നാഥ് അത് പരിഗണിച്ചിരുന്നില്ല.
കോണ്‍ഗ്രസ് വിടുമെന്ന്
ഉപമുഖ്യമന്ത്രി പദം നഷ്ടമായതോടെ സിന്ധ്യയ്ക്ക് പാര്‍ട്ടി അധ്യക്ഷ പദം എങ്കിലും ലഭിച്ചേക്കുമെന്ന റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നെങ്കിലും തൊട്ട് പിറകില്‍ ലോക്സഭ തിരഞ്ഞെടുപ്പ് കൂടി വന്നതോടെ സിന്ധ്യയുടെ നിയമനം നടന്നില്ല. ഇതിനിടയില്‍ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് തകര്‍ന്നടിഞ്ഞതോടെ കമല്‍നാഥിനെതിരെയുള്ള പടയൊരുക്കം സിന്ധ്യ പക്ഷം പാര്‍ട്ടിക്കുള്ളില്‍ തുടങ്ങി.
കൂട്ട രാജി ഉണ്ടാകുമെന്ന്
പാര്‍ട്ടി അധ്യക്ഷ പദം വിട്ട് നല്‍കിയെങ്കില്‍ കോണ്‍ഗ്രസ് തന്നെ വിടുമെന്ന മുന്നറിയിപ്പാണ് സിന്ധ്യ ഉയര്‍ത്തിയത്. സിന്ധ്യയ്ക്ക് പദവി നല്‍കാന്‍ തയ്യാറായില്ലെങ്കില്‍ കൂട്ടരാജി വരെ ഉണ്ടാകുമെന്ന ഭീഷണിയും സിന്ധ്യ പക്ഷം ഉയര്‍ത്തുന്നുണ്ട്. അതേസമയം സിന്ധ്യയെ അധ്യക്ഷനാക്കുന്നതില്‍ എതിര്‍പ്പ് പ്രകടിപ്പിച്ച് കമല്‍ നാഥ്, ദിഗ് വിജയ് സിംഗ് ഉള്‍പ്പെടയെുള്ള നേതാക്കള്‍ ഹൈക്കമാന്‍റിനെ സന്ദര്‍ശിച്ചതായാണ് റിപ്പോര്‍ട്ട്.
ഗുണം ചെയ്യില്ല
ഗ്വാളിയാര്‍ രാജകുടുംബാംഗമായ ജ്യോതിരാധിത്യ സിന്ധ്യയെ അധ്യക്ഷനാക്കി നിയമിക്കുന്നത് പാര്‍ട്ടിക്ക് ഗുണം ചെയ്യില്ലെന്നാണ് ഇരുവരും സോണിയ ഗാന്ധിയെ അറിയിച്ചിരിക്കുന്നത്. പകരം ദളിത്, ആദിവാസി വിഭാഗങ്ങളില്‍ ഉള്ള മുതിര്‍ന്ന നേതാക്കള്‍ അധ്യക്ഷ സ്ഥാനത്ത് വരണമെന്നും അവര്‍ നേതൃത്വത്തോട് ആവശ്യപ്പെടുന്നു
പ്രതിഷേധവുമായി പ്രവര്‍ത്തകര്‍
സംസ്ഥാനത്ത് 40 ശതമാനവും ദളിത്, ആദിവാസി വിഭാഗങ്ങളായതിനാല്‍ അവരില്‍ നിന്നൊരു അധ്യക്ഷന്‍ എത്തുന്നത് പാര്‍ട്ടിക്ക് ഗുണകരമാകുമെന്നും ഇവര്‍ ചൂണ്ടിക്കാട്ടുന്നു. എന്നാല്‍ നേതൃത്വത്തിന്‍റെ ഈ നീക്കത്തിനെതിരെ സിന്ധ്യയുടെ ശക്തി കേന്ദ്രമായ ചമ്പല്‍-ഗ്വാളിയാര്‍ മേഖലകളില്‍ പ്രവര്‍ത്തകര്‍ക്കിടയില്‍ വലിയ പ്രതിഷേധമാണ് ഉയരുന്നത്.
ബിജെപിയുമായി ചര്‍ച്ച
ഇതിനിടെ സിന്ധ്യ അനുകൂല പക്ഷത്തിലെ നേതാക്കളെ ചാക്കിടാന്‍ ദിഗ് വിജയ് സിംഗിന്‍റെ നേതൃത്വത്തില്‍ ശ്രമം നടന്നതും സിന്ധ്യ പക്ഷത്തെ ചൊടിപ്പിച്ചിട്ടുണ്ട്. അതേസമയം നേതൃത്വവുമായി ഇടഞ്ഞ് നില്‍ക്കുന്ന സിന്ധ്യ ബിജെപിയുമായി ചര്‍ച്ചകള്‍ തുടങ്ങിയതായി ചില ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്.
ചരിത്രം ആവര്‍ത്തിക്കുമെന്ന്
സിന്ധ്യ കുറച്ച് നാളുകളായി ബിജെപിയുമായി അടുത്ത ബന്ധം പുലര്‍ത്തുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്. കാശ്മീര്‍ വിഷയത്തില്‍ കോണ്‍ഗ്രസ് നിലപാടിന് വിരുദ്ധമായി കേന്ദ്രസര്‍ക്കാരിനെ പിന്തുണച്ചതും ബിജെപി ചായ്വിന്‍റെ സൂചനയായി വിലയിരുത്തപ്പെടുന്നുണ്ട്. എന്നാല്‍ മധ്യപ്രദേശില്‍ ചരിത്രം ആവര്‍ത്തിക്കുമെന്നാണ് സിന്ധ്യയോട് അടുത്ത വൃത്തങ്ങള്‍ സൂചിപ്പിക്കുന്നത്.
താഴെയിറക്കും?
1967 ല്‍ പാര്‍ട്ടിയില്‍ നിന്നുള്ള അവഗണനയില്‍ പ്രതിഷേധിച്ച് ജ്യോതിരാദിത്യ സിന്ധ്യയുടെ മുത്തശ്ശിയായ വിജയരാജെ അന്ന് കോണ്‍ഗ്രസിലെ ഡിപി മിശ്ര സര്‍ക്കാരിനെ താഴെയിറക്കിയിരുന്നു.അത് തന്നെ ജ്യോതിരാദിത്യ സിന്ധ്യയും ആവര്‍ത്തിക്കുമെന്നാണ് ചിലര്‍ പറയുന്നതെന്ന് ന്യൂസ് നാഷന്‍ റിപ്പോര്‍ട്ട് ചെയ്തു.
പുതിയ പാര്‍ട്ടിയോ?
ഗ്വാളിയാർ രാജാവും കോൺഗ്രസിന്റെ ജനകീയ മുഖവുമായിരുന്ന മാധവ് റാവു സിന്ധ്യയുടെ മകനാണ് ജ്യോതിരാദിത്യ സിന്ധ്യ. എന്നാല്‍ മാധവ റാവുവിന്‍റെ അമ്മയായ വിജയ രാജെ സിന്ധ്യ ബിജെപിയുടെ സ്ഥാപക നേതാക്കളില്‍ ഒരാളാണ്. അതേസമയം കോണ്‍ഗ്രസ് വിട്ട് സിന്ധ്യ പുതിയ പാര്‍ട്ടി രൂപീകരിച്ചേക്കുമെന്നുള്ള റിപ്പോര്‍ട്ടുകളു പുറത്തുവരുന്നുണ്ട്. എന്നാല്‍ ജ്യോതിരാദിത്യ സിന്ധ്യ ഇത്തരം വാര്‍ത്തകളോടൊന്നും പ്രതികരിച്ചിട്ടില്ല.
വഴങ്ങാതെ ജോസഫ്, രണ്ടില ചിഹ്നം നല്‍കില്ല?: ഔദ്യാര്യം വേണ്ടെന്ന് ജോസ്, ഇടത് സാധ്യത കൂടിയെന്ന് മാണി