വീണ്ടും ബാബറി മസ്ജിദ്? രാമക്ഷേത്രത്തില്‍ ഉടന്‍ ഓർഡിനൻസ് ഇല്ലെങ്കിൽ 1992 ആവര്‍ത്തിക്കുമെന്ന് ആർഎസ്എസ്
ദില്ലി: 1992 ലെ ഡിസംബര്‍ 6 എന്ന ദിവസം ഇന്ത്യന്‍ ചരിത്രത്തിലെ തന്നെ കറുത്ത ദിനങ്ങളില്‍ ഒന്നായിട്ടാണ് വിലയിരുത്തപ്പെടുന്നത്. ബാബറി മസ്ജിദ് തകര്‍ത്ത്, അവിട െരാമക്ഷേത്രം പണിയുന്നതിനായി കര്‍സേവകര്‍ നടത്തിയ നീക്കം രാജ്യത്തെ മൊത്തം മുള്‍മുനയില്‍ നിര്‍ത്തി. പലയിടത്തും കലാപങ്ങള്‍ പൊട്ടിപ്പുറപ്പെട്ടു.
അയോധ്യയില്‍ രാമക്ഷേത്രം നിര്‍മിക്കാൻ ഓഡിനൻസ്... രാമക്ഷേത്ര നിർമ്മാണം രാജ്യത്തിന് അഭിമാനം!!
ഇനിയും അത്തരം ഒരു സാഹചര്യം സൃഷ്ടിക്കും എന്ന വെല്ലിവിളിയാണ് ഇപ്പോള്‍ ആര്‍എസ്എസ് മുഴക്കിയിരിക്കുന്നത്. അയോധ്യയില്‍ രാമക്ഷേത്രം നിര്‍മിക്കുന്നതിന് കേന്ദ്ര സര്‍ക്കാര്‍ ഉടന്‍ ഓര്‍ഡിനന്‍സ് കൊണ്ടുവരണം എന്നാണ് ആര്‍എസ്എസിന്റെ അന്ത്യശാസനം.
അയോധ്യ കേസ് ജനുവരിയിലേക്ക് നീട്ടി; കേന്ദ്ര ആവശ്യം തള്ളി സുപ്രീംകോടതി, ശരിയായില്ലെന്ന് ബിജെപി
അല്ലാത്ത പക്ഷം, 1992 ആവര്‍ത്തിക്കുമെന്നാണ് ആര്‍എസ്എസ് ദേശീയ ജനറല്‍ സെക്രട്ടറി സുരേഷ് ഭയ്യാജി ജോഷി പറയുന്നത്. രാമക്ഷേത്രത്തിനായുള്ള കാത്തിരിപ്പ് അനന്തമായി നീട്ടാന്‍ ആവില്ലെന്നും ഭയ്യാജി ജോഷി പറഞ്ഞു.
രാമക്ഷേത്രം വേണം
ബിജെപിയുടെ തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങളില്‍ ഒന്നാണ് അയോധ്യയില്‍ രാമക്ഷേത്രം എന്നത്. ബിജെപിയുടെ തിരഞ്ഞെടുപ്പ് വാഗ്ദാനം എന്നാല്‍, അത് ആര്‍എസ്എസ് തീരുമാനിച്ച് മുന്നോട്ട് വയ്ക്കുന്ന ഒന്നാണെന്ന് നിസ്സംശയം പറയാം.
രാമക്ഷേത്ര നിര്‍മാണം ഇനിയും വൈകിക്കാന്‍ പറ്റില്ലെന്നാണ് ഇപ്പോള്‍ ആര്‍എസ്എസ് പരസ്യമായി വ്യക്തമാക്കിയിരിക്കുന്നത്. അതിന് കേന്ദ്ര സര്‍ക്കാര്‍ ഓര്‍ഡിനന്‍സ് കൊണ്ടുവരണം എന്നും ആര്‍എസ്എസ് ആവശ്യപ്പെടുന്നു.
1992 ന് സമാനമായ പ്രതിഷേധം
രാമക്ഷേത്ര നിര്‍മാണത്തില്‍ ഓര്‍ഡിനന്‍സ് കൊണ്ടുവന്നില്ലെങ്കില്‍, 1992 ന് സമാനമായ പ്രതിഷേധങ്ങള്‍ ഉണ്ടാക്കും എന്നാണ് ഭയ്യാജി ജോഷിയുടെ ഭീഷണി. 1992 ല്‍ ആയിരുന്നു ബാബറി മസ്ജിദ് തകര്‍ക്കപ്പെട്ടത്. എല്‍കെ അദ്വാനിയുടെ നേതൃത്വത്തില്‍ നടന്ന രഥയാത്രയ്‌ക്കൊടുവില്‍ ആയിരുന്നു ഇത് സംഭവിച്ചത്.
ദീപാവലിയ്ക്ക് മുമ്പ് ശുഭവാര്‍ത്ത
ഈ ദീപാവലിയ്ക്ക് മുമ്പായി തങ്ങള്‍ ശുഭവാര്‍ത്ത പ്രതീക്ഷിക്കുന്നു എന്നും ഭയ്യാജി ജോഷി പറഞ്ഞിട്ടുണ്ട്. സുപ്രീം കോടതി കേസില്‍ അന്തിമ വിധി പറയാത്തതില്‍ ഉള്ള പ്രതിഷേധം പ്രകടമാക്കിക്കൊണ്ട് തന്നെയാണ് ഭയ്യാജി ജോഷിയുടെ പ്രതികരണം. അലബഹാദ് ഹൈക്കോടതി വിധിയ്‌ക്കെതിരെയുള്ള ഹര്‍ജികള്‍ തീര്‍പ്പാക്കുന്നത് 2019 ജനുവരിയിലേക്ക് മാറ്റിയിരിക്കുകയാണ് സുപ്രീം കോടതി.
ഹിന്ദുക്കള്‍ അപമാനിക്കപ്പെട്ടു
അയോധ്യ കേസിനല്ല ഇപ്പോള്‍ മുന്‍ഗണന എന്നുപറഞ്ഞാണ് കോടതി കേസ് ജനുവരിയിലേക്ക് മാറ്റിയത്. ഇതുവഴി ഹിന്ദുക്കള്‍ അപമാനിക്കപ്പെട്ടതായാണ് തോന്നുന്നത്. കോടിക്കണക്കിന് വരുന്ന ഹിന്ദുക്കളുടെ വികാരങ്ങള്‍ കോടതിയെ സംബന്ധിച്ച് മുന്‍ഗണന അര്‍ഹിക്കുന്നതല്ലേ എന്നത് അത്ഭുതപ്പെടുത്തുന്നു എന്നും ഭയ്യാജി ജോഷി പറഞ്ഞു.
മോഹന്‍ ഭഗവത്-അമിത് ഷാ കൂടിക്കാഴ്ച
ആര്‍എസ്എസ് തലവന്‍ മോഹന്‍ ഭഗവതും ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷായും കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതിന് പിറകെ ആണ് ഭയ്യാജി ജോഷി രാമക്ഷേത്രം സംബന്ധിച്ച പ്രതികരണവും ആയി രംഗത്ത് വന്നിരിക്കുന്നത്. കോടതി വിധിയ്ക്കായി അനന്തമായി കാത്തിരിക്കാന്‍ ആവില്ലെന്ന ഭയ്യാജി ജോഷിയുടെ പ്രതികരണം വ്യക്തമായ സൂചനകള്‍ തന്നെയാണ് നല്കുന്നത്.