കിംഗ് മേക്കറായാൽ എംജിപി കാലുമാറുമോ? ഗോവയിൽ തൃണമൂൽ ക്യാമ്പിൽ ആശങ്ക
ദില്ലി; എക്സിറ്റ് പോൾ ഫലങ്ങൾ തൂക്ക് സഭ സാധ്യത പ്രവചിച്ചതോടെ ഗോവയിൽ എം ജി പി-തൃണമൂൽ കോൺഗ്രസ് സഖ്യം കിംഗ് മേക്കർ ആയേക്കുമെന്ന വിലയിരുത്തൽ ശക്തമാണ്. എന്നാൽ ഈ സഖ്യം ആരെ പിന്തുണയ്ക്കുമെന്നതാണ് ഉറ്റുനോക്കപ്പെടുന്ന ചോദ്യം. തിരഞ്ഞെടുപ്പിന് ശേഷമുള്ള സാഹചര്യത്തെ കുറിച്ച് തൃണമൂൽ കോൺഗ്രസ് നേതാക്കൾ മനസ് തുറന്നിട്ടില്ലേങ്കിലും ബി ജെ പിയെ പുറത്താക്കുമെന്ന വ്യക്തമായ നിലപാടാണ് നേതാക്കൾ ആവർത്തിക്കുന്നത്.

ജനങ്ങൾ മാറ്റം ആഗ്രഹിക്കുന്നുണ്ട്. എന്നാൽ ഒരു ബദലാകാൻ കോൺഗ്രസിന് സാധിക്കുന്നില്ല, ഫലങ്ങൾ ഇത് തെളിയിക്കും. ഫലം വന്നതിന് ശേഷം എം ജി പി- തൃണമൂൽ സഖ്യം കാര്യങ്ങൾ തിരുമാനിക്കും, തൃണമൂൽ നിരീക്ഷകൻ അശോക് തൻവാർ പറഞ്ഞു. അതേസമയം എം ജി പിയുടെ നിലപാട് എന്താകുമെന്ന ആശങ്ക തൃണമൂൽ ക്യാമ്പിനുണ്ട്. ബി ജെ പിയുമായി സഖ്യത്തിലായിരുന്നു മുൻപ് എം ജി പി മത്സരിച്ചിരുന്നത്. കഴിഞ്ഞ തവണയും എം ജി പി ബി ജെ പിയായിരുന്നു പിന്തുണച്ചിരുന്നത്.
2019 ൽ സുധിൻ ദവലിക്കറിനെ മന്ത്രിസഭയിൽ നിന്നും പുറത്താക്കിയതോടെയാണ് എം ജി പിയും ബി ജെ പിയും ത്മിലുള്ള ബന്ധം ഇടയുന്നത്. മാത്രമല്ല എം ജി പിയുടെ അംഗങ്ങളെ ബി ജെ പി അടർത്തിയെടുക്കുകയും ചെയ്തിരുന്നു. 2017 ൽ ദവിൽക്കർ ഉൾപ്പെ മൂന്ന് എം എൽ എമാരായിരുന്നു എം ജി പിക്ക് ഉണ്ടായിരുന്നത്. മുൻ മുഖ്യമന്ത്രിയായിരുന്ന മനോഹർ പരീക്കറിന്റെ മരണ പിന്നാലെ പ്രമോദ് സാവന്ത് മുഖ്യമന്ത്രിയായതോടെ എം ജി പിയിലെ രണ്ട് എം എൽ എമാർ ബി ജെ പിയിൽ ലയിക്കുകയും ചെയ്തിരുന്നു.ഇത് നേതൃത്വത്തെ ചൊടിപ്പിച്ചു. ഇതോടെയാണ് തനിച്ച് മത്സരിക്കുമെന്ന് നേതൃത്വം പ്രഖ്യാപിച്ചത്.
അതേസമയം തൂക്കുസഭ സാധ്യത പ്രവചിച്ചതോടെ എം ജി പിയെ സഖ്യത്തിലെത്തിക്കാനുള്ള ചർച്ചകൾ ബി ജെ പി നേതൃത്വം ആരംഭിച്ചിട്ടുണ്ട്. ഇത്തരം ചർച്ചകളോട് എം ജി പി നേതൃത്വം മുഖം തിരിച്ചിട്ടില്ലെന്നതും ശ്രദ്ധേയമാണ്. അതേസമയം പ്രമോദ് സാവന്ത് തുടർന്നാൽ ബി ജെ പിയെ പിന്തുണയ്ക്കില്ലെന്നും എം ജി പി നേതാക്കൾ പറയുന്നുണ്ട്. ഈ സാഹചര്യത്തിൽ എം ജി പിക്ക് വേണ്ടി പ്രമോദ് സാവന്ദിനെ ബി ജെ പി നേതൃത്വം മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് തഴയുമോയെന്ന് കാത്തിരുന്ന് കാണേണ്ടി വരും.
അതിനിടെ കോൺഗ്രസും 2017 ആവർത്തിക്കാതിരിക്കാനുള്ള നീക്കങ്ങൾ സജീവമാക്കിയിരിക്കുകയാണ്. എം എൽ എമാരെ ബി ജെ പി അടർത്തിയെടുക്കുമോയെന്ന ഭയത്താൽ നോർത്ത് ഗോവയിൽ റിസോർട്ടിലേക്ക് സ്ഥാനാർത്ഥികളെ മാറ്റിയതായി റിപ്പോർട്ടുണ്ടായിരുന്നു. എന്നാൽ സ്ഥാനാർത്ഥികൾ എല്ലാവരും റിസോർട്ടിൽ എത്തിയത് തന്റെ പിറന്നാളാഘോഷത്തിനാണെന്നാണ് കോൺഗ്രസ് നേതാവ് ദിഗംബർ കാമത്ത് പറഞ്ഞത്. കേവല ഭൂരിപക്ഷം കിട്ടാത്ത സാഹചര്യം ഉണ്ടായാൽ മറ്റ് പാർട്ടികളുമായി ചർച്ച നടത്തും. തൃണമൂലുമായും എ എ പിയുമായെല്ലാം നേതൃത്വം ചർച്ചകൾ നടത്തുന്നതായും ദിഗംബർ കാമത്ത് പറഞ്ഞു.അതേസമയം കോൺഗ്രസുമായി സഖ്യത്തിന് തയ്യാറാണെന്നാണ് ആം ആദ്മി നേതൃത്വം പ്രതികരിച്ചത്. ബി ജെ പിയെ പുറത്താക്കാൻ ആരുമായും സഖ്യം ഉണ്ടാക്കുമെന്നും നേതാക്കൾ പറയുന്നു.
2017 ലെ നിയമസഭ തിരഞ്ഞെടുപ്പിൽ 40 അംഗ നിയമസഭയിൽ 17 സീറ്റുകളായിരുന്നു കോൺഗ്രസിന് ലഭിച്ചത്. ബി ജെ പിക്ക് 13 സീറ്റുകളും. എം ജി പിയുടേയും ജി എഫ് പിയുടേയും പിന്തുണയോടെ ബി ജെ പി സർക്കാരുണ്ടാക്കുകയായിരുന്നു.












Click it and Unblock the Notifications