പഞ്ചാബിലും കോണ്‍ഗ്രസ് പൊളിയുമോ? സിദ്ദുവിന്റെ കലിപ്പ്... ബിജെപിയിലേക്ക് മടങ്ങിയാല്‍ ക്യാപ്റ്റന്‍ പാടുപെടും
ചണ്ഡീഗഢ്: രാജ്യത്ത് കോണ്‍ഗ്രസിന് ശക്തമായ സാന്നിധ്യമുള്ള അപൂര്‍വ്വം സംസ്ഥാനങ്ങളില്‍ ഒന്നാണ് പഞ്ചാബ്. ക്യാപ്റ്റന്‍ അമരീന്ദര്‍ സിങിന്റെ നേതൃത്വത്തില്‍ വന്‍ ഭൂരിപക്ഷത്തിലാണ് 2017 ല്‍ കോണ്‍ഗ്രസ് അധികാരത്തിലേറിയത്.
പഞ്ചാബില്‍ കളി മാറ്റി ക്യാപ്റ്റന്‍, സിദ്ദുവിനെ പുറത്താക്കും? മന്ത്രിമാരെ കളത്തിലിറക്കി അമരീന്ദര്‍
'അതെന്താ, ആമാശയം ഫുൾ ആയിരുന്നാൽ കോവിഡ് മനം മടുത്ത് കണ്ടം വഴി ഓടുമോ??'
ബിജെപിയോട് കലഹിച്ച് കോണ്‍ഗ്രസില്‍ എത്തിയ മുന്‍ ക്രിക്കറ്റ് താരം നവജ്യോത് സിങ് സിദ്ദുവാണ് ഇപ്പോള്‍ പഞ്ചാബിലെ കോണ്‍ഗ്രസിന്റെ തലവേദന. നിയമസഭാ തിരഞ്ഞെടുപ്പിന് ഒരു വര്‍ഷം മാത്രം ബാക്കി നില്‍ക്കെ, സിദ്ദു സൃഷ്ടിക്കുന്ന പുകിലുകള്‍ക്ക് ഒരു കുറവും ഇല്ല. അമരീന്ദര്‍ സിങ് ആകട്ടെ, പാര്‍ട്ടിയ്ക്കുള്ളില്‍ സിദ്ദുവിനെ ഒതുക്കാനുള്ള നീക്കങ്ങളെല്ലാം നടത്തുന്നുമുണ്ട്. പരിശോധിക്കാം...
സിദ്ദുവിന്റെ വരവ്
ബിജെപിയുടെ രാജ്യസഭാ എംപിയായിരുന്ന സിദ്ദു, ആ സ്ഥാനം രാജിവച്ചാണ് കോണ്‍ഗ്രസില്‍ ചേര്‍ന്നത്. പഞ്ചാബില്‍ മാത്രമല്ല, ഉത്തരേന്ത്യയില്‍ പലയിടത്തും സിദ്ദുവിന്റെ കോണ്‍ഗ്രസ് പ്രവേശനം ഓളം സൃഷ്ടിച്ചിരുന്നു. അത് കോണ്‍ഗ്രസ് ഉപയോഗപ്പെടുത്തുകയും ചെയ്തു.
ജയിച്ചു, മന്ത്രിയായി
2017 ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ അമൃത്സര്‍ ഈസ്റ്റില്‍ നിന്ന് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി മത്സരിച്ച് ജയിച്ചു. 2012 ല്‍ ഇതേ മണ്ഡലത്തില്‍ ബിജെപി സ്ഥാനാര്‍ത്ഥിയായി ജയിച്ച ആളായിരുന്നു സിദ്ദു. കോണ്‍ഗ്രസിലെത്തിയപ്പോള്‍ ഭൂരിപക്ഷം ആറിരട്ടിയാക്കി വര്‍ദ്ധിപ്പിച്ചു. അമരീന്ദര്‍ സിങ് മന്ത്രിസഭയില്‍ മന്ത്രിയും ആയി.
കലാപം തുടങ്ങി
ഭരണം തുടങ്ങി അധികം കഴിയും മുമ്പ് തന്നെ സിദ്ദു മന്ത്രിസഭയില്‍ കപാലം തുടങ്ങിയിരുന്നു. അമരീന്ദര്‍ സിങ്ങുമായി സ്ഥിരം പ്രശ്നങ്ങള്‍. തന്നെ മാറ്റി മുഖ്യമന്ത്രിയാകാന്‍ ആണ് സിദ്ദു ശ്രമിക്കുന്നത് എന്ന് അമരീന്ദര്‍ പരസ്യമായി പറയുന്ന സാഹചര്യം പോലും ഉണ്ടായി. തന്നെ അമരീന്ദര്‍ പാര്‍ട്ടിയില്‍ ഒറ്റപ്പെടുത്താന്‍ ശ്രമിക്കുന്നു എന്നായി സിദ്ദുവിന്റെ പ്രത്യാരോപണം.
രാജിവച്ചു, പിന്നേയും പ്രശ്നം
ഇതിനിടെ ഒരു വര്‍ഷം മുമ്പ് സിദ്ദു മന്ത്രിസഭയില്‍ നിന്ന് രാജിവച്ചു. ഒരു സമ്മര്‍ദ്ദവും ചെലുത്താതെ അമരീന്ദര്‍ സിങ് സിദ്ദുവിന്റെ രാജി സ്വീകരിക്കുകയും ചെയ്തു. സിദ്ദു- അമരീന്ദര്‍ പ്രശ്നം പരിഹരിക്കാന്‍ ഹൈക്കമാന്‍ഡ് വരെ ഇടപെടുന്ന സാഹചര്യവും സംജാതമായിരുന്നു.
പാര്‍ട്ടി വിടാന്‍ നീക്കം
അന്നുമുതലേ, സിദ്ദു കോണ്‍ഗ്രസ് വിട്ടേക്കുമെന്ന ശ്രുതി അന്തരീക്ഷത്തില്‍ പടരുന്നുണ്ട്. സിദ്ദു ആം ആദ്മിയില്‍ ചേര്‍ന്നേക്കുമെന്നും അടുത്ത തിരഞ്ഞെടുപ്പില്‍ മുഖ്യമന്ത്രി സ്ഥാനാര്ത്ഥിയായേക്കുമെന്നൊക്കെ വാര്‍ത്തകള്‍ പ്രചരിച്ചു. ഇതിനിടെ സിദ്ദുവിനെ ആം ആദ്മി പാര്‍ട്ടിയിലേക്ക് സ്വാഗതം ചെയ്യുകയും ചെയ്തു.
മഞ്ഞുരുക്കം
ഇതിനിടെ സിദ്ദു- അമരീന്ദര്‍ പ്രശ്നങ്ങള്‍ അവസാനിക്കുന്നു എന്ന രീതിയിലും വാര്‍ത്തകള്‍ വന്നു. സിദ്ദുവിനെ അമരീന്ദര്‍ സിങ് ഉച്ചഭക്ഷണത്തിന് ക്ഷണിച്ചതോടെ ആയിരുന്നു ഇത്. എന്നാല്‍ പലരും കാണാന്‍ വരുന്നത് പോലെ മാത്രമേ സിദ്ദുവിന്റെ വരവും ഉള്ളൂ എന്നും അതില്‍ ഒരു പ്രത്യേകതയും ഇല്ല എന്നും ആയിരുന്നു അമരീന്ദറിന്റെ പ്രതികരണം.
സിദ്ദുവിന്റെ പ്രകോപനം
സിദ്ദു ആണെങ്കില്‍ പരസ്യമായ പ്രകോപനം വീണ്ടും വീണ്ടും തുടരുകയാണ്. ട്വിറ്ററിലൂടെയാണ് അമരീന്ദര്‍ സിങ്ങിന് നേര്‍ക്കുള്ള സിദ്ദുവിന്റെ ആക്രമണങ്ങള്‍. പാര്‍ട്ടിയിലെ പ്രതിസന്ധികള്‍ കൂടുതല്‍ രൂക്ഷമാക്കിക്കൊണ്ടിരിക്കുകയാണ് ഇത്.
പുറത്താക്കാന്‍ നീക്കം
ഇതിനിടെ സിദ്ദുവിനെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കണം എന്ന് ആവശ്യപ്പെട്ട് നാല് മന്ത്രിമാര്‍ രംഗത്ത് വന്നിരിക്കുകയാണ്. അമരീന്ദര്‍ തന്നെയാണ് ഈ നീക്കത്തിന് പിന്നില്‍ എന്നാണ് റിപ്പോര്‍ട്ടുകള്‍. കാര്യങ്ങള്‍ ഈ വിധമാണ് മുന്നോട്ട് പോകുന്നത് എങ്കില്‍, സിദ്ദുവിന് പുറത്തേക്കുള്ള വഴിയൊരുങ്ങുന്നു എന്ന് തന്നെ കരുതേണ്ടി വരും. മന്ത്രിമാരുടെ നീക്കത്തിന് പിറകെ, വീണ്ടും അമരീന്ദര്‍ സിങ്ങിനെ ലക്ഷ്യംവച്ച് സിദ്ദു ട്വിറ്ററില്‍ രംഗത്തെത്തി.
വിമതര്‍ കൂടെയുണ്ട്
സിദ്ദു പോയാല്‍ പോകട്ടേ എന്ന് കരുതാന്‍ കഴിയുന്ന സ്ഥിതിയില്‍ അല്ല പഞ്ചാബിലെ കോണ്‍ഗ്രസ് ഇപ്പോള്‍. സിദ്ദുവിനെ പിന്തുണയ്ക്കാന്‍ ചില വിമതരും കൂടെയുണ്ട് എന്നാണ് റിപ്പോര്‍ട്ടുകള്‍. അങ്ങനെയെങ്കില്‍ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് കാര്യങ്ങള്‍ അത്ര എളുപ്പമാവില്ല.
എഎപിയോ ബിജെപിയോ
പഴയ തട്ടകമായ ബിജെപിയിലേക്കായിരിക്കുമോ സിദ്ദു തിരികെ പോവുക എന്നതാണ് നിര്‍ണായക ചോദ്യം. അതോ, സിദ്ദുവിന് ചുവപ്പുപരവതാനി വിരിച്ച ആം ആദ്മി പാര്്ട്ടിയിലേക്കോ? ഇവ രണ്ടുമല്ലാതെ അകാലി ദള്‍, ബിഎസ്പി എന്നിവയും സിദ്ദുവിന് വേണ്ടി രംഗത്തുണ്ട് എന്നാണ് റിപ്പോര്‍ട്ടുകള്‍. എന്തായാലും 2022 ലെ പഞ്ചാബ് തിരഞ്ഞെടുപ്പ് കോണ്‍ഗ്രസിന് ഏറെ നിര്‍ണായകമാകും. സിദ്ദു എവിടെ നിൽക്കുന്നു എന്നതും ആരൊക്കെ സിദ്ദുവിനൊപ്പം നിൽക്കുന്നു എന്നതും തന്നെ ആയിരിക്കും ക്യാപ്റ്റൻ അമരീന്ദർ സിങ്ങിന്റെ വെല്ലുവിളി.
വില കുറയ്ക്കാന്‍ ചൈനയോട് ആവശ്യപ്പെട്ട് ഇന്ത്യ; കാര്‍ഗോ വിമാനങ്ങള്‍ വൈകരുതെന്നും