നിതീഷിന് വേണ്ടി തന്ത്രമൊരുക്കുക പ്രശാന്ത് കിഷോർ? വീണ്ടും ഒന്നിക്കും? ചൂട് പിടിച്ച് ചർച്ച
ദില്ലി: 2024 ൽ പ്രതിപക്ഷത്തിന്റെ പ്രധാനമന്ത്രി സ്ഥാനാർത്ഥി മോഹവുമായാണ് നിതീഷ് കുമാർ ബിഹാറിൽ എൻ ഡി എ ബന്ധം അവസാനിപ്പിച്ചത്. ബിജെപിക്കെതിരെ പ്രതിപക്ഷ ഐക്യം കെട്ടിപ്പടുക്കാനുള്ള തീവ്ര ശ്രമങ്ങളും നിതീഷിന്റെ നേതൃത്വത്തിൽ ആരംഭിച്ചിട്ടുണ്ട്. അതിനിടെ 2024 ൽ നിതീഷിന് വേണ്ടി തന്ത്രം മെനയാൻ തിരഞ്ഞെടുപ്പ് തന്ത്രജ്ഞൻ പ്രശാന്ത് കിഷോർ എത്തുമോയെന്നാണ് ഇപ്പോൾ ദേശീയ രാഷ്ട്രീയത്തിലെ പുതിയ ചർച്ച. നിതീഷും പ്രശാന്തും തമ്മിലുള്ള കൂടിക്കാഴ്ചയാണ് പുതിയ ചർച്ചകൾക്ക് വഴിവെച്ചത്.

ജെ ഡി യു ഉപാധ്യക്ഷനായിരുന്ന പ്രശാന്ത് കിഷോർ 2019 ലായിരുന്നു പാർട്ടി വിട്ടത്.
പൗരത്വ വിഷയത്തിൽ മുഖ്യമന്ത്രി നിതീഷിനോട് ഇടഞ്ഞായിരുന്നു പ്രശാന്തിന്റെ രാജി. തുടർന്ന് നിതീഷിനെതിരെ പരസ്യമായി തന്നെ കടുത്ത വിമർശനങ്ങൾ പ്രശാന്ത് ഉന്നയിച്ചിട്ടുണ്ട്. എൻ ഡി എ ബന്ധം അവസാനിപ്പിച്ച പിന്നാലെ മഹാസഖ്യത്തിലേക്ക് തിരിച്ച് പോയ നിതീഷിനെ പരിഹസിച്ചും കിഷോർ രംഗത്തെത്തിയിരുന്നു.മുന്നണി മാറിയിട്ടും മുഖ്യമന്ത്രി കസേരയിൽ തുടർന്ന നിതീഷിനെ ഫെവികോൾ ബ്രാൻഡ് അംബാസിഡർ എന്നായിരുന്നു പ്രശാന്ത് കിഷോർ പരിഹസിച്ചത്.

എന്നാൽ തർക്കം അവസാനിപ്പിച്ച് കൈകോർക്കാനുള്ള ശ്രമങ്ങൾ ഇരു നേതാക്കളുടേയും ഭാഗത്ത് നിന്ന് ഉണ്ടാകുന്നുണ്ടെന്നാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. നിതീഷ് കുമാറിന്റെ ഔദ്യോഗിക വസതിയിൽ ഇരു നേതാക്കളും നടത്തിയ രഹസ്യ കൂടിക്കാഴ്ച ഇതിന്റ ഭാഗമായിട്ടാണെന്നും റിപ്പോർട്ടിൽ പറയുന്നു.

തൃണമൂൽ കോൺഗ്രസ് വിട്ട് ജെ ഡി യുവിലേക്ക് തിരിച്ചുവരാനൊരുങ്ങുന്ന പവൻ വർമയുടെ മധ്യസ്ഥതയിലായിരുന്നു കൂടിക്കാഴ്ച.
2024 ലെ ലോക്സഭ തിരഞ്ഞെടുപ്പിൽ പ്രതിപക്ഷത്തിന് വേണ്ടി നിതീഷ് പ്രശാന്ത് കിഷോറിന്റെ പിന്തുണ തേടിയെന്നാണ് സൂചന. അതേസമയം പ്രശാന്ത് കിഷോറുമായി നടത്തിയത് സാധാരണ കൂടിക്കാഴ്ച മാത്രമാണെന്നും രാഷ്ട്രീയം ചർച്ച ചെയ്തിട്ടില്ലെന്നുമാണ് നിതീഷ് കുമാർ മാധ്യമങ്ങളോട് പ്രതികരിച്ചത്. പ്രശാന്ത് കിഷോറുമായി തനിക്ക് യാതൊരു പ്രശ്നങ്ങളും ഇല്ലെന്നും നിതീഷ് പറഞ്ഞു.

അതേസമയം പ്രശാന്ത് കിഷോർ കൂടിക്കാഴ്ചയെ കുറിച്ച് പ്രതികരിക്കാൻ തയ്യാറായിട്ടില്ല. എന്നാൽ കൂടിക്കാഴ്ചയ്ക്ക് പിന്നാലെ ഒരു ട്വീറ്റ് അദ്ദേഹം പങ്കിട്ടു.ഹിന്ദി ഇതിഹാസമായ രശ്മിരതിലെ വരികളാണ് പങ്കിട്ടത്.'നിങ്ങളുടെ സഹായത്തോടെ വളരെ പെട്ടെന്ന് വിജയം കൈവരിക്കാൻ സാധിക്കും, വരുന്ന തലമുറയ്ക്ക് വേണ്ടി, എന്നിരുന്നാലും ഏത് മുഖമാണ് ഞാൻ തുറന്ന് കാട്ടുക', ട്വീറ്റിൽ പറഞ്ഞു. അതേസമയം ഇരുവരെ ഒന്നിച്ചേക്കാൻ സാധ്യതയില്ലെന്നാണ് ട്വീറ്റിലൂടെ പ്രശാന്ത് വിശദീകരിച്ചതെന്നാണ് ഒരു വിഭാഗം ചൂണ്ടിക്കാട്ടുന്നത്.

ജെ ഡി യു വിട്ട പ്രശാന്ത് മറ്റ് പാർട്ടികളിൽ ചേർന്നിരുന്നു. രാജിക്ക് പിന്നാലെ പശ്ചിമബംഗാളിൽ മമതയ്ക്ക് വേണ്ടി തിരഞ്ഞെടുപ്പ് തന്ത്രം മെനഞ്ഞത് പ്രശാന്തായിരുന്നു. മമതയുടെ കൂറ്റൻ വിജയത്തിന് പിന്നാലെ ഇനി താൻ തിരഞ്ഞെടുപ്പ് തന്ത്രജ്ഞനായി പ്രവർത്തിക്കില്ലെന്ന് പ്രഖ്യാപിച്ച പ്രശാന്ത് ജൻ സുരാജ് എന്ന പേരിൽ പ്രസ്ഥാനം ആരംഭിച്ചിരുന്നു. പ്രസ്ഥാനത്തിന്റെ പ്രചരണത്തിനായി ബിഹാറിൽ പദയാത്ര നടത്തുകയാണ് അദ്ദേഹം.












Click it and Unblock the Notifications