ആദിവാസികളെ 'ഹിന്ദുക്കളാക്കാൻ' ആർഎസ്എസ്, അനുവദിക്കില്ലെന്ന് പ്രഖ്യാപിച്ച് കമൽനാഥ്
ഭോപ്പാല്‍: ആദിവാസികളെ 'ഹിന്ദു'ക്കളാക്കാനുളള ആര്‍എസ്എസ് ശ്രമം അനുവദിക്കില്ലെന്ന് വ്യക്തമാക്കി മധ്യപ്രദേശ് മുഖ്യമന്ത്രി കമല്‍ നാഥ്. സെന്‍സസ് വിവരശേഖരണം നടത്തുമ്പോള്‍ മതത്തിന്റെ കോളത്തില്‍ ആദിവാസികള്‍ ഹിന്ദു എന്ന് രേഖപ്പെടുത്തണം എന്ന് പ്രചാരണം നടത്താന്‍ ആര്‍എസ്എസ് തീരുമാനിച്ചതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഇതിന് പിന്നാലെയാണ് കമല്‍നാഥിന്റെ പ്രതികരണം.
ആദിവാസി വിഭാഗങ്ങളായ ഭില്‍, ഖോണ്ട് എന്നിങ്ങനെ ഉളളവര്‍ തങ്ങളെ ഹിന്ദുക്കളായിട്ടല്ല കാണുന്നത്. ഇത് കാരണം ഹിന്ദുക്കള്‍ എണ്ണത്തില്‍ കുറവ് മാത്രമേ കാണിക്കൂ എന്നാണ് ആര്‍എസ്എസ് ആശങ്കപ്പെടുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍. കഴിഞ്ഞ ദിവസം ഭോപ്പാലില്‍ ചേര്‍ന്ന യോഗത്തിലാണ് ആദിവാസികള്‍ക്കിടയില്‍ പ്രചാരണം നടത്താന്‍ തീരുമാനമായത്.
എന്നാല്‍ രേഖകളില്‍ ഹിന്ദു എന്ന് രേഖപ്പെടുത്തുന്നതിന് ആദിവാസികള്‍ക്ക് മേല്‍ സമ്മര്‍ദ്ദം ചെലുത്താന്‍ ആര്‍എസ്എസിനെ അനുവദിക്കില്ലെന്ന് കമല്‍നാഥ് വ്യക്തമാക്കി. നിഷ്കളങ്കരായ ആദിവാസികളെ അവരുടെ താല്പര്യത്തിന് വിരുദ്ധമായി മതം രേഖപ്പെടുത്താന്‍ വേണ്ടി പ്രചാരണം സംഘടിപ്പിക്കാന്‍ ശ്രമിച്ചാല്‍ ആര്‍എസ്എസിന് എതിരെ നിയമനടപടികള്‍ സ്വീകരിക്കുമെന്നും കമല്‍നാഥ് വ്യക്തമാക്കി.
ദേശീയ പൗരത്വ രജിസ്റ്റര്‍ നടപ്പിലാക്കാന്‍ പാടുപെടും എന്ന് മനസ്സിലായപ്പോള്‍ ആര്‍എസ്എസ് മറ്റൊരു വഴിയിലൂടെ വിഭജന രാഷ്ട്രീയം നടപ്പിലാക്കാന്‍ ശ്രമിക്കുകയാണ് എന്നും കമല്‍നാഥ് വാര്‍ത്താക്കുറിപ്പില്‍ ആരോപിച്ചു. സമാധാന പ്രിയരായ ആദിവാസികളുടെ മനസ്സില്‍ വിഷം കലക്കാനുളള ശ്രമങ്ങള്‍ എന്ത് വില കൊടുത്തും തടയും എന്നും കമല്‍നാഥ് പറഞ്ഞു. അതേസമയം ആദിവാസികള്‍ക്കിടയില്‍ അത്തരമൊരു പ്രചാരണത്തെ കുറിച്ച് ആലോചിച്ചിക്കുകയോ തീരുമാനിക്കുകയോ ചെയ്തിട്ടില്ല എന്നാണ് സംഘടനാ നേതാക്കള്‍ പ്രതികരിക്കുന്നത്.