കോൺഗ്രസ്-ജെഡിഎസ് നേതാക്കൾക്ക് മുംബൈയിൽ നിന്നും വീഡിയോ സന്ദേശം; അവസാന പ്രതീക്ഷയും കൈവിട്ടു
ദില്ലി: കർണാടകയിലെ ഭരണ പ്രതിസന്ധി അതിരൂക്ഷമായി തുടരുകയാണ്. കുമാരസ്വാമി സർക്കാർ വ്യാഴാഴ്ച വിശ്വാസവോട്ട് തേടുന്നതോടെ സർക്കാരിന്റെ ഭാവി എന്താകുമെന്ന് വ്യക്തമാകും. നിലവിലെ സാഹചര്യത്തിൽ സഖ്യ സർക്കാരിന് ഭൂരിപക്ഷം നഷ്ടമാകാനാണ് സാധ്യത. വിമത എംഎൽഎമാരുടെ ഹർജിയിലെ സുപ്രീം കോടതിയുടെ ഉത്തരവ് സഖ്യത്തിന് കൂടുതൽ തിരിച്ചടിയാണ്. വിശ്വാസവോട്ടെടുപ്പിൽ പങ്കെടുക്കാൻ വിമതരെ നിർബന്ധിക്കരുതെന്നാണ് സുപ്രീം കോടതിയുടെ നിർദ്ദേശം ഇതോടെ സഖ്യ സർക്കാരിന്റെ അവസാന പ്രതീക്ഷയും കൈവിട്ടു.
ഇത് ജനാധിപത്യത്തിന്റെ ജയം.. കുമാരസ്വാമി നാളെ രാജിവെക്കുമെന്നും യെദ്യൂരപ്പ... ബിജെപി സര്‍ക്കാര്‍ ഉടൻ?
അതേസമയം രാമലിംഗ റെഡ്ഡി ഉൾപ്പെടെയുള്ള മുതിർന്ന നേതാക്കളെ അനുനയിപ്പിക്കാനുളള കോൺഗ്രസിന്റെ ശ്രമം ഫലം രണ്ടു തുടങ്ങുന്നുവെന്നാണ് സൂചന. നിയമസഭാ സമ്മേളനത്തിൽ പങ്കെടുത്ത് സഖ്യ സർക്കാരിന് വോട്ട് ചെയ്യുമെന്നാണ് രാമലിംഗ റെഡ്ഡി സൂചന നൽകുന്നത്. എന്നാൽ മുംബൈയിലെ ഹോട്ടലിൽ തുടരുന്ന വിമത എംഎൽഎമാർ കോൺഗ്രസ്-ജെഡിഎസ് നേതാക്കൾക്ക് തങ്ങളുടെ നിലപാട് വ്യക്തമാക്കി വീഡിയോ സന്ദേശം അയച്ചിരിക്കുകയാണ്.
സഖ്യസർക്കാർ വീഴുമോ?
വ്യാഴാഴ്ച നടക്കുന്ന വിശ്വാസവോട്ടെടുപ്പോടെ 13 മാസം മാത്രം പ്രായമുള്ള കുമാരസ്വാമി സർക്കാർ വാഴുമോ വീഴുമോ എന്ന് വ്യക്തമാകും. 15 വിമത എംഎൽഎമാരാണ് സുപ്രീം കോടതിയെ സമീപിച്ചത്. എംഎൽഎമാരുടെ രാജിക്കാര്യത്തിൽ സ്പീക്കർക്ക് തീരുമാനം എടുക്കാമെന്ന് വ്യക്തമാക്കിയ സുപ്രീം കോടതി പക്ഷെ വിശ്വാസവോട്ടെടുപ്പിൽ പങ്കെടുക്കാൻ വിമതരെ നിർബന്ധിക്കരുതെന്നാണ് നിർദ്ദേശിച്ചിരിക്കുന്നത്. വിമത എംഎൽഎമാർ വിട്ടു നിന്നാൽ സ്പീക്കർ ഉൾപ്പെടെ കോൺഗ്രസ്-ജെഡിഎസ് സഖ്യത്തിന്റെ അംഗബലം 102 ആയി കുറയും. സംസ്ഥാനത്തെ ഏറ്റവും വലിയ ഒറ്റകക്ഷിയായ ബിജെപിക്ക് 105 എംഎൽഎമാരാണുള്ളത്.
മുംബൈയിൽ നിന്നും സന്ദേശം
കൂട്ടരാജിക്ക് ശേഷം ബെംഗളൂരു വിട്ട വിമത എംഎൽഎമാർ മുംബൈയിലെ പഞ്ചനക്ഷത്ര ഹോട്ടലിലാണ് നിലവിലുള്ളത്. കോൺഗ്രസ്-ജെഡിഎസ് നേതാക്കൾക്ക് അനുനയ ശ്രമം നടത്താൻ യാതൊരു അവസരവും നൽകാത്ത വിധം പഴുതടച്ച സുരക്ഷയിലാണ് എംഎൽഎമാർ കഴിയുന്നത്. എംഎൽഎമാർ താമസിക്കുന്ന ഹോട്ടലിന്റെ മുകൾ നിലയിലേക്കുള്ള പ്രവേശനം പോലും നിയന്ത്രിച്ചിരിക്കുകയാണ്. അനുനയ നീക്കങ്ങളുമായി മുംബൈയിലെത്തിയ കോൺഗ്രസിന്റെ ക്രൈസിസ് മാനേജർ ഡികെ ശിവകുമാർ ഉൾപ്പെടെ ഉള്ളവർ എംഎൽഎമാരെ കാണാനെ മടങ്ങുകയായിരുന്നു. മഹാരാഷ്ട്രയിൽ നിന്നുള്ള ബിജെപി നേതാവാണ് മുംബൈയിൽ വിമത എംഎൽഎമാർക്ക് വേണ്ട സൗകര്യങ്ങൾ ഒരുക്കി നൽകിയതെന്നാണ് റിപ്പോർട്ട്. സ്പീക്കർക്കെതിരെ സമർപ്പിച്ച ഹർജിയിൽ സുപ്രീം കോടതി വിധി വന്നശേഷമാണ് വിമത എംൽഎമാർ ബെംഗളൂരുവിലുള്ള നേതാക്കൾക്ക് വീഡിയോ സന്ദേശം അയച്ചത്.
നിലപാട് വ്യക്തമാക്കി
വ്യാഴാഴ്ച നടക്കുന്ന വിശ്വാസ വോട്ടെടുപ്പിൽ പങ്കെടുക്കില്ലെന്നാണ് വീഡിയോയിൽ വിമത എംഎൽഎമാർ പറയുന്നത്. 15 വിമത എംഎൽഎമാരിൽ 12 പേരാണ് വീഡിയോയിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ബഹുമാനപ്പെട്ട സുപ്രീം കോടതിയുടെ തീരുമാനത്തെ ഞങ്ങൾ ബഹുമാനിക്കുന്നു, രാജി തീരുമാനത്തിൽ ഞങ്ങൾ ഉറച്ച് നിൽക്കുകയാണ്. നിയമസഭയിലേക്ക് മടങ്ങിപ്പോകാൻ ഉദ്ദേശമില്ലെന്ന് വിമത കോൺഗ്രസ് എംഎൽഎ ബിസി പാട്ടീൽ പറയുന്നുണ്ട്. രാജി അംഗീകരിച്ചാൽ താൻ ബിജെപിയിൽ ചേരുമെന്ന് ബിസി പാട്ടീൽ വ്യക്തമാക്കിയിരുന്നു.
സ്പീക്കർക്ക് തീരുമാനിക്കാം
എംഎൽഎമാരുടെ രാജിക്കാര്യത്തിൽ അന്തിമ തീരുമാനം സ്പീക്കർക്ക് എടുക്കാമെന്നാണ് സുപ്രീം കോടതി വ്യക്തമാക്കിയിരിക്കുന്നത്. ഇക്കാര്യത്തിൽ സമയ പരിധി നിശ്ചയിക്കാനില്ലെന്നും കോടതി വ്യക്തമാക്കിയിട്ടുണ്ട്. രാജി ആവശ്യത്തിനൊപ്പം അയോഗ്യരാക്കണമെന്ന അപേക്ഷയും പരിഗണിക്കുന്നുണ്ടെന്നാണ് സ്പീക്കർ സുപ്രീം കോടതിയിൽ വ്യക്തമാക്കിയത്. സുപ്രീംകോടതിയുടെ ഇടക്കാല ഉത്തരവ് പക്ഷെ സഖ്യ സർക്കാരിനാണ് തിരിച്ചടിയായിരിക്കുന്നത്. കോൺഗ്രസിൽ നിന്നുള്ള 13 എംഎൽഎമാരും 3 ജെഡിഎസ് എംഎൽഎമാരും കഴിഞ്ഞ ജൂലൈ 7ന് രാജി സമർപ്പിച്ചതോടെയാണ് കർണാടകയിലെ സഖ്യസർക്കാർ പ്രതിസന്ധിയിലാവുന്നത്
പ്രതിഷേധിച്ച് കോൺഗ്രസ്
അതേ സമയം വിമത എംഎൽഎമാരെ നിർബന്ധിക്കരുതെന്ന കോടതി ഉത്തരവിനെതിരെ പ്രതിഷേധവുമായി കോൺഗ്രസ് രംഗത്ത് എത്തിയിട്ടുണ്ട്. സുപ്രീം കോടതി ഉത്തസരവ് കൂട്ടക്കൂറുമാറ്റത്തെ പ്രോഹത്സാഹിപ്പിക്കുന്നതാണെന്നും ഭാവിയിൽ ഗുരുതര പ്രത്യാഘാതങ്ങൾ ഉണ്ടായേക്കുമെന്നും എഐസിസി ജനറൽ സെക്രട്ടറി കെസി വേണുഗോപാൽ ആരോപിച്ചു. വിപ്പ് നൽകുക, നിയമസഭയിൽ പങ്കെടുക്കുക തുടങ്ങിയ കാര്യങ്ങൾ രാഷ്ട്രീയ പാർട്ടികളുടെ അധികാരത്തിൽപ്പെട്ടതാണെന്നും ഇതിൽ സുപ്രീംകോടതിക്ക് ഇടപെടാനാകില്ലെന്നും അദ്ദേഹം വ്യക്തമാക്കി. വിശ്വാസ വോട്ടെടുപ്പ് നേടുമെന്ന കാര്യത്തിൽ ഭയമില്ലെന്നും വേണുഗോപാൽ അവകാശപ്പെട്ടു.