അടുത്ത അങ്കം ശിവസേനയിലോ? നിലപാട് വ്യക്തമാക്കി ഊർമിള മതോണ്ഡ്കർ
മുംബൈ: കോൺഗ്രസിൽ നിന്നും രാജി വെച്ചതിന് പിന്നാലെ ശിവസേനയിലേക്ക് പോവുകയാണെന്ന അഭ്യൂഹം ശക്തമായിരിക്കെ നിലപാട് വ്യക്തമാക്കി നടി ഊർമിള മതോണ്ഡ്കർ. എല്ലാ ഊഹാപോഹങ്ങളും തള്ളിയ ഊർമിള താൻ ഇനി ഒരു രാഷ്ട്രീയപാർട്ടിയിലും ചേരാൻ ആഗ്രഹിക്കുന്നില്ലെന്ന് വ്യക്തമാക്കി. ഞാൻ ഒരു പാർട്ടിയിലും ചേരാൻ ആഗ്രഹിക്കുന്നില്ല, ഊഹാപോഹങ്ങൾ പ്രചരിപ്പിക്കരുതെന്ന് മാധ്യമങ്ങളോട് അഭ്യർത്ഥിക്കുകയാണ്. ഇത് എന്നോടും രാഷ്ട്രീയ പാർട്ടിയോടും ചെയ്യുന്ന നീതി കേടാണ് പ്രസ്താവനയിൽ ഊർമിള വ്യക്തമാക്കി.
പാലാ; യുഡിഎഫിന് തിരിച്ചടി!! ചര്‍ച്ചയാവുന്നത് കേരള കോണ്‍ഗ്രസ് ഭിന്നത,സര്‍വ്വേ ഫലം പുറത്ത്
ലോക്സഭാ തിരഞ്ഞെടുപ്പിന് തൊട്ട് മുമ്പാണ് ഊർമിള കോൺഗ്രസിൽ ചേർന്നത്. മുംബൈ നോർത്ത് മണ്ഡലത്തിൽ നിന്നും ജനവിധി തേടിയെങ്കിലും നാല് ലക്ഷത്തിൽപ്പരം വോട്ടുകൾക്ക് ഊർമിള പരാജയപ്പെടുകയായിരുന്നു. കോൺഗ്രസിലെ ചേരിപ്പോരിന് നിന്നുകൊടുക്കാനാവില്ലെന്ന് പറഞ്ഞ ഊർമിള മുംബൈ കോൺഗ്രസിലെ നേതാക്കൾക്കെതിരെ രൂക്ഷ വിമർശനം ഉന്നയിച്ചാണ് പാർട്ടി വിട്ടത്.
ശിവസേന തലവന്‍ ഉദ്ധവ് താക്കറെയുടെ പിഎയായ മിലിന്ദ് നര്‍വേക്കറുമായി ഊര്‍മിള കഴിഞ്ഞ ദിവസം കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതാണ് ഊർമിള ശിവസേനയിലേക്കെന്ന അഭ്യൂഹങ്ങൾക്ക് കാരണം. നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന മഹാരാഷ്ട്രയിൽ കോൺഗ്രസിലേയും എൻസിപിയിലേയും നിരവധി നേതാക്കൾ ഇതിനോടകം തന്നെ ബിജെപിയിലും ശിവസേനയിലും എത്തിയിരുന്നു. ഊർമിളയുടെ രാജി കോൺഗ്രസിന് കനത്ത തിരിച്ചടിയായിരിക്കുകയാണ്.
ലോക്സഭാ തിരഞ്ഞെടുപ്പിൽ നിരുത്തരവാദിത്തപരമായി പ്രവർത്തിക്കുകയും പാർട്ടി വിരുദ്ധ പ്രവർത്തനങ്ങൾ നടത്തുകയും ചെയ്ത രണ്ട് പ്രാദേശിക നേതാക്കൾക്കെതിരെ ഊർമിള മുംബൈ കോൺഗ്രസ് അധ്യക്ഷനായിരുന്ന മിലിന്ദ് ഡിയോറയ്ക്ക് കത്ത് നൽകിയിരുന്നു. ആ കത്ത് മാധ്യമങ്ങൾക്ക് ചോർത്തി നൽകുകയും ആരോപണ വിധേയർക്കെതിരെ നടപടി സ്വീകരിക്കാത്ത നേതൃത്വത്തിന്റെ നടപടിയുമാണ് ഊർമിളയെ ചൊടിപ്പിച്ചത്. ഊർമിളയുടെ രാജിക്ക് പിന്നാലെ പ്രമുഖ നേതാക്കളും മുൻ മന്ത്രിമാരുമായിരുന്ന കൃപാശങ്കർ സിംഗും ഹർഷവർദ്ധൻ പാട്ടീലും കോൺഗ്രസ് വിട്ടിരുന്നു.