കശ്മീരിൽ വീട്ടുതടങ്കലിലുള്ള നേതാക്കളെ 18 മാസത്തിനകം മോചിപ്പിക്കും: കേന്ദ്രമന്ത്രി ജിതേന്ദ്ര സിംഗ്
ദില്ലി: കശ്മീരിൽ വീട്ടുതടങ്കലിൽ കഴിയുന്ന പ്രമുഖ നേതാക്കളെ 18 മാസത്തിനുള്ളിൽ സ്വതന്ത്രരാക്കുമെന്ന് കേന്ദ്രമന്ത്രി ജിതേന്ദ്ര സിംഗ്. അവർ വീട്ടുതടങ്കലിൽ ആണെന്ന് പറയാൻ സാധിക്കില്ല, മറിച്ച് എല്ലാവിധ സൗകര്യങ്ങളോടും കൂടി അതിഥികളെ പോലെയാണ് അവർ താമസിക്കുന്നതെന്നും കേന്ദ്രമന്ത്രി വ്യക്തമാക്കി.
ഉപതിരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ലെന്ന് കമല്ഹാസന്, കാരണം ഡിഎംകെയും അണ്ണാ ഡിഎംകെയും
കശ്മീരിലെ രാഷ്ട്രീയ നേതാക്കളെ വിഐപി ബംഗ്ലാവുകളിലാണ് താമസിപ്പിക്കുന്നത്. ഹോളിവുഡ് സിനിമകളുടെ സിഡികൾ പോലും അവർക്ക് നൽകിയിട്ടുണ്ട്. വ്യായാമം ചെയ്യുന്നതിനായി ജിം സജ്ജീകരിച്ചിച്ചുണ്ട്. എല്ലാ സൗകര്യങ്ങളും അവർക്ക് ഉറപ്പ് വരുത്തിയിട്ടുണ്ടെന്നും ജിതേന്ദ്ര സിംഗ് കൂട്ടിച്ചേർത്തു.
കശ്മീർ മുൻ മുഖ്യമന്ത്രിമാരായ ഒമർ അബ്ദുളള, മെഹബൂഹ മുഫ്തി എന്നിവരെ കഴിഞ്ഞ ഓഗസ്റ്റ് 5 മുതൽ വീട്ടുതടങ്കലിലാക്കിയിരിക്കുകയാണ്. കശ്മീരിന് പ്രത്യേക പദവി നൽകുന്ന ആർട്ടിക്കിൾ 370 റദ്ദാക്കി സംസ്ഥാനത്തെ രണ്ടായി വിഭജിക്കാനുള്ള കേന്ദ്രത്തിന്റെ പ്രഖ്യാപനത്തിന് പിന്നാലെയായിരുന്നു ഇത്.
രണ്ട് മാസത്തോളമായി പുറംലോകത്തോട് ബന്ധപ്പെടാനാകാതെ നേതാക്കൾ വീട്ടുതടങ്കലിൽ തുടരുകയാണ്. മുൻ മുഖ്യമന്ത്രി ഫറൂഖ് അബ്ദുള്ളയും പൊതുസുരക്ഷ നിയമപ്രകാരം തടവിലാണ്. ഇതിനെതിരെ രൂക്ഷ വിമർശനമാണ് പ്രതിപക്ഷം ഉയർത്തുന്നത്. ദേശീയ നേതാക്കളായ ഫാറൂഖ് അബ്ദുള്ളയെ തടങ്കലില്‍ വെക്കുന്നതിലൂടെ വലിയൊരു രാഷ്ട്രീയ ശൂന്യതയുണ്ടാവുമെന്നും, ഇതിലൂടെ കശ്മീര്‍ തീവ്രവാദികളാല്‍ മൂടപ്പെടുമെന്നും രാഹുല്‍ ഗാന്ധി വിമര്‍ശനം ഉന്നയിച്ചിരുന്നു. അതേസമയം പാക് അധീന കശ്മീർ ഇന്ത്യയുടെ ഭാഗമാണെന്നും അത് വീണ്ടെടുക്കേണ്ടത് നമ്മുടെ ഉത്തരവാദിത്തമാണെന്നും ജിതേന്ദ്ര സിംഗ് ആവർത്തിച്ചു.