കശ്മീരിന്റെ പദവിയും പതാകയും തിരിച്ച് കിട്ടാതെ ദേശീയ പതാക ഉയർത്തില്ല, പ്രഖ്യാപനവുമായി മെഹ്ബൂബ മുഫ്തി
ശ്രീനഗര്‍: ജമ്മു കശ്മീരിന്റെ പതാകയും ഭരണഘടനയും ആര്‍ട്ടിക്കിള്‍ 370 പ്രകാരമുളള പ്രത്യേക പദവിയും തിരിച്ച് കിട്ടുന്നത് വരെ ദേശീയ പതാക ഉയര്‍ത്തില്ലെന്ന് പിഡിപി അധ്യക്ഷ മെഹബൂബ മുഫ്തി. 14 മാസത്തെ വീട്ട് തടങ്കലിന് ശേഷം അടുത്തിടെ മോചിപ്പിക്കപ്പെട്ട മെഹബൂബയുടെ ആദ്യത്തെ പത്ര സമ്മേളനത്തിലാണ് പ്രഖ്യാപനം.
തങ്ങള്‍ കശ്മീരിനെ കൈയൊഴിഞ്ഞു എന്ന് ധരിച്ചവര്‍ക്ക് തെറ്റിപ്പോയെന്നും മെഹബൂബ മുഫ്തി പറഞ്ഞു. കേന്ദ്ര സര്‍ക്കാരിനെതിരെ രൂക്ഷമായ വിമര്‍ശനം ആണ് മെഹ്ബൂബ മുഫ്തി ഉയര്‍ത്തിയത്. തങ്ങള്‍ക്ക് ഭരണഘടന ഉറപ്പ് നല്‍കിയ അവകാശങ്ങള്‍ തട്ടിയെടുത്ത കളളന്മാരാണ് കേന്ദ്ര സര്‍ക്കാര്‍ എന്ന് മെഹബൂബ മുഫ്തി കുറ്റപ്പെടുത്തി. കഴിഞ്ഞ വര്‍ഷം ഓഗസ്റ്റിലാണ് കശ്മീരിന്റെ പ്രത്യേക പദവി കേന്ദ്ര സര്‍ക്കാര്‍ റദ്ദ് ചെയ്തത്.

കേന്ദ്രം പിന്‍വലിച്ച കശ്മീരിന്റെ പ്രത്യേക പദവി പുനസ്ഥാപിക്കുന്നതിനുളള ഭരണഘടനാപരമായുളള പോരാട്ടം തന്റെ പാര്‍ട്ടി ഉപേക്ഷിച്ചിട്ടില്ലെന്നും മെഹബൂബ മുഫ്തി പറഞ്ഞു. തങ്ങളുടെ സംസ്ഥാനത്തിന്റെ പതാക തിരിച്ച് കിട്ടാതെ ഇനി ദേശീയ പതാക ഉയര്‍ത്തില്ല. ജമ്മു കശ്മീരില്‍ ദേശീയ പതാകയുളളതിനുളള ഏക കാരണം ഈ ഭരണഘടനയും പതാകയുമാണ് എന്നും മെഹ്ബൂബ മുഫ്തി പറഞ്ഞു.
Recommended Video
മുന്‍ കശ്മീര്‍ മുഖ്യമന്ത്രി കൂടിയായ മെഹബൂബ മുഫ്തി മാധ്യമങ്ങളെ കാണുമ്പോള്‍ മുന്നില്‍ രണ്ട് പതാകകളാണ് ഉണ്ടായിരുന്നത്. ഒന്ന് പിഡിപിയുടേതും മറ്റൊന്ന് ജമ്മു കശ്മീരിന്റെതും. കളളന്‍ കരുത്തനായിരിക്കാം. പക്ഷെ മോഷ്ടിച്ച മുതലുകള്‍ തിരിച്ച് തന്നേ മതിയാവൂ എന്നും മെഹബൂബ പറഞ്ഞു. അവര്‍ ഭരണഘടനയെ തകര്‍ത്തുമെന്നും കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കാനുളള അവകാശം പാര്‍ലമെന്റിന് ഇല്ലെന്നും മുഫ്തി പറഞ്ഞു.
ലക്ഷ്യത്തിന് വേണ്ടി നേതാക്കള്‍ ത്യാഗം ചെയ്യേണ്ട സമയമായിരിക്കുന്നുവെന്ന് മെഹബൂബ മുഫ്തി പറഞ്ഞു. അതിനായി നേതാക്കള്‍ക്ക് രക്തം ഒഴുക്കേണ്ടി വന്നാല്‍ മുന്നിലുണ്ടായിരിക്കുക താനായിരിക്കുമെന്നും മെഹബൂബ വ്യക്തമാക്കി. ഒരുനാള്‍ അവര്‍ തങ്ങളുടെ കാല്‍ക്കല്‍ വീണ് പരിഹാരം തേടും. ഇതൊരു രാഷ്ട്രീയ യുദ്ധമാണെന്നും തങ്ങള്‍ ഇതില്‍ വിജയിക്കുമെന്നും മെഹബൂബ മുഫ്തി പറഞ്ഞു.












Click it and Unblock the Notifications