കോൺഗ്രസിൽ 'രാഹുൽ ഇഫക്ട്'; അഴിച്ചുപണി നൽകുന്ന സൂചനകൾ.. രാഹുൽ വീണ്ടും അധ്യക്ഷപദവിയിലേക്കോ?
ദില്ലി; പാർട്ടിയിൽ സമ്പൂർണ പൊളിച്ചെഴുത്ത് വേണമെന്ന ആവശ്യങ്ങൾക്കിടെയാണ് കോൺഗ്രസ് പ്രവർത്തക സമിതി കഴിഞ്ഞ ദിവസം ഉടച്ച് വാർത്തത്. അടിമുടി മാറ്റം ആവശ്യപ്പെട്ട് കൊണ്ട് കത്തയച്ച വിമതരെ വെട്ടി നിരത്തിക്കൊണ്ടാണ് പുതിയ കമ്മിറ്റികൾ എന്നത് ശ്രദ്ധേയമാണ്. കത്തെഴുതിയവരിൽ പ്രമുഖനായ ഗുലാം നബി ആസാദിനെ ജനറൽ സെക്രട്ടറി സ്ഥാനത്ത് നിന്ന് നീക്കി കൊണ്ടാണ് പ്രവർത്തക സമിതി പുനസംഘടിപ്പിച്ചത്.
അതേസമയം മറ്റൊരു ശ്രദ്ധേയമായ കാര്യം കമ്മിറ്റികളിൽ പലതിലും ഇടംപിടിച്ചത് രാഹുൽ ഗാന്ധിയുടെ വിശ്വസ്തരായ നേതാക്കളാണെന്നതാണ്. അധ്യക്ഷ സ്ഥാനത്തേക്ക് താൻ ഇല്ലെന്ന് രാഹുൽ ആവർത്തിക്കുന്നതിനിടെയാണ് രാഹുൽ ഗാന്ധിയുടെ പ്രതിനിധികൾ ഇടംപിടിച്ചിരിക്കുന്നത്.

നേതാക്കളുടെ കത്തിന് പിന്നിൽ
മുഴുവൻ സമയ അധ്യക്ഷൻ ഉൾപ്പെടെ കോൺഗ്രസിൽ അടിമുടി മാറ്റം വേണമെന്ന് ആവശ്യപ്പെട്ട് കൊണ്ടുള്ള 23 നേതാക്കളുടെ 'ലെറ്റർ ബോംബ്' പാർട്ടിയിൽ വലിയ പൊട്ടിത്തെറിക്കാണ് വഴിവെച്ചത്. ദുർബലമായ പാർട്ടി സംവിധാനത്തെ ശക്തിപ്പെടുത്തുന്നതിനൊപ്പം രാഹുൽ ഗാന്ധി തഴഞ്ഞതിലെ അതൃപ്തി കൂടിയായിരുന്നു നേതാക്കളുടെ കത്തെഴുതിയിതിന് പിന്നിൽ.

മുതിർന്ന നേതാക്കളെ തഴഞ്ഞു
രാഹുൽ തങ്ങളോട് മുൻവിധിയോടെയാണ് പെരുമാറുന്നതെന്നും അദ്ദേഹം ഞങ്ങളെ യമുനയിൽ എറിയാൻ ആഗ്രഹിക്കുന്നുവെന്നുമായിരുന്നു കത്തെഴുതിയ നേതാക്കളിൽ ഒരാൾ വെളിപ്പെടുത്തിയത്. മുതിർന്ന നേതാക്കളെ രാഹുൽ തഴയുകയാണെന്ന പരാതിയായിരുന്നു നേതാക്കളുടേത്. നേതാക്കളുടെ ആശങ്കകളും പരാതികളും ശരിവെയ്ക്കുന്ന നടപടികളാണ് അഴിച്ച് പണിയിൽ ഉണ്ടായിരിക്കുന്നതെന്നത് ശ്രദ്ധേയമാണ്.

വിമതർക്കുള്ള മുന്നറിയിപ്പ്
കത്തെഴുതിയവരിൽ പ്രമുഖനായ രാജ്യസഭാ പ്രതിപക്ഷ നേതാവ് ഗുലാം നബി ആസാദിനെ കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി സ്ഥാനത്ത് നിന്ന് മാറ്റിയതാണ് ഇതിൽ പ്രധാനം. ആദാസിന് പുറമെ അംബികാ സോണി, മല്ലികാർജ്ജുൻ ഖാർഗെ, മോട്ടിലാൽ വോറ, എന്നിവർക്കും ജനറൽ സെക്രട്ടറി സ്ഥാനം നഷ്ടമായി. എന്നാൽ മോട്ടിലാൽ വോറെ ഒഴികെയുള്ളവർ പ്രവർത്തക സമിതിയിൽ ഇടംപിടിച്ചതോടെ വിമതർക്കുള്ള ശക്തമായ സന്ദേശമായാണ് വിലയിരുത്തപ്പെടുന്നത്.

രാഹുലിന്റെ വിശ്വസ്തർ
അതേസമയം സമിതികളിൽ മുഴുവൻ രാഹുൽ ഗാന്ധിയുടെ വിശ്വസ്തരാണ് ഇംപിടിച്ചത്. കോൺഗ്രസ് അധ്യക്ഷയ്ക്കുള്ള ആറംഗ ഉപദേശക സമിതിയിൽ രാഹുൽ ക്യാമ്പ് നേതാക്കളായ രൺദീപ് സിംഗ് സുർജേവാലയും, കെസി വേണുഗോപാലും ഇടംപിടിച്ചിട്ടുണ്ട്. മാത്രമല്ല ദേശീയ രാഷ്ട്രീയത്തിൽ ഏറ്റവും ജൂനിയർ എന്ന് കണക്കാക്കപ്പെടുന്ന മാണിക്കം ടാഗോറും കമ്മിറ്റിയുടെ ഭാഗമാണ്.

സുപ്രധാന പദവികൾ
രാഹുലിന്റെ ഏറ്റവും അടുത്ത അനുയായികളായ സുർജേവാലയും കെസി വേണുഗോപാലും മിക്ക കമ്മിറ്റികളിലും ഇടംപിടിച്ചിട്ടുണ്ടെന്ന് മാത്രമല്ല ഇരുവർക്കും മറ്റ് പ്രധാന പദവികൾ കൂടി ലഭിച്ചിട്ടുണ്ട്. പാർട്ടിയുടെ വക്താവ് മാത്രമായിരുന്നു സുർജേവാല പ്രവർത്തക സമിതിയിലെ സ്ഥിരം അംഗമായി. മാത്രമല്ല അദ്ദേഹത്തിന് കർണാക സംസ്ഥാനത്തിന് അധിക ചുമതല കൂടി ലഭിച്ചിട്ടുണ്ട്.

തഴയപ്പെട്ടവരിൽ സച്ചിനും
രാഹുൽ ക്യാമ്പിലെ മറ്റൊരു പ്രധാനിയായ ജിതേന്ദ്ര സിംഗിനും സംസ്ഥാനത്തിന്റെ ചുമതല ലഭിച്ചിട്ടുണ്ട്. നിയമസഭ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന അസമിന്റെ ചുമതലയാണണ് അദ്ദേഹത്തിന് നൽകിയിരിക്കുന്നത്. ഗാന്ധി കുടുംബത്തിന്റെ വിശ്വസ്തനായ രാജീവ് ശുക്ലയ്ക്ക് ഹിമാചൽ പ്രദേശിന്റെ ചുമതലയാണ് നൽകിയിരിക്കുന്നത്.അതേസമയം
തഴയപ്പെട്ടവരിൽ മറ്റൊരാൾ രാജസ്ഥാൻ മുൻ ഉപമുഖ്യമന്ത്രി കൂടിയായ സച്ചിൻ പൈലറ്റാണ്. ഒരുകാലത്ത് രാഹുൽ ഗാന്ധിയുടെ ഏറ്റവും വിശ്വസ്തനായ നേതാവായിരുന്നു സച്ചിൻ.

കലാപക്കൊടി ഉയർത്തി
മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ടുമായുള്ള ഭിന്നതയെ തുടർന്ന് സച്ചിന്റെ നേതൃത്വത്തിൽ സർക്കാരിനെതിരെ എംഎൽഎമാർ കലാപക്കൊടി ഉയർത്തുകയും കോൺഗ്രസ് സർക്കാരിനെ പ്രതിരോധത്തിലാക്കുകയും ചെയ്തിരുന്നു. ബിജെപിയുമായി ചേർന്ന് സർക്കാരിനെ താഴെയിറക്കാനുള്ള ശ്രമമാണ് സച്ചിൻ നടത്തിയതെന്നായിരുന്നു ആരോപണം.

ദേശീയ രാഷ്ട്രീയത്തിലേക്കെന്ന്
ഗെഹ്ലോട്ടിനെതിരെ നടപടിയെടുക്കാതെ പാർട്ടിയിലേക്ക് ഇല്ലെന്ന് സച്ചിൻ നിലപാടെടുത്തിരുന്നു. എന്നാൽ കോൺഗ്രസ് ജനറൽ സെക്രട്ടറി കൂടിയായ പ്രിയങ്ക ഗാന്ധിയുടെ നേതൃത്വത്തിൽ നടന്ന ചർച്ചയ്ക്ക് പിന്നാലെയായിരുന്നു അദ്ദേഹം പാർട്ടിയിലേക്ക് മടങ്ങിയത്. സച്ചിന് ദേശീയ രാഷ്ട്രീയത്തിൽ ഉന്നത പദവികൾ വാഗ്ദാനം ചെയ്ത് കൊണ്ടായിരുന്നു മടക്കിയെത്തിച്ചതെന്നായിരുന്നു റിപ്പോർട്ടുകൾ.

അതൃപ്തിക്ക് പിന്നിൽ
എന്നാൽ സോണിയ ഗാന്ധിയോ രാഹുൽ ഗാന്ധിയോ ഇക്കാര്യത്തിൽ പരസ്യമായ പ്രതികരണങ്ങൾ നടത്തിയിട്ടില്ല. ഇരുവർക്കും സച്ചിനോട് അതൃപ്തിയുണ്ടെന്ന സൂചനയാണ് പുനസംഘടനിയിൽ ഇടംപിടിക്കാത്തതിന് പിന്നിൽ എന്ന വിലയിരുത്തലുകളും ഉണ്ട്. അതേസമയം രാഹുലിന്റെ വിശ്വസ്തർ കമ്മിറ്റികളിൽ ഏറിയ പങ്കും സ്വന്തമാക്കിയതോടെ രാഹുൽ ഗാന്ധി ഉടൻ പാർട്ടിയുടെ അധ്യക്ഷ സ്ഥാനത്തേക്ക് എത്തുമോയെന്നാണ് ഉറ്റുനോക്കപ്പെടുന്നത്.
Recommended Video

ബിജെപിയെ സഹായിക്കുന്നു
മുതിർന്ന നേതാക്കളുടെ പാർട്ടിയിലെ ഇടപെടലിൽ രാഹുൽ കടുത്ത അതൃപ്തി പ്രകടിപ്പിച്ചിരുന്നു. നേതൃമാറ്റം ആവശ്യപ്പെട്ട് കത്തെഴുതിയ നേതാക്കൾക്കെതിരേയും രാഹുൽ ഗാന്ധി രംഗത്തെത്തിയിരുന്നു. ബിജെപിയെ സഹായിക്കുന്നതായിരുന്നു നേതാക്കളുടെ നടപടിയെന്നായിരുന്നു രാഹുൽ ഉയർത്തിയ വിമർശനം.












Click it and Unblock the Notifications