സൗരാഷ്ട്ര ഇക്കുറിയും തുണക്കുമോ? കരുക്കൾ നീക്കി കോൺഗ്രസ്, അട്ടിമറിക്ക് ബിജെപി
ദില്ലി: ഗുജറാത്ത് നിയമസഭ തിരഞ്ഞെടുപ്പിൽ ഏറെ നിർണായകമാണ് സൗരാഷ്ട്ര മേഖല. കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പിൽ കോൺഗ്രസിന്റെ മുന്നേറ്റത്തിന് കാരണം സൗരാഷ്ട്ര മേഖലയിൽ കൂടുതൽ സീറ്റുകൾ പിടിച്ചെടുക്കാൻ സാധിച്ചുവെന്നതായിരുന്നു. ഇത്തവണയും മേഖലയിൽ സീറ്റ് ഉയർത്താനുള്ള പദ്ധതികളാണ് കോൺഗ്രസ് തയ്യാറാക്കുന്നത്. പ്രത്യേക മീഡിയ സെല്ലും, മേഖല കേന്ദ്രീകരിച്ചുള്ള പദയാത്രകളും പാർട്ടി തയ്യാറാക്കി കഴിഞ്ഞു.

എന്തുകൊണ്ട് സൗരാഷ്ട്ര മേഖല നിർണായകം?
സംസ്ഥാനത്ത് മറ്റേത് മേഖലകളേയും അപേക്ഷിച്ച്
സൗരാഷ്ട്രയിലും കച്ചിലുമായി 54 സീറ്റുകളാണ് ഉള്ളത്. 2017 ലെ നിയമസഭ തിരഞ്ഞെടുപ്പിൽ 29 സീറ്റുകളായിരുന്നു കോൺഗ്രസിന് ലഭിച്ചത്. ബി ജെ പിക്ക് 24 സീറ്റുകളും. എൻ സി പി ഒരു സീറ്റിലും വിജയിച്ചു.
പട്ടീദാർ, കോലി, അഹിർ, ക്ഷത്രിയ എന്നീ വിഭാഗങ്ങൾക്ക് സ്വാധീനമുള്ള മേഖലയാണ് സൗരാഷ്ട്ര.നേരത്തേ ബി ജെ പിയുടെ സ്വാധീന മേഖലയായിരുന്നു ഇത്. എന്നാൽ പട്ടേൽ പ്രക്ഷോഭത്തോടെ സമവാക്യങ്ങൾ മാറി മറിഞ്ഞു.എന്നാൽ കഴിഞ്ഞ അഞ്ച് വർഷത്തിനിടെ സാഹചര്യങ്ങൾ മാറിയെന്നും കാര്യങ്ങൾ തങ്ങൾക്ക് അനുകൂലമായെന്നുമാണ് ബി ജെ പി കണക്ക് കൂട്ടുന്നത്.
കാരണം ഇതിനോടകം മേഖലയിലെ കോൺഗ്രസിലെ 9 എം എൽ എമാർ ബി ജെ പിയിൽ ചേർന്നിരുന്നു. അതും പട്ടീദാർ, കോലി, അഹിർ വിഭാഗത്തിൽ നിന്നുള്ള നേതാക്കൾ. കുൻവർജി ബവാലിയ, ബ്രിജേഷ് മെർജ, ജവഹർ ചാവ്ദ തുടങ്ങി നിരവധി പ്രമുഖർ ഉൾപ്പെടെയുള്ളവരാണ് ബി ജെ പിയിലെത്തിയത്.
ഇത്തവണ പാട്ടീധാർ വോട്ടുകൾ ലക്ഷ്യം വെച്ച് സമുദായത്തിലെ പ്രമുഖ നേതാവായ നരേഷ് പട്ടേലിനെ പാർട്ടിയിലെത്തിക്കാൻ കോൺഗ്രസ് ശ്രമിച്ചെങ്കിലും തിരിച്ചടി നേരിട്ടു. സൗരാഷ്ട്രയിൽ കഴിഞ്ഞ തിരഞ്ഞെടുപ്പിൽ കൂറ്റൻ മുന്നേറ്റം കാഴ്ച വെക്കാൻ സഹായിച്ച ഘടകങ്ങളിൽ ഒന്നായിരുന്നു പട്ടേൽ പ്രക്ഷോഭ നേതാവായ ഹർദീക് പട്ടേലിന്റെ പിന്തുണ. അദ്ദേഹം നിലവിൽ ബി ജെ പിക്കൊപ്പമാണ്. ഇതെല്ലാം കൊണ്ട് തന്നെ സൗരാഷ്ട്രയിൽ തിരിച്ച് വരവിനുള്ള തീവ്രശ്രമത്തിലാണ് കോൺഗ്രസ്.അതേസമയം സൗരാഷ്ട്ര മേഖല കേന്ദ്രീകരിച്ചാണ് ആം ആദ്മിയും കരുക്കൾ നീക്കന്നത്. ഭരണവിരുദ്ധ വോട്ടുകൾ തങ്ങൾക്ക് ലഭിക്കുമെന്നാണ് ഇവിടെ ആം ആദ്മി പ്രതീക്ഷ.
ഈ വർഷം അവസാനമാണ് ഗുജറാത്തിൽ തിരഞ്ഞെടുപ്പ് നടക്കുന്നത്. 2017 ൽ ബി ജെ പി 99 സീറ്റുകളും കോൺഗ്രസ് 77 സീറ്റുകളുമാണ് നേടിയത്.












Click it and Unblock the Notifications