ചിന്മയാനന്ദിനെ ഉടൻ അറസ്റ്റ് ചെയ്തില്ലെങ്കിൽ സ്വയം തീകൊളുത്തും; ഭീഷണി മുഴക്കി പരാതിക്കാരി
ദില്ലി: ബിജെപി നേതാവും മുൻ കേന്ദ്ര മന്ത്രിയുമായ ചിന്മയാനന്ദിനെതിരെയുള്ള അന്വേഷണത്തിൽ നടപടി വൈകിപ്പിക്കുകയാണെന്ന് ആരോപിച്ച് പരാതിക്കാരിയായ നിയമ വിദ്യാർത്ഥിനി. ചിന്മയാനന്ദിനെതിരെ ബലാത്സംഗക്കുറ്റം ചുമത്താൻ പ്രത്യേക അന്വേഷണ സംഘം തയ്യാറായില്ലെങ്കിൽ താൻ സ്വയം തീകൊളുത്തി ആത്മഹത്യ ചെയ്യുമെന്ന് യുവതി ഭീഷണി മുഴക്കി.
12 വയസുകാരൻ സ്കൂൾ പ്രിൻസിപ്പാളിനെ കൊലപ്പെടുത്തി; 5,000 രൂപയുടെ ക്വട്ടേഷൻ
ചിന്മയാനന്ദിനെതിരെ ഗുരുതരമായ ആരോപണങ്ങൾ ഉന്നയിക്കുകയും തെളിവുകൾ കൈമാറുകയും ചെയ്തിട്ടും എന്തുകൊണ്ടാണ് ബലാത്സംഗക്കുറ്റം ചുമത്തുകയോ, അറസ്റ്റ് ചെയ്യുകയോ ചെയ്യാത്തതെന്നാണ് യുവതിയുടെ പരാതി. സെക്ഷൻ 164 പ്രകാരം യുവതിയുടെ മൊഴി മജിസ്ട്രേറ്റിന് മുമ്പിൽ രേഖപ്പെടുത്തിയിട്ടുണ്ട്. മൊഴി നൽകി 15 ദിവസം പിന്നിട്ടിട്ടും അന്വേഷണ സംഘം തുടർ നടപടികളിലേക്ക് കടക്കാത്തത് ചിന്മയാനന്ദിനെ രക്ഷിക്കാനാണെന്നാണ് യുവതിയുടെ ആരോപണം.
എന്റെ ജീവൻ ഇല്ലാതായാൽ മാത്രമെ ചിന്മയാനന്ദിനെതിരെ നടപടിയെടുക്കാൻ സർക്കാർ തയ്യാറാവുകയുള്ളോ? ഞാൻ ആത്മഹത്യ ചെയ്താൽ എന്നെ വിശ്വസിക്കാൻ അധികൃതർ തയ്യാറാകുമോയെന്നും പെൺകുട്ടി ചോദിച്ചു. ചിന്മയാനന്ദിനെതിരെ ശക്തമായ തെളിവുകൾ കിട്ടിയാൽ മാത്രമെ അറസ്റ്റ് ഉണ്ടാവുകയുള്ളുവെന്നാണ് കഴിഞ്ഞ ദിവസം പ്രത്യേക അന്വേഷണ സംഘം പ്രതികരിച്ചത്. തന്റെ ആരോപണം തെളിയിക്കുന്ന 43 വീഡിയോ തെളിവുകൾ പെൺകുട്ടി അന്വേഷണ സംഘത്തിന് കൈമാറിയിട്ടുണ്ടെന്നാണ് സൂചന.
ഒരു ഉന്നതനായ നേതാവ് താനുൾപ്പെടെ നിരവധി പെൺകുട്ടികളുടെ ജീവിതം തകർത്തെന്ന് ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് യുവതി ആരോപണം ഉന്നയിച്ചത്. ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനോടും പ്രധാനമന്ത്രി നരേന്ദ്ര മോദിയോടും പെൺകുട്ടി സഹായം അഭ്യർത്ഥിക്കുകയും ചെയ്തിരുന്നു. ഇതിന് ശേഷം കാണാതായ പെൺകുട്ടിയെ ദിവസങ്ങൾക്ക് ശേഷം രാജസ്ഥാനിൽ നിന്നുമാണ് കണ്ടെത്തിയത്. സുപ്രീം കോടതി നിർദ്ദേശ പ്രകാരമാണ് പ്രത്യേക അന്വേഷണ സംഘം രൂപികരിച്ചത്. ഉത്തർപ്രദേശ് പോലീസ് പരാതിയിന്മേൽ നടപടിയെടുക്കാൻ തയ്യാറാകുന്നില്ലെന്ന് നേരത്തെയും ആരോപണം ഉന്നയിച്ചിരുന്നു.
ചിന്മയാനന്ദ് ചെയർമാനായിരുന്ന ലോ കോളേജിലെ വിദ്യാർത്ഥിനിയായിരുന്നു പരാതിക്കാരിയായ പെൺകുട്ടി. ചിന്മയാനന്ദ് ഒരു വർഷക്കാലത്തോളം തന്നെ ലൈംഗികമായി പീഡിപ്പിച്ചെന്നും ചൂഷണം ചെയ്തെന്നുമാണ് പെൺകുട്ടി ആരോപണം ഉന്നയിച്ചിരിക്കുന്നത്. കണ്ണാടിയിൽ ഘടിപ്പിച്ച ഒളിക്യാമറയിലൂടെ ചിന്മയാനന്ദിനെതിരായ തെളിവുകൾ പകർത്തിയിട്ടുണ്ടെന്നും യുവതി അവകാശപ്പെട്ടിരുന്നു.