അടുത്ത ചർച്ചയിൽ ധാരണയിലെത്തിയില്ലെങ്കിൽ ഷോപ്പിംഗ് മാളുകളും പമ്പുകളും അടപ്പിക്കും: കർഷക നേതാവ്
ദില്ലി/ചണ്ഡിഗഡ്: കാർഷിക നിയമം പിൻവലിക്കുന്നതുമായി ബന്ധപ്പെട്ട വിഷയത്തിൽ ധാരണയിലെത്തിയില്ലെങ്കിൽ പ്രതിഷേധം കടുപ്പിക്കുമെന്ന മുന്നറിയിപ്പുമായി കർഷകർ. പുതിയ കാർഷിക നിയമങ്ങൾ റദ്ദാക്കണമെന്നും വിളകൾക്ക് താങ്ങുവില ഉറപ്പുനൽകണമെന്നും ആവശ്യപ്പെട്ടുകൊണ്ട് പ്രതിഷേധം തുടരുന്നതിനിടെയാണ് കർഷകർ സർക്കാരിന് മുന്നറിയിപ്പ് നൽകിയിട്ടുള്ളത്. ജനുവരി നാലിന് നടക്കുന്ന ചർച്ചയിലും പരിഹാരം കണ്ടെത്താൻ കഴിഞ്ഞില്ലെങ്കിൽ ഹരിയാണയിലെ പെട്രോൾ പമ്പുകളും ഷോപ്പിംഗ് മാളുകളും അടച്ചിടുമെന്നുമാണ് ഭീഷണി.
സുവേന്ദുവിന്റെ സഹോദരനും തൃണമൂല്‍ വിട്ടു, മമതയെ കുരുക്കിലാക്കി 14 കൗണ്‍സിലര്‍മാരും ബിജെപിയില്‍!!
കർഷക യൂണിയനുകൾക്ക് അനുകൂലമായി സർക്കാർ തീരുമാനമെടുത്തില്ലെങ്കിൽ ഉറച്ച നടപടികൾ സ്വീകരിക്കേണ്ടിവരുമെന്നും കർഷക നേതാക്കൾ അഭിപ്രായപ്പെട്ടു. സിങ്കു അതിർത്തിയിലെ പ്രതിഷേധ സ്ഥലത്ത് ഒരു മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു കർഷകർ. തങ്ങളുടെ പ്രധാന ആവശ്യങ്ങൾ സർക്കാർ നിറവേറ്റുന്നില്ലെങ്കിൽ ഒന്നിലധികം നടപടികളെക്കുറിച്ച് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. തങ്ങൾ ഉന്നയിച്ച വിഷയങ്ങളിൽ അഞ്ച് ശതമാനം മാത്രമാണ് ഇതുവരെ സർക്കാരുമായുള്ള കൂടിക്കാഴ്ചകളിൽ ചർച്ച ചെയ്തതെന്ന് അവർ പറഞ്ഞു. ജനുവരി 4 ന് സർക്കാരുമായുള്ള കൂടിക്കാഴ്ച പരാജയപ്പെട്ടാൽ, ഹരിയാനയിലെ എല്ലാ മാളുകളും പെട്രോൾ പമ്പുകളും അടച്ചുപൂട്ടുന്നതിനുള്ള തീയതികൾ ഞങ്ങൾ പ്രഖ്യാപിക്കും, കർഷക നേതാവ് വികാസ് മാധ്യമപ്രവർത്തകരോട് പറഞ്ഞു.
ഹരിയാന-രാജസ്ഥാൻ അതിർത്തിയിലെ ഷാജഹാൻപൂരിൽ കാർഷിക നിയമങ്ങൾക്കെതിരായി പ്രതിഷേധിക്കുന്ന കർഷകരും ദില്ലിയിലേക്ക് നീങ്ങുമെന്ന് സ്വരാജ് ഇന്ത്യ നേതാവ് യോഗേന്ദ്ര യാദവ് പറഞ്ഞു. അടുത്ത ഘട്ട ചർച്ചയിൽ കൃത്യമായ തീരുമാനമെടുത്തില്ലെങ്കിൽ ജനുവരി ആറിന് ട്രാക്ടർ മാർച്ച് നടത്തുമെന്ന് മറ്റൊരു കർഷക നേതാവ് യുധവീർ സിംഗും കൂട്ടിച്ചേർത്തു.
കാർഷിക നിയമങ്ങൾക്കെതിരെ ആയിരക്കണക്കിന് കർഷകരാണ് കഴിഞ്ഞ 37 ദിവസമായി പ്രക്ഷോഭം നടത്തിവരുന്നത്. പ്രധാനമായും പഞ്ചാബിൽ നിന്നും ഹരിയാനയിൽ നിന്നുമുള്ളവരാണ് തലസ്ഥാനത്തിന്റെ വിവിധ അതിർത്തികളിൽ പ്രതിഷേധം തുടരുന്നത്. കൃഷിക്കാരെ സഹായിക്കാനും വരുമാനം വർദ്ധിപ്പിക്കാനും ലക്ഷ്യമിട്ടുള്ള പ്രധാന കാർഷിക പരിഷ്കാരങ്ങളായി സർക്കാർ ഈ നിയമങ്ങൾ ഉയർത്തിക്കാണിക്കുന്നുണ്ടെങ്കിലും എംഎസ്പിയെയും മാൻഡി സംവിധാനങ്ങളെയും ദുർബലപ്പെടുത്തിക്കൊണ്ടുള്ള പുതിയ നിയമനിർമ്മാണങ്ങൾ വൻകിട കോർപ്പറേറ്റുകളെ സഹായിക്കാനാണെന്ന നിലപാടെന്നും കർഷകർ ചൂണ്ടിക്കാണിക്കുന്നു.