സിദ്ധരാമയ്യുടെ 'സെൽഫ് ഗോൾ' തിരിച്ചടിക്കുമോ? കർണാടകത്തിൽ വെട്ടിലായി കോൺഗ്രസ്, ആയുധമാക്കി ബിജെപി
മുതിർന്ന നേതാവ് ബിഎസ് യെദിയൂരപ്പ ഉൾപ്പെടെ നിരവധി സമുദാംയാംഗങ്ങളെ തഴഞ്ഞതിൽ ബിജെപിക്കെതിരെ ലിംഗായത്ത് സമുദായത്തിനിടയിൽ കടുത്ത അതൃപ്തി നിലനിൽക്കുന്നുണ്ട്. ഈ അതൃപ്തി മുതലെടുത്ത് ഇത്തവണ പരമാവധി നേട്ടം കൊയ്യാനുള്ള തന്ത്രങ്ങൾ മെനയുകയാണ് കോൺഗ്രസ്. എന്നാൽ അടുത്തിടെ കോൺഗ്രസ് മുതിർന്ന നേതാവും മുൻ മുഖ്യമന്ത്രിയുമായ സിദ്ധരമായ്യ ലിംഗായത്ത് വിഭാഗത്തെ കുറിച്ച് നടത്തിയത പരാമർശം കോൺഗ്രസിനെ വെട്ടിലാക്കിയിരിക്കുകയാണ്.
നിയമസഭ തിരഞ്ഞെടുപ്പിൽ മുതിർന്ന ലിംഗായത്ത് നേതാക്കൾക്കടക്കം സീറ്റ് നിഷേധിക്കപ്പെട്ടതോടെ പലരും ബിജെപി വിട്ട് കോൺഗ്രസിൽ ചേർന്നു. പിന്നാലെ സമുദായത്തെ നേതൃത്വം കൈവിട്ടുവെന്നും സമുദായാംഗങ്ങളെ ഒതുക്കാൻ ശ്രമിക്കുകയാണെന്നുമുള്ള കടുത്ത ആരോപണങ്ങളായിരുന്നു ബിജെപി നേതാക്കൾ ഉയർത്തിയത്.
ഇത്തരമൊരു സാഹചര്യത്തിൽ ലിംഗായത്ത് വിഭാഗത്തിന്റെ അതൃപ്തി മറികടക്കാൻ വീണ്ടുമൊരു ലിംഗായത്ത് നേതാവിനെ മുഖ്യമന്ത്രിയാക്കണമെന്ന നിർദ്ദേശമാണ് ബിജെപിക്കുള്ളിൽ ഉയർന്നിരിക്കുന്നത്. ഇത് സംബന്ധിച്ച് മാധ്യമങ്ങൾ സിദ്ധരാമയ്യയിൽ നിന്നും കഴിഞ്ഞ ദിവസം അഭിപ്രായം തേടിയപ്പോഴായിരുന്നു. മാധ്യമങ്ങളോട് പ്രതികരിക്കവെയായിരുന്നു സിദ്ധരാമയ്യയുടെ ലിംഗായത്ത് വിഭാഗത്തിനെതിരായ പരാമർശം. 'സംസ്ഥാനം ഭരിക്കുന്നത് ലിംഗായത്ത് സമുദായാംഗമായ ബസവരാജ് ബൊമ്മൈയാണ്. അഴിമതിയുടെ മൂലകാരണം തന്നെ ബൊമ്മൈയാണ്. ഇനിയും കൂടുതൽ വേണ്ടതുണ്ടോ?' എന്നായിരുന്നു സിദ്ധരാമയ്യയുടെ ചോദ്യം.

അതേസമയം സിദ്ധരമായ്യയുടെ പരാമർശം ആയുധമാക്കുകയാണ് ബി ജെ പി. സമുദായത്തെ അപമാനിക്കുന്ന പരാമർശമാണ് സിദ്ധരാമയ്യ നടത്തിയതെന്ന് ബി ജെ പി നേതാക്കൾ കുറ്റപ്പെടുത്തി. ലിംഗായത്ത് സമുദായത്തെ പിളർത്താൻ ശ്രമിച്ചതിന് സിദ്ധരാമയ്യയെ കഴിഞ്ഞ തെരഞ്ഞെടുപ്പിൽ പാഠം പഠിപ്പിച്ചതണെന്നും ലിംഗായത്തുകളെ അപമാനിച്ചതിന് സമാന വിധി തന്നെ സിദ്ധരാമയ്യ ഇത്തവണയും നേരിടേണ്ടി വരുമെന്നും കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖർ പറഞ്ഞു.
രാഹുൽ ഗാന്ധി മോദിക്കെതിരെ നടത്തിയ പരാമർശത്തിന് സമാനമായ പ്രതികരണമാണ് സിദ്ധരാമയ്യയും നടത്തിയതെന്നും അതിന് സിദ്ധരാമയ്യ വിലകൊടുക്കേണ്ടി വരുമെന്നും മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ പറഞ്ഞു. സിദ്ധരാമയ്യ സർക്കാരിന്റെ കാലത്തെ ലിംഗായത്ത് വിരുദ്ധ നയങ്ങളെ ഉയർത്തി കാട്ടി പ്രചരണം ശക്തമാക്കാൻ ഒരുങ്ങുകയാണ് ബിജെപി.
അതേസമയം ഇത്തവണ ലിംഗായത്ത് വിഭാഗത്തിൽ നിന്നും തിരിച്ചടി ലഭിക്കാനുള്ള സാധ്യത മുൻകൂട്ടി കണ്ട് മറ്റ് സമുദായങ്ങളുടെ പിന്തുണ നേടാനുള്ള ശ്രമങ്ങൾ ബിജെപി നടത്തുന്നുണ്ട്. മുസ്ലീങ്ങൾക്ക് മുൻ സർക്കാരുകൾ ഏർപ്പെടുത്തിയ നാല് ശതമാനം സംവരണം എടുത്ത് കളയുകയും വൊക്കാലഗ, ലിംഗായത്ത് സമുദായത്തിന് (രണ്ട് ശതമാനം) നൽകുകയും ചെയ്ത നടപടി ഇതിന്റെ ഭാഗമായിട്ടായിട്ടിരുന്നു. എന്നാൽ ഈ നീക്കം കോടതി ഇടപെട്ട് തടഞ്ഞിരിക്കുകയാണ്.
ഇതുകൂടാതെ ജനസംഖ്യാ വർധനയനുസരിച്ച് പട്ടികജാതി വിഭാഗങ്ങൾക്കുള്ള സംവരണം 15% ൽ നിന്ന് 17% ആയും എസ് ടി വിഭാഗത്തിന് 3% ൽ നിന്ന് 7% ആയും ഉയർത്തിയിരുന്നു. മോദി സർക്കാർ അധികാരത്തിൽ വന്നതു മുതൽ, പട്ടികജാതി വിഭാഗങ്ങൾ ബിജെപിയിലേക്ക് ചായുന്നതാണ് കാഴ്ച. സമാന രീതിയിൽ നിയമസഭ തിരഞ്ഞെടുപ്പിലും ദളിത് വോട്ടുകൾ ബിജെപിയിലേക്ക് മറിയുമോയെന്നാണ് ഉറ്റുനോക്കപ്പെടുന്നത്.
കൂടുതൽ നഷ്ടം കിറ്റൂർ-കർണാടക മേഖലയിൽ?
ലിംഗായത്ത് വിഭാഗത്തിന്റെ പിന്തുണ നേടാൻ ഇക്കുറി ബിജെപിക്ക് സാധിച്ചേക്കില്ലെന്നാണ് രാഷ്ട്രീയ നീരീക്ഷകർ പങ്കുവെയ്ക്കുന്നത്. ലിംഗായത്ത് കാലുവാരിയാൽ ബിജെപിയെ സംബന്ധിച്ച് വലിയ നഷ്ടം നേരിടേണ്ടി വന്നേക്കും. ഇതിൽ തന്നെ ബിജെപിക്ക് ഏറ്റവും കൂടുതൽ സീറ്റ് ലഭിക്കുന്ന കിറ്റൂർ കർണാടക മേഖലയിലാകും പാർട്ടി കൂടുതൽ തിരിച്ചടി നേരിടുകയെന്നാണ് രാഷ്ട്രീയ നിരീക്ഷകർ ചൂണ്ടിക്കാട്ടുന്നത്. ഇവിടെ 30 മുതൽ 40 വരെ സീറ്റുകളുടെ നഷ്ടം ബിജെപി സംഭവിച്ചേക്കുമെന്നാണ് രാഷ്ട്രീയ നിരീക്ഷകർ ചൂണ്ടിക്കാട്ടുന്നത്.












Click it and Unblock the Notifications