എംഎൽഎമാരെ ചാക്കിട്ടാൽ തല തല്ലിപ്പൊട്ടിക്കും, കാല് തല്ലിയൊടിക്കും, ഭീഷണിയുമായി സേനയുടെ മുസ്ലീം എംഎൽഎ
ദില്ലി: മഹാരാഷ്ട്രയില്‍ സര്‍ക്കാരുണ്ടാക്കാന്‍ കോണ്‍ഗ്രസും എന്‍സിപിയും ശിവസേനയും അന്തിമ ധാരണയില്‍ എത്തിയിരിക്കുന്നതായാണ് റിപ്പോര്‍ട്ടുകള്‍. അതിനിടെ എംഎല്‍എമാരെ കുതിരക്കച്ചവടം നടത്തുന്നതിനെതിരെ ഭീഷണിയുമായി രംഗത്ത് എത്തിയിരിക്കുകയാണ് ശിവസേന എംഎല്‍എയായ അബ്ദുള്‍ സത്താര്‍. തങ്ങളുടെ എംഎല്‍എമാരെ ആരെങ്കിലും പണം നല്‍കിയോ ഭീഷണിപ്പെടുത്തിയോ ചാക്കിട്ട് പിടിക്കാന്‍ ശ്രമിച്ചാല്‍ അവരുടെ തല തല്ലിപ്പൊട്ടിക്കുമെന്നും കാല്‍ തല്ലിയൊടിക്കുമെന്നുമാണ് ഭീഷണി.
സിദ്ധരാമയ്യയ്ക്ക് എതിരെ കോൺഗ്രസിൽ കലാപം! നേരിട്ട് ഏറ്റുമുട്ടി ഡികെ ശിവകുമാർ, പുതിയ പ്രതിസന്ധി!
സിലോഡ് എംഎല്‍എയായ അബ്ദുള്‍ സത്താര്‍ ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായിട്ടാണ് കോണ്‍ഗ്രസ് വിട്ട് ശിവസേനയിലേക്ക് എത്തിയത്. മഹാരാഷ്ട്രയില്‍ സര്‍ക്കാരുണ്ടാക്കാന്‍ കോണ്‍ഗ്രസിനും ശിവസേനയ്ക്കും ഇടയില്‍ പാലമായി പ്രവര്‍ത്തിച്ചത് അബ്ദുള്‍ സത്താര്‍ ആയിരുന്നു.
എംഎല്‍എമാരെ പണം കൊടുത്ത് വാങ്ങിക്കുന്നതിനുളള റീട്ടെയ്ല്‍ ഷോപ്പല്ല തങ്ങളുടെ പാര്‍ട്ടിയെന്ന് അബ്ദുള്‍ സത്താര്‍ തുറന്നടിച്ചു. ആരെങ്കിലും തങ്ങളുടെ എംഎല്‍എമാരെ ചാക്കിട്ട് പിടിക്കാന്‍ ശ്രമിച്ചാല്‍ അവരുടെ തല തല്ലിപ്പൊട്ടിക്കുകയും കാല്‍ തല്ലിയൊടിക്കുകയും ചെയ്യും. ശിവസേന തന്നെ ആംബുലന്‍സ് വിളിച്ച് അവരെ ആശുപത്രിയില്‍ എത്തിക്കുകയും ചികിത്സാ സൗകര്യങ്ങള്‍ ഒരുക്കുകയും ചെയ്യുമെന്നും അബ്ദുള്‍ സത്താര്‍ പറഞ്ഞു.
സര്‍ക്കാര്‍ രൂപീകരണം സംബന്ധിച്ച ചര്‍ച്ചകള്‍ അന്തിമ ഘട്ടത്തിലേക്ക് കടക്കവേ കുതിരക്കച്ചവടം ഭയന്ന് ശിവസേന തങ്ങളുടെ എംഎല്‍എമാരെ രാജസ്ഥാനിലെ റിസോര്‍ട്ടിലേക്ക് മാറ്റിയേക്കും എന്നാണ് സൂചന. ഡിസംബര്‍ ആദ്യ വാരത്തോടെ മഹാരാഷ്ട്രയില്‍ ബിജെപി രഹിത സഖ്യസര്‍ക്കാര്‍ അധികാരമേല്‍ക്കും എന്നാണ് റിപ്പോര്‍ട്ടുകള്‍. കോണ്‍ഗ്രസും ശിവസേനയും എന്‍സിപിയും പങ്കാളികളായ സര്‍ക്കാര്‍ മഹാ വികാസ് ആഖാഡി എന്ന പേരിലായിരിക്കും രൂപീകരിക്കുക. കോണ്‍ഗ്രസ്, ബിജെപി, ശിവസേന നേതാക്കള്‍ ഒരുമിച്ച് ഇന്ന് അന്തിമ തീരുമാനത്തിലെത്തിയേക്കും. അഹമ്മദ് പട്ടേല്‍, കെസി വേണുഗോപാല്‍ അടക്കമുളള മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കള്‍ ചര്‍ച്ചകള്‍ക്കായി മുംബൈയിലെത്തിയിട്ടുണ്ട്.