'അയോധ്യ'യില്‍ കുടുങ്ങി കർണാടകയിലെ കോണ്‍ഗ്രസ്: ലോക്സഭാ മോഹങ്ങള്‍ക്ക് തിരിച്ചടിയാകുമോ?
ബംഗളൂരു: നിയമസഭാ തിരഞ്ഞെടുപ്പിൽ ബി ജെ പിക്കെതിരെ ഉജ്ജ്വല വിജയം നേടിയ കർണാടകയിലെ കോണ്‍ഗ്രസ് ലോക്സഭ തിരഞ്ഞെടുപ്പിലും സമാനമായ വിജയമാണ് പ്രതീക്ഷിക്കുന്നത്. എന്നാല്‍ അയോദ്യ രാമക്ഷേത്ര ഉദ്ഘാടനത്തോട് അനുബന്ധിച്ച് സംസ്ഥാനത്ത് ഉയർന്ന് വന്ന ചില ചർച്ചകള്‍ തങ്ങള്‍ക്ക് തിരിച്ചടിയാകുമോയെന്നാണ് കോണ്‍ഗ്രസ് ഇപ്പോള്‍ ആശങ്കപ്പെടുന്നത്.
ദലിതുകളുടെയും ന്യൂനപക്ഷങ്ങളുടെയും വോട്ട് അടിത്തറ നിലനിർത്താൻ എല്ലാ മാർഗങ്ങളും സ്വീകരിച്ച് വരിയാണ് കോണ്‍ഗ്രസ്. എന്നാല്‍ ഇതിനിടയിലാണ് അയോധ്യ സജീവ ചർച്ചാ വിഷയമാകുന്നത്. രാമക്ഷേത്ര വിഷയം സംസ്ഥാനത്ത് ബിജെപി വർഗീയ ധ്രുവീകരണത്തിന് ഉപയോഗിക്കാൻ തുടങ്ങിയതോടെ വിഷയത്തിൽ മൃതുഹിന്ദുത്വ സമീപനം സ്വീകരിച്ചു പോരുകയായിരുന്നു കർണാടകയിലെ കോൺഗ്രസ് നേതാക്കൾ.

ബി ജെ പി പ്രചരണം ശക്തമാക്കിയതോടെ രാമഭക്തനാണെന്നു അവകാശപ്പെട്ട് മുഖ്യമന്ത്രി സിദ്ധരാമയ്യ തന്നെ രംഗത്ത് വരികയും രാമക്ഷേത്രത്തെ കോൺഗ്രസ് എക്കാലത്തും പിന്തുണച്ചിട്ടുണ്ടെന്നും പ്രഖ്യാപിച്ചു. രാമക്ഷേത്ര ട്രസ്റ്റിന്റെ ക്ഷണം കിട്ടിയാൽ ജനുവരി 22ന് പ്രതിഷ്ഠാ ചടങ്ങിൽ താനുമുണ്ടാകുമെന്നു വരെ സിദ്ധരാമയ്യ പറഞ്ഞു.
ഒടുവില്‍ അയോധ്യയിൽ പോകുന്നില്ലെങ്കിലും ജനുവരി 22 ന് കർണാടകയിൽ കോൺഗ്രസ് നേതാക്കളും പ്രവർത്തകരും പ്രത്യേക പൂജ നടത്തു കോണ്‍ഗ്രസ് പ്രഖ്യാപിച്ചു. പാർട്ടിയുടേയും മുഖ്യമന്ത്രിയുടെ ഈ നയങ്ങള്‍ ന്യൂനപക്ഷങ്ങള്‍ക്കിടയില്‍ സംശയങ്ങള്‍ക്ക് ഇടയാക്കി. അതേസമയം ജെ ഡി എസ്, ബി ജെ പി പാളയത്തില്‍ എത്തിയതിനാല്‍ ന്യൂനപക്ഷ വോട്ടുകള്‍ തങ്ങള്‍ക്ക് തന്നെ ലഭിക്കുമെന്നും കോണ്‍ഗ്രസ് കണക്ക് കൂട്ടുന്നു.
അയോധ്യ സംഭവത്തിന്റെ പശ്ചാത്തലത്തിൽ, മുസ്ലീം സ്ഥാനാർത്ഥികൾക്ക് ടിക്കറ്റ് നൽകിയാൽ കർണാടകയിലെ പാർട്ടിക്ക് ലോക്‌സഭാ സീറ്റുകൾ നേടുന്നത് ബുദ്ധിമുട്ടേണ്ടി വരുമെന്ന പ്രചരണവും ശക്തമാണ്. ഇത് ഹിന്ദു വോട്ടുകളുടെ ധ്രുവീകരണത്തിന് ഇടയാക്കുമോയെന്നാണ് ആശങ്ക. പൊതുതെരഞ്ഞെടുപ്പിൽ മത്സരിക്കാൻ കുറഞ്ഞത് അഞ്ച് മുസ്ലീം സ്ഥാനാർത്ഥികൾക്കെങ്കിലും ടിക്കറ്റ് നൽകാനാണ് കോണ്‍ഗ്രസ് നീക്കം.
15 മുതൽ 20 വരെ സീറ്റുകൾ നേടാനാണ് കോണ്‍ഗ്രസ് ശ്രമം. മറുവശത്ത്, എസ്‌സി വിഭാഗത്തിന് ആഭ്യന്തര സംവരണം പ്രാപ്‌തമാക്കുന്നതിന് ഭരണഘടനയുടെ 341 (3) അനുച്ഛേദം ഭേദഗതി ചെയ്യുന്നതിനുള്ള നിർദ്ദേശം കേന്ദ്രത്തിന് അയക്കണമെന്ന ദലിത് സമുദായങ്ങളുടെ രണ്ട് പതിറ്റാണ്ട് പഴക്കമുള്ള ആവശ്യം കോൺഗ്രസ് സർക്കാർ നിറവേറ്റിയിട്ടുണ്ട്. ഇത് ദളിത് വോട്ടുകളെ ഉറപ്പിച്ച് നിർത്തുമെന്നും പാർട്ടി പ്രതീക്ഷിക്കുന്നു.












Click it and Unblock the Notifications