തിരഞ്ഞെടുപ്പ് നേരത്തേയാകുമോ? കർണാടകത്തിൽ നിയമസഭ തിരഞ്ഞെടുപ്പ് ഒരുക്കങ്ങൾക്ക് വേഗം കൂട്ടി കോൺഗ്രസ്
ബെംഗളൂരു; തുടർ തിരിച്ചടികളുടെ പശ്ചാത്തലത്തിൽ അടുത്ത വർഷം നടക്കാനിരിക്കുന്ന കർണാടകയിൽ തിരഞ്ഞെടുപ്പിനായി നേരത്തേ തന്നെ തന്ത്രങ്ങൾ മെനയാൻ കോൺഗ്രസ് . ഹിബാജ് ഉൾപ്പെടെയുള്ള വിഷയങ്ങൾ സംസ്ഥാനത്ത് ബി ജെ പിക്ക് ഗുണം ചെയ്തേക്കുമെന്ന തരത്തിലുള്ള റിപ്പോർട്ടുകൾക്കിടെയാണ് കോൺഗ്രസ് തിരക്കിട്ട പ്രവർത്തനങ്ങൾക്ക് തയ്യാറെടുക്കുന്നത്. 2023 പകുതിയോടെയാണ് സംസ്ഥാനത്ത് തിരഞ്ഞെടുപ്പ് നടക്കുക.

കോൺഗ്രസ് അംഗത്വ വിതരണം ഉൾപ്പെടെ സംഘടനയെ ശക്തിപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെയുള്ള പ്രവർത്തനങ്ങളുടെ ഭാഗമാകാൻ മുൻ പാർട്ടി അധ്യക്ഷൻ രാഹുൽ ഗാന്ധി അടുത്ത ആഴ്ചയോടെ സംസ്ഥാനത്ത് എത്തുന്നുണ്ട്. നിലവിൽ സംസ്ഥാനങ്ങളിൽ കോൺഗ്രസിന്റെ അംഗത്വ വിതരണം പുരോഗമിക്കുകയാണ്. മാത്രമല്ല തുംകുരുവിലെ പ്രമുഖമായ ലിംഗായത്ത് മഠമായ സിദ്ധ ഗംഗ മഠവും രാഹുൽ ഗാന്ധി സന്ദർശിക്കും. മുൻ മഠാധിപതി ശിവകുമാര സ്വാമിയുടെ 115-ാം ജന്മ വാർഷികാഘോഷ ചടങ്ങുകളിലാണ് രാഹുൽ ഗാന്ധി പങ്കെടുക്കുക. ഹിജാബ് വിഷയത്തിൽ മുൻ മുഖ്യമന്ത്രി സിദ്ദരാമയ്യ ഉൾപ്പെടെ കോൺഗ്രസ് നേതാക്കൾ നടത്തിയ ചില പ്രതികരണങ്ങളിൽ മത നേതാക്കൾക്കിടയിൽ ഉയർന്ന അതൃപ്തികൾ പരിഹരിക്കുക കൂടി ലക്ഷ്യമിട്ടാണ് നീക്കമെന്നാണ് വിലയിരുത്തപ്പെടുന്നത്.
അതേസമയം ഈ വർഷം അവസാനം നിയമസഭ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന ഗുജറാത്തിനും ഹിമാചൽ പ്രദേശിനും ഒപ്പം കർണാടകത്തിലും തിരഞ്ഞെടുപ്പ് നടത്താനുള്ള നീക്കങ്ങൾ ബി ജെ പി നടത്തിയേക്കുമോയെന്ന ആശങ്ക കോൺഗ്രസ് ക്യാമ്പിലുണ്ട്. ഇക്കഴിഞ്ഞ അഞ്ച് നിയമസഭ തിരഞ്ഞെടുപ്പുകളിൽ പഞ്ചാബ് ഒഴികെ നാല് സംസ്ഥാനങ്ങളിലും കൂറ്റൻ വിജയം നേടാൻ ബി ജെ പിക്ക് സാധിച്ചിരുന്നു. ഈ അനുകൂല തരംഗം ബി ജെ പി മുതലെടുത്തേക്കുമെന്നാണ് കോൺഗ്രസ് കണക്ക് കൂട്ടുന്നത്.
അത്തരത്തിൽ തിരഞ്ഞെടുപ്പ് നേരത്തേ നടന്നാൽ സാഹചര്യം നേരിടാൻ സർവ്വ സജ്ജമായിരിക്കണമെന്നാണ് കോൺഗ്രസ് നേതൃത്വത്തിന്റെ നിലപാട്. കോൺഗ്രസിന്റെ ട്രബിൾ ഷൂട്ടർ എന്നറിയിപ്പെടുന്ന ഡി കെ ശിവകുമാറിനെ പാർട്ടി അധ്യക്ഷനായത് മുതൽ സംസ്ഥാനത്ത് ഊർജ്ജം കൈവരിച്ച നിലയിലാണ് കോൺഗ്രസ്. മുതിർന്ന നേതാവ് സിദ്ദരാമയ്യയും ഡികെയും ചേർന്നാണ് സംഘടന പ്രവർത്തനങ്ങൾ നടത്തുന്നത്.പാർട്ടി വക്താവ് രൺദീപ് സിംഗ് സുർജേവാലയ്ക്കാണ് സംസ്ഥാനത്തിന്റെ ചുമതല.
അതേസമയം തിരഞ്ഞെടുപ്പിന് ഒരുങ്ങുമ്പോൾ അടുത്ത മുഖ്യമന്ത്രി സ്ഥാനാർത്ഥി ആരാകുമെന്നത് സംബന്ധിച്ച് പാർട്ടിയിൽ തർക്കങ്ങൾ നിലനിൽക്കുന്നുണ്ട്. പാർട്ടി അധ്യക്ഷൻ ഡികെ ശിവകുമാർ പാർട്ടിയെ നയിക്കട്ടെയെന്നാണ് ഒരു വിഭാഗം ആവശ്യപ്പെടുന്നത്.മുഖ്യമന്ത്രി കസേര സ്വപ്നം കണ്ട് തന്നെയാണ് ഡികെയും കരുക്കൾ നീക്കുന്നത്. സിദ്ദരാമയ്യയും ഹൈക്കമാന്റിന് മുന്നിൽ ഇതേ ആവശ്യം മുന്നോട്ട് വെച്ചിട്ടുണ്ട്. ഇത്തരം തർക്കങ്ങൾക്ക് നേരത്തേ തന്നെ പരിഹാരം കണ്ടെത്താൻ സാധിച്ചില്ലേങ്കിൽ കർണാടകത്തിലും തിരിച്ചടിയാകും ഫലമെന്നാണ് പാർട്ടി നേതാക്കൾ തന്നെ നൽകുന്ന സൂചന.
2018 ലെ നിയമസഭ തിരഞ്ഞെടുപ്പിൽ ബി ജെ പിയായിരുന്നു കർണാടകത്തിൽ ഏറ്റവും വലിയ ഒറ്റകക്ഷിയായത്. 224 അംഗ നിയമസഭയിൽ 104 സീറ്റുകളായിരുന്നു ബി ജെ പിക്ക് ലഭിച്ചത്. കോൺഗ്രസിന് 80 ഉം ജെ ഡി എസിന് 40 സീറ്റുകളുമായിരുന്നു ലഭിച്ചത്. എന്നാൽ ബി ജെ പി അധികാരം പിടിക്കുമെന്ന് ഉറപ്പായതോടെ ബദ്ധവൈരികളായ കോൺഗ്രസും ജെ ഡി എസും സഖ്യത്തിൽ അധികാരത്തിലേറുകയായിരുന്നു. എന്നാൽ സഖ്യത്തിനുള്ളിലെ അതൃപ്തി മുതലെടുത്ത് ബി ജെ പി സഖ്യ സർക്കാരിനെ താഴെയിറക്കി അധികാരം പിടിച്ചു. ജെ ഡി എസിൽ നിന്നും കോൺഗ്രസിൽ നിന്നുമായി 17 എം എൽ എമാരെ അടർത്തിയെടുത്തായിരുന്നു ബി ജെ പി അധികാരം പിടിച്ചെടുത്തത്.












Click it and Unblock the Notifications