നിര്‍ണ്ണായക പ്രഖ്യാപനം ഉണ്ടാകുമോ; ജനുവരി 11 ന് പ്രധാനമന്ത്രി നരേന്ദ്ര മോദി മാധ്യമങ്ങളെ കാണും
ദില്ലി: രാജ്യത്തെ കോവിഡ് -19 വാക്സിൻ വിതരണത്തിന് മുന്നോടിയായി പ്രധാനമന്ത്രി നരേന്ദ്ര മോദി ജനുവരി 11 ന് എല്ലാ സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശങ്ങളിലേയും മുഖ്യമന്ത്രിമാരുമായി കൂടിക്കാഴ്ച നടത്തും. വീഡിയോ കോണ്‍ഫറന്‍സ് വഴിയാണ് കൂടിക്കാഴ്ച. സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശങ്ങളിലേയും 736 ജില്ലകളില്‍ ഇന്ന് കൊവിഡ് വാക്സിന്‍ വിതരണം വിജയകരമായി പൂര്‍ത്തീകരിച്ചതിന് പിന്നാലെയാണ് പ്രധാനമന്ത്രി മാധ്യമങ്ങളെ കാണുന്നത് സംബന്ധിച്ചുള്ള അറിയിപ്പ് വരുന്നത്. പതിനൊന്നിന് തന്നെ രാജ്യത്ത് വാക്സിന്‍ വിതരണം ആരംഭിക്കുന്നതായി പ്രധാനമന്ത്രി പ്രഖ്യാപിച്ചേക്കുമെന്ന അഭ്യൂഹങ്ങള്‍ ഇതോടെ ശക്തമായി.
എല്ലാവർക്കും പ്രതിരോധ കുത്തിവയ്പ്പ് ഉറപ്പാക്കാനുള്ള ശ്രമത്തിലാണ് സർക്കാർ എന്നും ഉടൻ തന്നെ കൊവിഡ് വാക്സിന്‍ വിതരണം ആരംഭിക്കുമെന്നും കേന്ദ്ര ആരോഗ്യമന്ത്രി ഹർഷ് വർധൻ നേരത്തെ വെളളിയാഴ്ച രാവിലെ വ്യക്തമാക്കിയിരുന്നു. അടിയന്തിര ഉപയോഗത്തിനായി അനുവദിച്ച രണ്ട് ആന്റി കൊറോണ വൈറസ് വാക്സിനുകൾ ഇന്ത്യ വികസിപ്പിച്ചെടുത്തിട്ടുണ്ട്. രാജ്യത്ത് കൊവിഡ് പകർച്ചവ്യാധി പൊട്ടിപ്പുറപ്പെട്ട് ഒരു വർഷത്തിനുള്ളിൽ തന്നെ വാക്സിനുകള്‍ സജ്ജമാക്കാന്‍ കഴിഞ്ഞെന്നും മന്ത്രിയെ ഉദ്ധരിച്ച് പിടിഐ റിപ്പോര്‍ട്ട് ചെയ്യുന്നു.
ആരോഗ്യ പ്രവര്‍ത്തകര്‍ ഉള്‍പ്പടേയുള്ള മുന്‍നിര പ്രതിരോധ പ്രവര്‍ത്തകര്‍, ആർമി, അർദ്ധസൈനികർ, സാനിറ്ററി വർക്കർമാർ,പൊലീസ് എന്നിവര്‍ക്ക് ആദ്യഘട്ടത്തിലും, 50 വയസ്സിന് മുകളിലുള്ളവർക്ക് രണ്ടാംഘട്ടത്തിലും വാക്സിൻ നൽകുമെന്നും മാധ്യമപ്രവർത്തകരോട് സംസാരിച്ച വർധൻ പറഞ്ഞു. അതേസമയം, സംസ്ഥാനത്ത് കോവിഡ് -19 വാക്സിനേഷന്റെ ചെലവ് കേന്ദ്രം വഹിക്കണമെന്ന ആവശ്യമുയര്‍ത്തി മഹാരാഷ്ട്ര മന്ത്രിയും ശിവസേന നേതാവുമായ ഏകനാഥ് ഷിൻഡെ രംഗത്തെത്തി. കൊറോണ വൈറസ് വാക്സിനുകൾ കേന്ദ്രസർക്കാർ സൗജന്യമായി ലഭ്യമാക്കുമെന്നാണ് ജനങ്ങൾ പ്രതീക്ഷിക്കുന്നത് താനെയിലെ ആശുപത്രിയില്‍ സന്ദര്‍ശനം നടത്തുന്നതിനിനെ ഷിന്‍ഡെ പറഞ്ഞു.