ടിക് ടോക് ഇന്ത്യയിലേക്ക് തിരികെയെത്തുന്നു?: റിലയൻസുമായി ചർച്ച നടത്തി ബൈറ്റ്ഡാൻസ്
ദില്ലി: ഗാല്‍വാന്‍ താഴ്വരയില്‍ നടന്ന സംഘര്‍ഷങ്ങളെ തുടര്‍ന്ന് ചൈനയുമായുള്ള ബന്ധം വഷളായതിന് പിന്നാലെയായിരുന്നു ടിക് ടോക് അടക്കമുള്ള ചൈനീസ് ആപ്പുകള്‍ കേന്ദ്ര സര്‍ക്കാര്‍ നിരോധിച്ചത്. വ്യക്തിപരമായ വിവരങ്ങള്‍ ചോര്‍ത്തുന്നു എന്നതടക്കമുള്ള കാര്യങ്ങള്‍ ചൂണ്ടിക്കാട്ടിയായിരുന്നു നിരോധനം. ഇതോടെ ലക്ഷക്കിന് വരുന്ന ടിക് ടോക് ആരാധകരായിരുന്നു നിരാശരായത്. എന്നാല്‍ ടിക് ടോക് വൈകാതെ തന്നെ ഇന്ത്യയിലേക്ക് തിരിച്ചു വരുമെന്ന സൂചനകളാണ് ഇപ്പോള്‍ പുറത്തു വരുന്നത്.
ടിക് ടോക്കിന്റെ ബിസിനസ്സിൽ നിക്ഷേപത്തിനായി മാതൃകമ്പനിയായ ചൈനയുടെ ബൈറ്റ്ഡാൻസ് റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡുമായി ചർച്ചകൾ നടത്തിവരികയാണെന്നാണ് ടെക്‌ക്രഞ്ച് വ്യാഴാഴ്ച റിപ്പോർട്ട് ചെയ്തത്. റിലയന്‍സും ബൈറ്റ് ഡാന്‍സും തമ്മില്‍ കഴിഞ്ഞ മാസം അവസാനം ചർച്ചകൾ ആരംഭിച്ചെങ്കിലും ഇതുവരെ ഒരു കരാറിലെത്തിയിട്ടില്ലെന്നും റിപ്പോർട്ടിൽ പറയുന്നു.

വാര്‍ത്തകള്‍ സംബന്ധിച്ചുള്ള റോയിട്ടേഴ്‌സിന്റെ ചോദ്യങ്ങളോട് റിലയൻസ്, ബൈറ്റ്ഡാൻസ്, ടിക് ടോക്ക് എന്നിവവർ പ്രതികരിച്ചിട്ടില്ല. ഇന്ത്യക്ക് പിന്നാലെ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപും ചൈന ആസ്ഥാനമായുള്ള മെസേജിംഗ് ആപ്ലിക്കേഷനായ വിചാറ്റ്, ടിക് ടോക് എന്നിവരുമായുള്ള യുഎസ് ഇടപാടുകൾക്ക് നിരോധന കുറിപ്പ് പുറത്തിറക്കിയിരുന്നു.
ടിക് ടോക് ഏറ്റെടുക്കാൻ അമേരിക്കയിലെ ടെക് ഭീമനായ ട്വിറ്റർ ചർച്ചനടത്തിയതായുള്ള റിപ്പോർട്ട് കഴിഞ്ഞ ദിവസങ്ങളില്‍ പുറത്ത് വന്നിരുന്നു. എന്നാല്‍ ടിക് ടോക് നിരോധിക്കാനുള്ള ട്രംപ് ഭരണകൂടത്തിന്‍റെ ഉത്തരവാണ് ട്വിറ്ററിന്‍റെ ചര്‍ച്ചകളില്‍ വെല്ലുവിളിയായി നിലനില്‍ക്കുന്നത്. ടിക് ടോക്കിനെ ഏറ്റെടുക്കാൻ തങ്ങൾ സജീവമായി രംഗത്തുണ്ടെന്ന് മൈക്രോസോഫ്റ്റും നേരത്തേ വെളിപ്പെടുത്തിയിരുന്നു.
ഇക്കാര്യത്തില്‍ പ്രാഥമിക ചര്‍ച്ചകള്‍ മാത്രമാണ് നടന്നിട്ടുള്ളത്. 2900 കോടി ഡോളറാണ് ട്വിറ്ററിന്റെ വിപണി മൂലധനം. മൈക്രോസോഫ്റ്റിന്റേത് 1.6 ലക്ഷം കോടി ഡോളറും. അതുകൊണ്ട് ടിക് ടോക് എറ്റെടുക്കണമെങ്കില്‍ ട്വിറ്ററിന് മറ്റ് നിക്ഷേപകരില്‍ നിന്നും സഹായം തേടേണ്ടി വരും. ഇതിനിടയിലാണ് ടിക് ടോക് സ്വന്തമാക്കാന്‍ റിലയന്‍സും രംഗത്തെന്ന് റിപ്പോര്‍ട്ട് പുറത്തു വരുന്നത്.












Click it and Unblock the Notifications