വിജയും കോണ്‍ഗ്രസും ഒന്നിക്കുമോ? രാഹുൽ ഗാന്ധിയുടെ പോസ്റ്റിന് പിന്നാലെ ചർച്ച
വിജയ് ചിത്രമായ ജനനായകന് പിന്തുണ അറിയിച്ചു കൊണ്ടുള്ള കോണ്‍ഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുടെ എക്സ് പോസ്റ്റാണ് ഇപ്പോൾ തമിഴ് രാഷ്ട്രീയത്തിലെ പ്രധാന ചർച്ച. സിനിമയുടെ പ്രദർശനം തടയാനുള്ള ശ്രമം തമിഴ് സംസ്കാരത്തിനെതിരായ ആക്രമണമാണെന്നും തമിഴ്നാട്ടിലെ ജനങ്ങളുടെ ശബ്ദത്തേയാണ് മോദിസർക്കാർ അടിച്ചമർത്താൻ ശ്രമിക്കുന്നതെന്നും രാഹുൽ കുറിച്ചത്.
'വാർത്താ വിതരണ പ്രക്ഷേപണ മന്ത്രാലയം 'ജനനായകൻ' എന്ന ചിത്രം തടയാൻ ശ്രമിക്കുന്നത് തമിഴ് സംസ്കാരത്തിന് നേരെയുള്ള ആക്രമണമാണ്. മിസ്റ്റർ മോദി, തമിഴ് ജനതയുടെ ശബ്ദത്തെ അടിച്ചമർത്താൻ നിങ്ങൾക്ക് ഒരിക്കലും കഴിയില്ല, രാഹുൽ ഗാന്ധി കുറിച്ചു. അതേസമയം നിയമസഭ തിരഞ്ഞെടുപ്പ് പടിവാതിലിൽ എത്തിനിൽക്കെയാണ് വിജയ്ക്കുള്ള കോണ്‍ഗ്രസ് പിന്തുണ എന്നത് ശ്രദ്ധേയമാണ്. വിജയിയുടെ പാർട്ടിയായ ടി വി കെയുമായി കോണ്‍ഗ്രസ് കൈകോർക്കുകയാണയെന്ന ചോദ്യമാണ് ഇപ്പോൾ ഉയരുന്നത്.

ഔദ്യോഗികമായി ഡി എം കെയുമായി സഖ്യം തുടരുന്നുണ്ടെങ്കിലും ഡി എം കെ മന്ത്രിസഭയിൽ കോൺഗ്രസ് ഭാഗമല്ല. 2021-ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ, ഡി എം കെ. സംസ്ഥാനത്തെ 234 മണ്ഡലങ്ങളിൽ 133 എണ്ണത്തിലും വിജയിച്ച് സഖ്യകക്ഷികളുടെ പിന്തുണയില്ലാതെ സ്വന്തമായി സർക്കാർ രൂപീകരിക്കുകയായിരുന്നു. ഇക്കുറി തുല്യ പങ്കാളിത്തമുള്ള സഖ്യം എന്ന നിർദേശം കോണ്‍ഗ്രസ് മുന്നോട്ട് വെച്ചിരുന്നു. എന്നാൽ അതിന് ഡി എം കെ തയ്യാറല്ല. മാത്രമല്ല നിയമസഭ തിരഞ്ഞെടുപ്പിലെ സീറ്റ് വിഭജനം സംബന്ധിച്ചും സഖ്യങ്ങൾക്കിടയിൽ കടുത്ത രീതിയിലുള്ള അസ്വസ്ഥത നിലനിൽക്കുന്നുണ്ട് .
ഈ സാഹചര്യത്തിൽ ടിവകെയുമായി കൈകൊർക്കാം എന്ന നിർദേശം കോണ്‍ഗ്രസിലെ ഒരു വിഭാഗം നേതാക്കൾ ഉയർത്തുന്നുണ്ട്. എന്നാൽ കോണ്‍ഗ്രസ് ഡി എം കെയുമായുള്ള സഖ്യം അവസാനിപ്പിക്കില്ലെന്നണ് മുതിർന്ന കോണ്‍ഗ്രസ് നേതാക്കൾ പറയുന്നത്. കോണ്‍ഗ്രസ് കമ്മിറ്റി ഇതിനോടകം തന്നെ ഡി എം കെ നേതൃത്വവുമായി സീറ്റ് വിഭജനം ഉൾപ്പെടെയുള്ള വിഷയങ്ങളിൽ ചർച്ച പൂർത്തിയാക്കിയതായും നേതാക്കൾ പറഞ്ഞു. 'ഇനിയൊരു തിരിച്ചുപോക്കില്ല. പക്ഷേ, വിജയ്‌യുടെ ടിവികെയുമായി കൈകോർക്കാൻ പാർട്ടിക്കുള്ളിൽ ആവശ്യം ഉയരുന്നുണ്ട്. ഞങ്ങൾ ഒരു ജനാധിപത്യ പാർട്ടിയാണ്, അവരുടെ ശബ്ദങ്ങൾ ഞങ്ങൾ തടയില്ല. പക്ഷേ, അവസാനം, സഖ്യത്തെക്കുറിച്ച് തീരുമാനമെടുക്കേണ്ടത് ദേശീയ നേതൃത്വമാണ്, മുതിർന്ന നേതാവിനെ ഉദ്ധരിച്ചുള്ള ദി പ്രിൻ്റ് റിപ്പോർട്ടിൽ പറഞ്ഞു.
രാഹുൽ ഗാന്ധിയുടെ ഈ പിന്തുണ രാഷ്ട്രീയപരമായ കാരണങ്ങളാലല്ല, മറിച്ച് അദ്ദേഹവും വിജയും തമ്മിലുള്ള വ്യക്തിപരമായ ബന്ധം കൊണ്ടാണെന്നും നേതാക്കൾ പ്രതികരിച്ചു. അതേസമയം കോണ്‍ഗ്രസിൻ്റെ ഇപ്പോഴത്തെ നീക്കം ഒരു സമ്മർദ്ദ തന്ത്രമാണെന്ന വിലയിരുത്തലുകളും ഉണ്ട്. എന്തായാലും ഇരുനേതൃത്വവും ഇക്കാര്യത്തിൽ മനസ് തുറന്നിട്ടില്ല












Click it and Unblock the Notifications