തമിഴ്നാട് ഭരണം തൂക്കുമോ വിജയ്? ടിവികെയ്ക്ക് പ്രതീക്ഷ നൽകി ഈ എക്സിറ്റ് പോൾ ഫലങ്ങൾ
തമിഴ്നാട്ടിൽ എഐഎഡിഎംകെയും ഡിഎംകെയും തമ്മിലായിരുന്നു ഇതുവരെ പോരാട്ടം. വിജയിയുടെ തമിഴ് വെട്രി കഴകം കൂടി കളത്തിലിറങ്ങിയതോടെ തിരഞ്ഞെടുപ്പ് ചിത്രം മാറുമോയെന്നാണ് പ്രധാനമായും ഉറ്റുനോക്കപ്പെട്ടത്. ഇപ്പോഴിതാ തിരഞ്ഞെടുപ്പിൽ അപ്രതീക്ഷ മുന്നേറ്റം ഉണ്ടാക്കാൻ ടിവികെയ്ക്ക് സാധിക്കുമെന്ന് പ്രവചിക്കുകയാണ് എക്സിറ്റ് പോളുകൾ. കന്നിയങ്കത്തിൽ തന്നെ കൂടുതൽ സീറ്റുകൾ പാർട്ടി സ്വന്തമാക്കുമെങ്കിലും അധികാരത്തിലെത്താനുള്ള സാധ്യത കുറവാണെന്നാണ് ഭൂരിഭാഗം എക്സിറ്റ് പോൾ ഫലങ്ങളും പ്രവചിക്കുന്നത്. .
"പോൾ ഓഫ് പോൾസ്" ടി.വി.കെ.ക്ക് 13-19 സീറ്റുകളും ഡി.എം.കെ. സഖ്യത്തിന് 137-150 സീറ്റുകളുമാണ് പ്രവചിക്കുന്നത്. പുതിയ പാർട്ടിയായ ടി.വി.കെയെ സംബന്ധിച്ച് അതൊരു വലിയ നേട്ടമാണ്. തൂക്കുസഭ പോലൊരു സാഹചര്യം വന്നാൽ വിജയിയ്ക്ക് തമിഴ്നാട് രാഷ്ട്രീയത്തിൽ നിർണായക ശക്തിയായി മാറാൻ സാധിക്കും. പീപ്പിൾ ഇൻസൈറ്റ് ടി.വി.കെ.ക്ക് 30-40 സീറ്റുകൾ, റിപ്പബ്ലിക്-പി. മാർക്ക് 16-26 സീറ്റുകൾ, എൻ.ഡി.ടി.വി.-പീപ്പിൾസ് പൾസ് 18-24 സീറ്റുകൾ എന്നിങ്ങനെ പ്രവചിക്കുന്നത്. ഈ കണക്കുകൾ പരമ്പരാഗത അധികാര സമവാക്യങ്ങളെ മാറ്റിയെഴുതാൻ ടി.വി.കെ.ക്ക് കഴിയുമെന്ന് വ്യക്തമാണ്.

ഇന്ത്യാ ടുഡേ-ആക്‌സിസ് മൈ ഇന്ത്യാ സർവേ ടി.വി.കെ.ക്ക് 98-120 സീറ്റുകൾ വരെയാണ് പ്രവചിക്കുന്നുണ്ട്. എന്നാൽ ഇത്രയും സീറ്റുകൾ ആദ്യ പോരാട്ടത്തിൽ ടിവികെ നേടുകയെന്നത് അസംഭവ്യമാണെന്നാണ് രാഷ്ട്രീയ നിരീക്ഷകർ ചൂണ്ടിക്കാട്ടുന്നത്. അതേസമയം എഐഎഡിഎംകെയുടെ സ്ഥാനത്തേക്ക് ടിവികെ ഉയർന്ന് വരുമോയെന്നതാണ് ഇപ്പോഴത്തെ ചർച്ച. സംസ്ഥാനത്ത് എ.ഐ.എ.ഡി.എം.കെ. സഖ്യത്തിന്റെ ആധിപത്യം കുറയുന്നുവെന്ന സർവ്വേഫലങ്ങൾ ഇത് അടിവരയിടുന്നുണ്ട്.
സിനിമാ താരത്തിൽ നിന്ന് രാഷ്ട്രീയ നേതാവിലേക്കുള്ള വിജയുടെ മാറ്റം കന്നി വോട്ടർമാരെ വളരെയധികം സ്വാധീനിച്ചിട്ടുണ്ടെന്നാണ് വിലയിരുത്തപ്പെടുന്നത്. മത്രമല്ല നഗരപ്രദേശങ്ങളിലുള്ള മണ്ഡലങ്ങളിലെ എഐഎഡിഎംകെ വോട്ടുകൾ ടിവികെയിലേക്ക് ഒഴുകിയെന്ന തരത്തിലും പ്രവചനങ്ങൾ ഉണ്ട്.
ഭരണം, അഴിമതി വിരുദ്ധത, യുവജന ശാക്തീകരണം എന്നിവയിൽ ഊന്നിയായിരുന്നു വിജയുടെ പ്രചാരണം. ടി.വി.കെയ്ക്ക് ഇത് അതിവേഗം സ്വാധീനം നേടിക്കൊടുത്തു. അദ്ദേഹത്തിന്റെ ജനസമ്മതി, വൻ റാലികൾ, സാമൂഹിക മാധ്യമങ്ങളിലെ പ്രചാരണം എന്നിവ ചുരുങ്ങിയ സമയംകൊണ്ട് ടി.വി.കെ.യെ പ്രബല ശക്തിയാക്കി മാറ്റി.
വിജയിയുടെ റാലികളിൽ ജനപങ്കാളിത്തവും ആവേശവും പ്രകടമാണെങ്കിലും അത് വോട്ടായി മാറുമോയെന്നത് തന്നെയാണ് ചോദ്യം. തമിഴ്‌നാട്ടിലെ സങ്കീർണ്ണമായ ജാതി സമവാക്യങ്ങൾ, പ്രാദേശിക രാഷ്ട്രീയം ഇവയെല്ലാം ടിവികെയുടെ തിരഞ്ഞെടുപ്പ് ഫലത്തെ പരിമിതപ്പെടുത്തിയേക്കാം.
അന്തിമ ഫലം എന്തുതന്നെയായാലും, വിജയും ടി.വി.കെ.യും തമിഴ്‌നാടിന്റെ രാഷ്ട്രീയ ചിത്രം ഇതിനകം മാറ്റിമറിച്ചു കഴിഞ്ഞെന്ന് വോട്ടെണ്ണൽ ദിനം അടുത്തെത്തുമ്പോൾ വ്യക്തമാണ്. ഈ മുന്നേറ്റം അധികാരത്തിലെത്തുമോ അതോ ടി.വി.കെ.യെ ഒരു ശക്തമായ പ്രതിപക്ഷമായി നിലനിർത്തുമോ എന്നത് കണ്ടറിയണം. ഏതായാലും, 2026-ലെ തിരഞ്ഞെടുപ്പ് തമിഴ്‌നാട് രാഷ്ട്രീയത്തിൽ ഒരു പുതിയ അധ്യായത്തിന്റെ തുടക്കമായേക്കാം.












Click it and Unblock the Notifications