വിജയ് സർക്കാർ വീഴുമോ? ഭീഷണിയുമായി സിപിഎം..സ്റ്റാലിൻ്റെ പ്രവചനത്തിന് പിന്നാലെ
എഐഎഡിഎംകെയുമായി സഖ്യമുണ്ടാക്കിയാൽ വിജയുടെ തമിഴക വെട്രി കഴകം (ടിവികെ) സർക്കാരിനുള്ള പിന്തുണ പിൻവലിക്കുമെന്ന് സിപിഎം. എഐഎഡിഎംകെയുടെ ഏതെങ്കിലും വിഭാഗത്തെ ഭരണസഖ്യത്തിന്റെ ഭാഗമാക്കുന്നത് അംഗീകരിക്കാനാകില്ലെന്നും പാർട്ടി വ്യക്തമാക്കി.
ഇത്തവണത്തെ ജനവിധി ഡിഎംകെയെയും എഐഎഡിഎംകെയെയും ഒരുപോലെ തള്ളിക്കളഞ്ഞതാണ്. അത്തരത്തിൽ ജനങ്ങൾ നിരസിച്ച രാഷ്ട്രീയ ശക്തിയുമായി ടിവികെ സഹകരിക്കുന്നത് ജനവിധിയുടെ ആത്മാവിന് വിരുദ്ധമാണെന്ന് സിപിഎം വിമർശിച്ചു.തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ വിജയ് മുന്നോട്ടുവെച്ച “സുതാര്യവും പുതുമുഖ രാഷ്ട്രീയവുമായ ഭരണ” വാഗ്ദാനങ്ങൾ എഐഎഡിഎംകെ ബന്ധത്തിലൂടെ തകരാൻ ഇടയുണ്ടെന്നും സിപിഎം ആരോപിച്ചു.

സംസ്ഥാനത്ത് വീണ്ടും തിരഞ്ഞെടുപ്പ് ഒഴിവാക്കാനും, ഗവർണർ ഭരണം വഴി ബിജെപിക്ക് തമിഴ്‌നാട്ടിൽ രാഷ്ട്രീയ ഇടം ലഭിക്കാതിരിക്കാനുമാണ് ഞങ്ങൾ ടിവികെയെ പിന്തുണയ്ക്കുന്നത് എന്നായിരുന്നു സിപിഎം ആദ്യം വ്യക്തമാക്കിയത്. ബിജെപിയെയും അതിന്റെ സഖ്യകക്ഷികളെയും അധികാരത്തിൽ നിന്ന് അകറ്റിനിർത്തുക എന്നതാണ് നിലവിലെ രാഷ്ട്രീയ സാഹചര്യത്തിൽ പ്രധാനമെന്നും പാർട്ടി വ്യക്തമാക്കി.
ഡിഎംകെയും എഐഎഡിഎംകെയും മാറിമാറി ഭരിച്ചിരുന്ന തമിഴ്‌നാട് രാഷ്ട്രീയത്തിൽ വലിയ മാറ്റമുണ്ടാക്കിയാണ് ടിവികെ ഇത്തവണ ഏറ്റവും വലിയ ഒറ്റകക്ഷിയായി മാറിയത്. എന്നാൽ കേവല ഭൂരിപക്ഷം തികയ്ക്കാൻ ടിവികെയ്ക്ക് സാധിച്ചില്ല. തുടർന്ന് നടന്ന രാഷ്ട്രീയ ചർച്ചകൾക്കും അനിശ്ചിതത്വങ്ങൾക്കും ഒടുവിലാണ് വിജയ് സർക്കാർ അധികാരത്തിലേറിയത്. കോണ്‍ഗ്രസ്, സിപിഎം, സിപിഐ, വിസികെ , ലീഗ് തുടങ്ങിയ കക്ഷികളുടെ പിന്തുണയോടെയായിരുന്നു വിജയ് ഭരണം നേടിയത്.
എന്നാൽ മെയ് 13ന് നടന്ന വിശ്വാസ വോട്ടെടുപ്പിന് പിന്നാലെ സംസ്ഥാന രാഷ്ട്രീയത്തിൽ പുതിയ വിവാദങ്ങൾ ഉയർന്നു. വിജയ് സർക്കാരിന് അനുകൂലമായി 144 എംഎൽഎമാർ വോട്ട് ചെയ്തപ്പോൾ, അതിൽ 24 പേർ എഐഎഡിഎംകെ എംഎൽഎമാരായിരുന്നു. പാർട്ടി നേതൃത്വത്തിന്റെ നിർദേശം മറികടന്നാണ് ഇവർ വിശ്വാസ വോട്ടെടുപ്പിൽ പങ്കെടുത്തത്. ഇതോടെ എഐഎഡിഎംകെയ്ക്കുള്ളിൽ വലിയ ഭിന്നതയുണ്ടായി.
എടപ്പാടി കെ. പളനിസ്വാമി നൽകിയ വിപ്പ് ലംഘിച്ചാണ് എംഎൽഎമാർ വോട്ട് ചെയ്തതെന്നതിനാൽ, ഇവർക്കെതിരെ കൂറുമാറ്റ നിരോധന നിയമപ്രകാരം നടപടി ഉണ്ടായേക്കുമെന്നാണ് റിപ്പോർട്ടുകൾ. വിശ്വാസ വോട്ടെടുപ്പിന് മുമ്പ് വിജയ് വിമത എഐഎഡിഎംകെ എംഎൽഎമാരുമായി കൂടിക്കാഴ്ച നടത്തിയെന്ന വിവരങ്ങളും പുറത്തുവന്നതോടെ, ടിവികെയും എഐഎഡിഎംകെ വിമതരും തമ്മിൽ ധാരണയുണ്ടോയെന്ന ചർച്ചകളും ശക്തമായി.
അതേസമയം വിജയ് സർക്കാർ കാലാവധി തികയ്ക്കില്ലെന്ന ഡിഎംകെ വെല്ലുവിളിക്കിടെയാണ് സിപിഎമ്മിൻ്റെ മുന്നറിയിപ്പെന്നതും ശ്രദ്ധേയമാണ്. ഡിഎംകെ പ്രവർത്തകരോട് വീണ്ടുമൊരു തെരഞ്ഞെടുപ്പിന് കളമൊരുങ്ങിയേക്കും എന്ന സൂചനയാണ് സ്റ്റാലിൻ നൽകിയിരിക്കുന്നതെന്നാണ് റിപ്പോർട്ടുകൾ.












Click it and Unblock the Notifications