യോഗി ആദിത്യനാഥ് ബിജെപി ദേശീയ അധ്യക്ഷനാകും? ചൗഹാന്റെ പേരും പരിഗണനയിൽ
ദേശീയ അധ്യക്ഷനെ കണ്ടെത്താനുള്ള ചർച്ചകൾ സജീവമാക്കി ബി ജെ പി. കഴിഞ്ഞ ദിവസം ഇത് സംബന്ധിച്ച് ചർച്ച ചെയ്യാൻ മുതിർന്ന നേതാക്കളുടെ നേതൃത്വത്തിൽ കഴിഞ്ഞ ദിവസം ഡൽഹിയിൽ പ്രത്യേകം യോഗം ചേർന്നിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദി, കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, നിലവിലെ ദേശീയ അധ്യക്ഷൻ ജെപി നദ്ദ, പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ്, ദേശീയ ജനറൽ സെക്രട്ടറി ബി എൽ സന്തോഷ് എന്നിവർ യോഗത്തിൽ പങ്കെടുത്തു. ദേശീയ അധ്യക്ഷനൊപ്പം ഉത്തർപ്രദേശ്, ഗുജറാത്ത്, മധ്യപ്രദേശ്, കർണാടക, ഒഡീഷ തുടങ്ങിയ സംസ്ഥാനങ്ങളിലും അധ്യക്ഷൻമാരെ കണ്ടെത്തും.
നിലവിൽ 14 സംസ്ഥാന അധ്യക്ഷൻമാരെയാണ് പുതുതായി നിയോഗിച്ചിരിക്കുന്നത്. ദേശീയ അധ്യക്ഷ തിരഞ്ഞെടുപ്പിന് മുൻപ് 19 സംസ്ഥാനങ്ങളിൽ സംസ്ഥാന അധ്യക്ഷൻമാർക്ക് വേണ്ടിയുള്ള തിരഞ്ഞെടുപ്പ് നടക്കും. ഇത് പൂർത്തിയാകുന്നതോടെ ദേശീയ അധ്യക്ഷനെ കണ്ടെത്താനുള്ള തിരഞ്ഞെടുപ്പ് ഒരുക്കങ്ങളിലേക്ക് കടക്കും. ഈ മാസം അവസാനമോ അല്ലെങ്കിൽ അടുത്ത മാസം ആദ്യമോ അധ്യക്ഷനെ കണ്ടെത്തിയേക്കുമെന്നാണ് സൂചന.

നദ്ദയുടെ പകരക്കാരനായി ആരായിരിക്കും എത്തുകയെന്ന ആകാംകഷ നിലനിൽക്കുന്നുണ്ട്. 2020 ലായിരുന്നു നദ്ദ അധ്യക്ഷനായത്. മൂന്ന് വർഷമാണ് അധ്യക്ഷന്റെ കാലാവധി . എന്നാൽ ലോക്സഭ തിരഞ്ഞെടുപ്പ് അടക്കം പരിഗണിച്ച് പിന്നീട് സമയം നീട്ടിനൽകുകയായിരുന്നു. അതേസമയം നദ്ദയ്ക്ക് പകരക്കാരനായി യോഗി യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് എത്തുമോയെന്ന അഭ്യൂഹം ശക്തമാണ്. കഴിഞ്ഞ ദിവസം ബി ജെ പി നേതൃത്വവും ആർ എസ് എസും നടത്തിയ ചർച്ചകളിൽ അദ്ദേഹത്തിന്റെ പേര് ഇടംപിടിച്ചിരുന്നു. ലോക്സഭ തിരഞ്ഞെടുപ്പിന് ശേഷം ബി ജെ പിയുടെ തീരുമാനങ്ങളിൽ ആർ എസ് എസ് വലിയ സ്വാധീനം ചെലുത്തുന്നുണ്ട്. അതുകൊണ്ട് തന്നെ യോഗി എന്ന നിർദേശത്തിൽ ആർ എസ് എസ് ഉറച്ച് നിൽക്കുകയാണെങ്കിൽ അത് അംഗീകരിക്കപ്പെട്ടേക്കാമെന്നാണ് വിലയിരുത്തപ്പെടുന്നത്.
യോഗി അല്ലെങ്കിൽ മധ്യപ്രദേശ് മുൻ മുഖ്യമന്ത്രി ശിവാരാജ് സിംഗ് ചൗഹാന്റെ പേര് പരിഗണിക്കപ്പെട്ടേക്കും. ആർ എസ് എസിന്റെ ഗുഡ് ലിസ്റ്റിൽ ഇടംപിടിച്ച നേതാവാണ് ശിവരാജ് ചൗഹാൻ. ദക്ഷിണേന്ത്യയിൽ നിന്നുള്ള നേതാവിനെ അധ്യക്ഷൻ ആക്കണമെന്ന ആവശ്യം ബി ജെ പിയിൽ ഉണ്ട്. കിണഞ്ഞ് പരിശ്രമിച്ചിട്ടും പിടികിട്ടാത്ത ദക്ഷിണേന്ത്യൻ മണ്ണിൽ സ്വാധീനം ഉണ്ടാക്കാൻ ഇത് സാധിക്കുമെന്നാണ് ഒരു വിഭാഗത്തിന്റെ കണക്കുകൂട്ടൽ. ബി ജെ പിയെന്നത് ഉത്തരേന്ത്യൻ പാർട്ടിയാണെന്ന ഡി എം കെ നേതാവ് എംകെ സ്റ്റാലിന്റെ വിമർശനങ്ങളെയെല്ലാം മറികടക്കാൻ ഇത് സഹായിക്കുമെന്ന് നേതൃത്വം കരുതുന്നുണ്ട്. മുൻപ് ദക്ഷിണേന്ത്യയിൽ നിന്ന് ബി ജെ പിക്ക് ദേശീയ അധ്യക്ഷൻ ഉണ്ടായിട്ടുണ്ട്. എം വെങ്കയ്യ നായിഡു, ജന കൃഷ്ണമൂർത്തി, ബംഗാര ലക്ഷ്മൺ എന്നിവരാണ് അധ്യപദം വഹിച്ച ദക്ഷിണേന്ത്യൻ നേതാക്കൾ. എന്നാൽ കാര്യമായ ചലനങ്ങൾ ഉണ്ടാക്കാൻ ഇവർക്ക് സാധിച്ചിരുന്നില്ല.
അതേസമയം ഒരു വനിത നേതാവിനെ അധ്യക്ഷയാക്കി ഞെട്ടിക്കാനുള്ള സാധ്യതയും ചർച്ചയാകുന്നുണ്ട്. പാർട്ടിയിൽ ആദ്യ വനിത അധ്യക്ഷയെ നിയമിക്കുന്നത് വലിയ ബൂസ്റ്റാകുമെന്നാണ് കണക്കാക്കപ്പെടുന്നത്. രാജ്യതലസ്ഥാനത്ത് വനിത മുഖ്യമന്ത്രിയെ നിയമിച്ചുകൊണ്ടുള്ള ബി ജെ പി നീക്കം വലിയ ചർച്ചയായിരുന്നു. സമാനരീതിയിലുള്ള നീക്കത്തിന് ബി ജെ പി നേതൃത്വം തയ്യാറാകുമോയെന്നാണ് ഉറ്റുനോക്കുന്നത്. തലമുറ മാറ്റത്തിന് ബി ജെ പി തയ്യാറെടുക്കുമോയെന്ന ചോദ്യവും ഉയരുന്നുണ്ട്. അങ്ങനെയെങ്കിൽ യുവ നേതാവിനെ പാർട്ടിയുടെ അമരത്ത് അവരോധിക്കാനുള്ള സാധ്യതയും തള്ളിക്കളയാനാകില്ല.












Click it and Unblock the Notifications