പാര്‍ലമെന്‍റ് സമ്മേളനത്തിന് ഇന്ന് തുടക്കം: ഫാത്തിമയുടെ മരണത്തില്‍ പ്രേമചന്ദ്രന്‍ നോട്ടീസ് നല്‍കി
ദില്ലി: പാര്‍ലമെന്‍റ് ശീതകാല സമ്മേളനത്തിന് ഇന്ന് തുടക്കമാവും. അരുണ്‍ ജയ്റ്റ്ലി,സുഷമ സ്വരാജ് തുടങ്ങിയ അന്തരിച്ച നേതാക്കള്‍ക്ക് ആദരാഞ്ജലി അര്‍പ്പിച്ച് ഇരുസഭകളും ഇന്നത്തേക്ക് പിരിയും. നവംബര്‍ 18 മുതല്‍ ഡിസംബര്‍ 13 യാണ് സഭ ചേരുക. കോര്‍പ്പറേറ്റ് നികുതി കുറച്ചത്, ഈ സിഗരറ്റ് നിരോധിച്ചത് തുടങ്ങിയ ഓര്‍ഡിനന്‍സിന് പകരമുള്ള ബില്ലുകള്‍ ഉള്‍പ്പടെ 27 ബില്ലുകള്‍ ശൈത്യകാല സമ്മേളനത്തില്‍ പാസാക്കാനാണ് കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത്.
ശബരിമലയിൽ പോകാൻ ആഗ്രഹിക്കുന്ന യുവതികൾ അർബൻ നക്സലുകൾ, വിവാദ പരാമർശവുമായി വി മുരളീധരൻ
ദില്ലിയിലെ അനധികൃത കോളനികളെ ക്രമപ്പെടുത്തുക. ഡ്യൂട്ടിയിലുള്ള ഡോക്ടര്‍മാരെ മര്‍ദ്ദിക്കുന്നത് തടയാനുള്ള നിയമം എന്നിവയും ഈ സമ്മേളനത്തില്‍ അവതരിപ്പിക്കും. രാജ്യം നേരിട്ടുകൊണ്ടിരിക്കുന്ന സാമ്പത്തിക പ്രതിസന്ധിയില്‍ ചര്‍ച്ച വേണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷം നോട്ടീസ് നല്‍കിയിട്ടുണ്ട്. മലയാളി വിദ്യാര്‍ത്ഥിയായ ഫാത്തിമ ലത്തീഫ് മദ്രാസ് ഐഐടിയില്‍ ആത്മഹത്യ ചെയ്ത വിഷയത്തില്‍ എന്‍കെ പ്രേമചന്ദ്രനും നോട്ടീസ് നല്‍കിയിട്ടുണ്ട്.
പി ചിദംബരത്തിനും ഫാറൂഖ് അബ്ദുല്ലയ്ക്കും പാർലമെന്റ് നടപടികളിൽ പങ്കെടുക്കാൻ അവസരമൊരുക്കണമെന്നു പാർലമെന്റിന്റെ ശീതകാല സമ്മേളനത്തിന് മുന്നോടിയായി വിളിച്ചു ചേർത്ത സർവ്വ കക്ഷി യോഗത്തിൽ കോൺഗ്രസ് ഉള്‍പ്പടേയുള്ള പ്രതിപക്ഷ പാര്‍ട്ടികള്‍ ഇന്നലെ ആവശ്യപ്പെട്ടിരുന്നു. എന്നാൽ, കോടതിയുടെ പരിഗണനയിലുള്ള വിഷയമാണെന്നു പറഞ്ഞ് ഭരണപക്ഷം ഒഴിഞ്ഞുമാറുകയായിരുന്നു.
സാമ്പത്തിക മാന്ദ്യം, തൊഴിലില്ലായ്മ, കാർഷിക മേഖലയിലെ പ്രതിസന്ധി തുടങ്ങിയ വിഷയങ്ങൾ പാർലമെന്റ് സമ്മേളനത്തിൽ ചർച്ച ചെയ്യണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു. 27 പാർട്ടി പ്രതിനിധികളാണ് സർവ്വകക്ഷി യോഗത്തിൽ പങ്കെടുത്തത്. സഭയുടെ ചട്ടങ്ങളുടെയും നടപടിക്രമങ്ങളുടെയും ഉള്ളിൽ നിന്ന് എല്ലാ വിഷയങ്ങളും ചർച്ച ചെയ്യാൻ തയ്യാറാണെന്നായിരുന്നു പ്രധാനമന്ത്രിയുടെ മറുപടി.