നാസയൊക്കെ എന്ത്, റഷ്യയെയും മറികടന്ന് ഐഎസ്ആര്‍ഒ; അണിയറയില്‍ വന്‍ പദ്ധതികള്‍!!
മംഗള്‍യാന്‍ വഴി ചൊവ്വയെ തൊട്ട ഇന്ത്യ ചൂടേറിയ ശുക്രനിലേക്കും ദൗത്യത്തിന് ഒരുങ്ങുകയാണ്. കേന്ദ്രധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി അവതരിപ്പിച്ച ബജറ്റിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.
ശ്രീഹരിക്കോട്ട: ഇതുകൊണ്ടൊന്നും തീരുന്നില്ല ഐഎസ്ആര്‍ഒയുടെ അണിയറയിലെ പദ്ധതികള്‍. ഒറ്റയടിക്ക് 104 ഉപഗ്രഹങ്ങളെ ഭ്രമണപഥത്തിലെത്തിച്ച ഇന്ത്യന്‍ ബഹിരാകാശ ഗവേഷണ സംഘടന (ഐഎസ്ആര്‍ഒ) ഈ രംഗത്തെ തലതൊട്ടപ്പന്‍മാരായ അമേരിക്കയുടെ നാസയെയും റഷ്യന്‍ ഏജന്‍സിയെയുമാണ് മലര്‍ത്തിയടിച്ചത്.
ലോക റെക്കോര്‍ഡാണിത് ഇന്ത്യയ്ക്ക്. ഇന്ത്യന്‍ ശാസ്ത്രജ്ഞര്‍ക്ക് ലോകത്തിന്റെ നെറുകയിലായിരിക്കും സ്ഥാനം. 1500 കിലോഗ്രാമുള്ള ഉപഗ്രഹ സമൂഹങ്ങളാണ് ഇന്ത്യ ശ്രീഹരിക്കോട്ടയില്‍ നിന്ന് വിജയകരമായി വിക്ഷേപിച്ചത്.
മംഗള്‍യാന്‍ വഴി ചൊവ്വയെ തൊട്ട ഇന്ത്യ ചൂടേറിയ ശുക്രനിലേക്കും ദൗത്യത്തിന് ഒരുങ്ങുകയാണ്. കേന്ദ്രധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി അവതരിപ്പിച്ച ബജറ്റിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. ചൊവ്വയിലേക്കുള്ള രണ്ടാം ദൗത്യത്തിനും ഇന്ത്യ നീക്കം തുടങ്ങിയിട്ടുണ്ട്.
2020ന് ശേഷമുള്ള ശാസ്ത്രലോകം ഇന്ത്യയുടേതാവും. 2022ല്‍ ചൊവ്വയുടെ ഉപരിതലത്തില്‍ യന്ത്രമനുഷ്യനെ ഇറക്കുകയാണ് ഇന്ത്യയുടെ ലക്ഷ്യം. ഭൂമിയുമായി ഏറെ സമാനതകളുള്ള ഗ്രഹമായാണ് ശുക്രനെ കണക്കാക്കുന്നത്. ആ ഗ്രഹത്തിന്റെ ഉള്ളറ രഹസ്യങ്ങളും പുറത്തുകൊണ്ടുവരാന്‍ ഇന്ത്യ ഉദ്ദേശിക്കുന്നുണ്ട്.
കേന്ദ്രസര്‍ക്കാരിന്റെ പരിപൂര്‍ണ പിന്തുണയോടെയാണ് ഐസ്ആര്‍ഒയുടെ ഓരോ നീക്കങ്ങളും. ഇത്തവണ കേന്ദ്രബജറ്റില്‍ ബഹിരാകാശ ഗവേഷണത്തിന് നീക്കിവയ്ക്കുന്ന തുകയില്‍ 23 ശതമാനം വര്‍ധനവാണ് നരേന്ദ്രമോദി സര്‍ക്കാര്‍ വരുത്തിയത്.
മംഗള്‍യാന്റെ ചൊവ്വ ദൗത്യത്തിന്റെ രണ്ടാംഘട്ടം 2022ല്‍ യാഥാര്‍ഥ്യമാവുമെന്നാണ് കരുതുന്നത്. അതിനുള്ള ശ്രമങ്ങള്‍ പുരോഗമിക്കുകയാണ്. ബഹിരാകാശ ദൗത്യത്തില്‍ പുതിയ ചരിത്രമെഴുതി 2014 ഒക്ടോബല്‍ 24നാണ് മംഗള്‍യാന്‍ ഒന്ന് ചൊവ്വയുടെ ഭ്രമണപഥത്തിലെത്തിയത്.
ബഹിരാകാശ ഗവേഷണ രംഗത്ത് ഏറെ സുപരിചിതരായവരാണ് അമേരിക്കയും റഷ്യയും. അവര്‍ക്കൊപ്പം നില്‍ക്കുന്ന പുതിയ പദ്ധതികളാണ് ഇന്ത്യ ഒരുക്കുന്നത്. 2014ല്‍ 37 ഉപഗ്രഹങ്ങള്‍ ഒന്നിച്ചു വിക്ഷേപിച്ച റഷ്യന്‍ ബഹിരാകാശ ഏജന്‍സിയുടെ റെക്കോഡാണ് 104 ഉപഗ്രഹങ്ങള്‍ ഒന്നിച്ച് വിക്ഷേപിച്ച് ഐസ്ആര്‍ഒ പിന്നിലാക്കിയത്.
റഷ്യ വിക്ഷേപിച്ചതിന്റെ മൂന്നിരട്ടി ഉപഗ്രഹങ്ങളാണ് ഇന്ത്യ വിക്ഷേപിച്ചിരിക്കുന്നത്. അമേരിക്കയുടെ നാസ 29 ഉപഗ്രഹങ്ങള്‍ ഒന്നിച്ചു വിക്ഷേപിച്ചിരുന്നു. എന്നല്‍ ഇവയെല്ലാം മറിച്ചിട്ടാണ് ഇന്ത്യയുടെ മുന്നേറ്റം. കഴിഞ്ഞ വര്‍ഷം 20 ഉപഗ്രഹങ്ങള്‍ ഒന്നിച്ചു വിക്ഷേപിച്ച് ഇന്ത്യ കരുത്ത് കാണിച്ചിരുന്നു.
ഇന്ത്യയടക്കം ഏഴ് രാജ്യങ്ങളുടെ ഉപഗ്രഹങ്ങളുമായാണ് പിഎസ്എല്‍വി 37 ബുധനാഴ്ച രാവിലെ 9.28ന് സതീഷ് ധവാന്‍ ബഹിരാകാശ കേന്ദ്രത്തില്‍ നിന്നു കുതിച്ചുയര്‍ന്നത്. ഇന്ത്യയുടെ മൂന്ന് ഉപഗ്രങ്ങളാണതില്‍. ബാക്കി 101 ഉം മറ്റു രാജ്യങ്ങളുടേതാണ്.
ഐഎസ്ആര്‍ഒയുടെ വിശ്വസ്ത പേടകമായ പിഎസ്എല്‍വിയുടെ 39 ാം ദൗത്യമാണിത്. 104ല്‍ 80 ഉപഗ്രഹങ്ങള്‍ അമേരിക്കയുടേതാണ്. ഭൂമിയെ നിരീക്ഷിക്കാനുള്ള ഉപഗ്രഹ സമൂഹമാണിവ. ഇസ്രായേല്‍, യുഎഇ, നെതര്‍ലന്‍ഡ്സ്, സ്വിറ്റ്സര്‍ലന്‍ഡ്, കസാഖിസ്ഥാന്‍ തുടങ്ങിയ രാജ്യങ്ങളുടെ ഉപഗ്രഹങ്ങളും ദൗത്യത്തിലുണ്ട്.
25 എണ്ണം വീതമുള്ള നാലു പായ്ക്കറ്റുകളിലായാണ് ഉപഗ്രഹങ്ങള്‍ സംയോജിപ്പിച്ചിരിക്കുന്നത്. ഒരു പായ്ക്കറ്റ് വിക്ഷേപിച്ചു കഴിഞ്ഞാല്‍ രണ്ടു ഗ്രൂപ്പ് ആയി മാറും. 625 സെക്കന്റ് കൊണ്ടാണ് 104 ഉപഗ്രങ്ങള്‍ വിക്ഷേപിച്ചത്.
ഐഎന്‍എസ് ഒന്ന് എ, ഐഎന്‍എസ് ഒന്ന് ബി, കാര്‍ട്ടോസാറ്റ് രണ്ട് എന്നീ ഉപഗ്രഹങ്ങളാണ് ഇന്ത്യയുതായി പേടകത്തില്‍ ഘടിപ്പിച്ചത്. ഇതില്‍ കാര്‍ട്ടോസാറ്റ് രണ്ട് ശ്രേണിയിലെ ഉപഗ്രഹത്തിന് മാത്രം 714 കിലോഗ്രാമാണ് ഭാരം.
83 ഉപഗ്രഹങ്ങള്‍ ഒരുമിച്ച് വിക്ഷേപിക്കാനായിരുന്നു ഇന്ത്യയുടെ ആദ്യപദ്ധതി. പിന്നീട് മറ്റു പല രാജ്യങ്ങളും ആവശ്യവുമായെത്തിയതോടെ എണ്ണം കൂട്ടുകയായിരുന്നു. തുടര്‍ന്നാണ് 2016 ഡിസംബര്‍ 26ന് നടക്കേണ്ട വിക്ഷേപണം 2017 ഫെബ്രുവരി 15ലേക്ക് മാറ്റിയത്.