എഎപിയും ബിജെപിയും അല്ല സ്വാമി അഗ്നിവേശ്.. പിന്നെയോ.. അഗ്നിവേശ് തന്നെ പറയുന്നു!
ദില്ലി: സാമൂഹ്യ പ്രവര്‍ത്തകനും ആര്യസമാജ പണ്ഡിതനുമായ സ്വാമി അഗ്നിവേശ് ജനതാ ദള്‍ യുണൈറ്റഡില്‍ ചേര്‍ന്നു. അണ്ണാ ഹസാരെയുടെ അഴിമതി വിരുദ്ധ പ്രക്ഷോഭത്തിലെ ഒരു സുപ്രധാന കണ്ണിയായിരുന്നു സ്വാമി അഗ്നിവേശ്. സ്വാമി അഗ്നിവേശിന് ആം ആദ്മി പാര്‍ട്ടിയോടും ബി ജെ പിയോടും അടുപ്പമുണ്ട് എന്ന റൂമറുകള്‍ക്ക് പിന്നാലെയാണ് അദ്ദേഹം ബിഹാര്‍ ഭരിക്കുന്ന ജെ ഡി യുവില്‍ ചേര്‍ന്നത്.
ബിഹാറില്‍ സമ്പൂര്‍ണ മദ്യ നിരോധനം എന്ന നിതീഷ് കുമാറിന്റെ നയത്തില്‍ ആകൃഷ്ടനായാണ് സ്വാമി അഗ്നിവേശ് ജെ ഡി യുവില്‍ ചേരുന്നത്. ബിഹാറിലെ മദ്യനിരോധനം രാജ്യത്താകമാനം പ്രാവര്‍ത്തികമാക്കുക എന്നതാണ് അഗ്നിവേശിന്റെ സ്വപ്നം. പൊതുരംഗത്ത് അഭിമതനായ സ്വാമി അഗ്നിവേശിന്റെ സാന്നിധ്യം കൊണ്ട് കൂടുതല്‍ ശക്തരാകാം തങ്ങള്‍ക്ക് എന്നാണ് ജെ ഡി യുവിന്റെ പദ്ധതി.
താന്‍ മുമ്പേ തന്നെ ജനതാ പാര്‍ട്ടി അംഗമായിരുന്നു എന്നാണ് സ്വാമി അഗ്നിവേശ് പറയുന്നത്. പൂര്‍ണ വിപ്ലവത്തിന് ആഹ്വാനം ചെയ്ത ജയപ്രകാശ് നാരായണന്‍ കാരണമാണ് താന്‍ ജനതാ പാര്‍ട്ടിയില്‍ എത്തിയത്. 1977 മുതല്‍ 1982 വരെ താന്‍ ജനതാ പാര്‍ട്ടിയുടെ എം എല്‍ എയായിരുന്നു എന്നും സ്വാമി അഗ്നിവേശ് വണ്‍ ഇന്ത്യയോട് പറഞ്ഞു. താന്‍ മന്ത്രിസ്ഥാനം മാത്രമേ രാജിവെച്ചിരുന്നുള്ളൂ. പാര്‍ട്ടിയില്‍ തുടരുകയായിരുന്നു.
ബിഹാറില്‍ നിതീഷ് കുമാര്‍ നടപ്പിലാക്കുന്ന സമ്പൂര്‍ണ മദ്യനിരോധനം ആവേശകരമാണ് എന്നാണ് അഗ്നിവേശ് പറയുന്നത്. ബിഹാറിലെ സ്ത്രീകള്‍ നിതീഷ് കുമാറിന് പിന്തുണയുമായി എത്തിയത് വലിയ കാര്യമാണ്. തിരഞ്ഞെടുപ്പ് ജയിച്ചത് കൊണ്ടല്ല താന്‍ ജെ ഡി യുവില്‍ ചേരുന്നത് എന്ന് സ്വാമി അഗ്നിവേശ് ഒരു ചോദ്യത്തിന് മറുപടിയായി പറഞ്ഞു. രാജ്യത്താകമാനം മദ്യം നിരോധിക്കുക എന്നതാണ് തന്റെ സ്വപ്നം.