'ആര് ആ ഉറപ്പ് നൽകുന്നു അവർക്കൊപ്പം'; നിലപാട് വ്യക്തമാക്കി പ്രദ്യോത്..അങ്കലാപ്പിൽ പാർട്ടികൾ
നിയമസഭ തിരഞ്ഞെടുപ്പ് പടിവാതിലിൽ എത്തി നിൽക്കെ ബി ജെ പിക്കെതിരെ ഒറ്റക്കെട്ടായി പോരാടുനുള്ള നീക്കത്തിലാണ് ത്രിപുരയിൽ സി പി എമ്മും കോൺഗ്രസും. സഹകരണം സംബന്ധിച്ച് നേതൃതലത്തിൽ ചർച്ച പൂർത്തിയാക്കിയതായും ഉടൻ തന്നെ ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാകുമെന്നും നേതാക്കൾ വ്യക്തമാക്കി കഴിഞ്ഞു. ബി ജെ പിക്കെതിരായ പ്രതിപക്ഷ കൂട്ടുകെട്ടിൽ പ്രദ്യോത് ബിക്രം ദേബ്ബർമ്മയുടെ തിപ്രയും കൈകോർക്കുമോയെന്നാണ് ഇനി ഉറ്റുനോക്കപ്പെടുന്നത്. എന്നാൽ സഖ്യത്തിന് തയ്യാറാണോയെന്ന കാര്യത്തിൽ ഇതുവരെ പ്രദ്യോത് മനസ് തുറന്നിട്ടില്ല.

ത്രിപുരയിലെ ഗോത്രവർഗ മേഖലയിൽ വലിയ സ്വാധീനമുള്ള പാർട്ടിയാണ് പ്രദ്യോത് നേതൃത്വം നൽകുന്ന തിപ്ര. രൂപീകൃതമായി വളരെ പെട്ടെന്ന് തന്നെ വലിയ മുന്നേറ്റം ഉണ്ടാക്കാൻ തിപ്രയ്ക്ക് സാധിച്ചിരുന്നു. കഴിഞ്ഞ വർഷം ഏപ്രിലിൽ ത്രിപുര ട്രൈബൽ ഏരിയാസ് ഓട്ടോണമസ് ഡിസ്ട്രിക്ട് കൗൺസിലിലേക്ക് നടന്ന തിരഞ്ഞെടുപ്പിൽ 28 ട്രൈബൽ കൗൺസിൽ സീറ്റുകളിൽ 20 ഉം നേടി പ്രധാനകക്ഷികളെ വിറപ്പിക്കുന്ന പ്രകടനമായിരുന്നു തിപ്ര കാഴ്ച വെച്ചത്.

സംസ്ഥാനത്തെ ഗോത്ര വിഭാഗങ്ങൾക്ക് സ്വാധീനമുള്ള 20 സീറ്റുകളിൽ തിപ്ര നിർണായക ശക്തിയാണ്. അതുകൊണ്ട് തന്നെയാണ് പ്രദ്യോതിന്റെ തീരുമാനത്തിനായി കോൺഗ്രസും സി പി എമ്മും ഉറ്റുനോക്കുന്നത്. ഗോത്ര വർഗ മേഖയിൽ തിപ്രയുടെ കൂടി പിന്തുണയോടെ പോരാടിയാൽ സംസ്ഥാനത്ത് അട്ടിമറി ഉണ്ടാക്കാൻ സാധിക്കുമെന്നാണ് ഇരുപാർട്ടികളും കരുതുന്നുണ്ട്. തിപ്രയുടെ സ്വാധീനം ബി ജെ പിയേയും വലിയ രീതിയിൽ ആശങ്കപ്പെടുത്തുന്നുണ്ട്.

സഖ്യം സംബന്ധിച്ച് കോൺഗ്രസും സി പി എമ്മും തിപ്ര നേതൃത്വവുമായി നിരന്തരം ചർച്ച നടത്തുന്നുണ്ട്. എന്നാൽ പ്രദ്യോത് മനസ് തുറക്കാത്തതാണ് ഇരു പാർട്ടികളേയും പ്രതിസന്ധിയിലാക്കുന്നത്. 'ഒരു വർഷത്തിലേറെയായി ഞങ്ങൾ പ്രദ്യോതിനോട് ചർച്ച നടത്തുന്നു. എന്നാൽ പ്രദ്യോത് തീരുമാനം അറിയിക്കാതെ സസ്പെൻസ് തുടരുകയാണ്.ബി ജെ പിക്ക് വേണ്ടിയാണോ തീരുമാനം വൈകിപ്പിക്കുന്നതെന്ന അഭ്യൂഹത്തിന് തന്നെ അദ്ദേഹത്തിന്റെ മൗനം കാരണമായിട്ടുണ്ട്. ഇടതുപക്ഷത്തിന് അദ്ദേഹത്തിന്റെ ഈ നിലപാടിൽ കടുത്ത അവിശ്വാസമുണ്ട്', കോൺഗ്രസ് നേതാക്കൾ പറഞ്ഞു.

അതേസമയം ഗോത്രവർഗ മേഖലകൾ കൂട്ടിച്ചേർത്ത് ഗ്രേറ്റർ തിപ്രലാൻഡ് എന്ന പുതിയ സംസ്ഥാനം രൂപീകരിക്കണം എന്ന ആവശ്യമാണ് താൻ മുന്നോട്ട് വെയ്ക്കുന്നതും ഇക്കാര്യത്തിൽ ഒരു വിട്ടുവീഴ്ചയ്ക്കും തയ്യാറല്ലെന്നുമാണ് സഖ്യചർച്ചകളോട് പ്രദ്യോത് പ്രതികരിക്കുന്നത്. തങ്ങളുടെ ആവശ്യം അംഗീകരിക്കുന്നത് ആരാണോ അവർക്കൊപ്പം കൈകൊടുക്കാൻ തയ്യാറാണെന്നും പ്രദ്യോത് പറയുന്നു.
ബി ജെ പിയോ കോൺഗ്രസോ അതോ സി പി എമ്മോ ആരുമാകട്ടെ എനിക്ക് രേഖാമൂലം അത്തരമൊരു ഉറപ്പ് നൽകൂ, അത് ഞങ്ങൾ സ്വീകരിക്കും.അധികാരം എങ്ങനെ നേടാമെന്നാണ് എല്ലാവരും പറയുന്നത്. എങ്ങനെ ജനങ്ങളുടെ അവകാശങ്ങൾ നേടാമെന്നല്ല. എന്റെ ജനങ്ങളോട് എനിക്ക് ഉത്തരവാദിത്തമുണ്ട്. പ്രദ്യോത് പറഞ്ഞു.

പല പ്രദേശങ്ങളും ബംഗ്ലാദേശിലാണോയെന്ന് പോലും സംശയം നിലനിൽക്കുന്ന സാഹചര്യത്തിൽ തിപ്രലാന്റ് എന്നത് അസാധ്യമായ അവകാശവാദമാണെ വിമർശനങ്ങൾക്കെതിരെയും ദേബ്ബർമ്മൻ രംഗത്തെത്തി. തികച്ചും തെറ്റായൊരു വാദമാണ് ഇത്. എഡിസി (ഓട്ടോണമസ് ഡിസ്ട്രിക്ട് കൗൺസിൽ) പ്രദേശങ്ങൾക്ക് പുറത്ത് 36 ഗ്രാമങ്ങളുണ്ട്, പക്ഷേ അവ ത്രിപുരയ്ക്കുള്ളിലാണ്, ദേബ്ബർമ്മൻ പറഞ്ഞു.അതേസമയം തിപ്രയെ പോലെ തന്നെ സി പി എമ്മിനും ഗോത്ര വിഭാഗങ്ങളിൽക്കിടയിൽ വലിയ സ്വാധീനമുണ്ട്.അതുകൊണ്ട് തന്നെ ദേബ്ബർമ്മൻ സഖ്യത്തിന്റെ ഭാഗമായില്ലെങ്കിലും അത് ബി ജെ പിക്ക് അനുകൂലമാകില്ലെന്നും സംസ്ഥാനത്ത് ബി ജെ പിക്കെതിരായ വികാരം ശക്തമാണെന്നും കോൺഗ്രസ് നേതാക്കൾ പ്രതികരിച്ചു.












Click it and Unblock the Notifications