ഗാന്ധി കുടുംബാംഗങ്ങള്‍ ഇല്ല, കോണ്‍ഗ്രസ് നേതാക്കളുടെ പ്രത്യേക യോഗം,ഇനി നിയന്ത്രിക്കുക ഈ എട്ട് പേര്‍?
ദില്ലി: ലോക്സഭ തിരഞ്ഞെടുപ്പിലേറ്റ കനത്ത തിരിച്ചടിക്ക് പിന്നാലെ പരാജയത്തിന്‍റെ ഉത്തരവാദിത്തം ഏറ്റെടുത്ത് രാജി വെയ്ക്കാനുള്ള തിരുമാനത്തില്‍ ഉറച്ച് നില്‍ക്കുകയാണ് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. രാജി തിരുമാനത്തില്‍ നിന്ന് പിന്‍മാറാന്‍ രാഹുലിന് മേല്‍ നേതാക്കള്‍ സമ്മര്‍ദ്ദം തുടരുകയാണെങ്കിലും തന്‍റെ തിരുമാനത്തില്‍ നിന്ന് പിന്നോട്ട് ഇല്ലെന്ന് ആവര്‍ത്തിക്കുകയാണ് രാഹുല്‍. ഇതോടെ നിലവിലെ പ്രതിസന്ധി പരിഹരിക്കാൻ ഇടക്കാല അധ്യക്ഷനെ നിയമിക്കുന്നതടക്കമുള്ള ബദൽ മാർഗങ്ങൾ മുതിർന്ന നേതാക്കൾ തേടുകയാണ്.
യുപിയില്‍ അഖിലേഷിന് പുതിയ കൂട്ട്?യോഗി ആദിത്യനാഥിന്‍റെ വിളിക്ക് പിന്നാലെ
അതിനിടെ ഗാന്ധി കുടുംബാംഗങ്ങള്‍ ഇല്ലാതെ കോണ്‍ഗ്രസിലെ മുതിര്‍ന്ന നേതാക്കള്‍ ബുധനാഴ്ച ദില്ലയില്‍ പ്രത്യേക യോഗം ചേര്‍ന്നു. വരാനിരിക്കുന്ന നിയമസഭ തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുള്ള നീക്കങ്ങളാണ് കോണ്‍ഗ്രസ് കാമ്പില്‍ നടക്കുന്നത്. വിശദാംശങ്ങളിലേക്ക്
കോണ്‍ഗ്രസിന്‍റെ തകര്‍ച്ച
രാഹുല്‍ ഗാന്ധി അധ്യക്ഷ സ്ഥാനം ഏറ്റെടുത്തതിന് ശേഷമുള്ള ആദ്യ ലോക്സഭ തിരഞ്ഞെടുപ്പില്‍ അധികാരത്തില്‍ ഏറാനാകുമെന്ന പ്രതീക്ഷയിലായിരുന്നു കോണ്‍ഗ്രസ്. എന്നാല്‍ 2014 ല്‍ നേടിയതിനേക്കാള്‍ 8 സീറ്റുകള്‍ മാത്രമായിരുന്നു കോണ്‍ഗ്രസിന് ലഭിച്ചത്. പല സംസ്ഥാനങ്ങലിലും കോണ്‍ഗ്രസ് സംപൂജ്യരായി. മോദി തരംഗത്തില്‍ 2014 നേക്കാള്‍ 20 സീറ്റുകള്‍ അധികം നേടി ബിജെപി വീണ്ടും അധികാരത്തില്‍ ഏറി. സ്വന്തം മണ്ഡലമായ അമേഠിയില്‍ പോലും രാഹുല്‍ ഗാന്ധി തകര്‍ന്നടിഞ്ഞതോടെയാണ് പരാജയത്തിന്‍റെ ഉത്തരവാദിത്തം ഏറ്റെടുത്ത് രാജിവെയ്ക്കാനുള്ള കടുത്ത തിരുമാനം രാഹുല്‍ സ്വീകരിച്ചത്.
കടുത്ത പ്രതിസന്ധി
അമ്മ സോണിയാ ഗാന്ധിയടക്കമുള്ള മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കള്‍ രാഹുലിനെ പിന്തിരിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും തന്‍റെ നിലപാടില്‍ നിന്ന് പിന്‍മാറാന്‍ രാഹുല്‍ തയ്യാറായിട്ടില്ല. ഇതോടെ കടുത്ത പ്രതിസന്ധിയിലാണ് കോണ്‍ഗ്രസ് മുന്നോട്ട് പോകുന്നത്. തിരഞ്ഞെടുപ്പ് പരാജയത്തിന്‍റെ പിന്നാലെ പല പിസിസികളിലും തമ്മിലടി രൂക്ഷമായിരിക്കുകയും പിളര്‍പ്പിന്‍റെ വക്കിലെത്തി നില്‍ക്കുകയും ചെയ്യുന്ന സാഹചര്യത്തില്‍ അധ്യക്ഷന്‍റെ കൂടി നിലപാട് കോണ്‍ഗ്രസിനെ കടുത്ത പ്രതിസന്ധിയിലാണ് എത്തിച്ചിരിക്കുന്നത്.
സോണിയയും പ്രിയങ്കയും ഇല്ല
പ്രത്യേകിച്ച് നാല് സംസ്ഥാനങ്ങളില്‍ നിയമസഭ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന സാഹചര്യത്തില്‍. രാഹുല്‍ ഒരു തരത്തിലും വഴങ്ങുന്നില്ലെന്ന് കണ്ടതോടെ നിയമസഭ തിരഞ്ഞെടുപ്പ് ലക്ഷ്യം വെച്ച് കോണ്‍ഗ്രസിലെ മുതിര്‍ന്ന നേതാക്കള്‍ കഴിഞ്ഞ ദിവസം ദില്ലിയില്‍ യോഗം ചേര്‍ന്നു. ഗാന്ധി കുടുംബത്തിലെ ആരും തന്നെ പങ്കെടുത്തില്ലെന്നതാണ് യോഗത്തിന്‍റെ പ്രത്യേകത. രാഹുല്‍ ഗാന്ധി യോഗത്തിന് എത്തിയില്ല. റായ്ബറേലിയിലെ വിജയത്തില്‍ വോട്ടര്‍മാരോട് നന്ദി പറയാനായി സോണിയാ ഗാന്ധിയും എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധിയും അവിടേക്ക് യാത്രയിലാണ്. ഇതിനിടെയാണ് നേതാക്കളുടെ യോഗം.
എട്ടംഗ ടീം
മുതിര്‍ന്ന നേതാവായ എകെ ആന്‍റണിയുടെ നേതൃത്വത്തില്‍ ചേര്‍ന്ന യോഗത്തില്‍ പി ചിദംബരം, ആനന്ദ് ശര്‍മ്മ, ജയ്റാം രമേശ്, അഹമ്മദ് പട്ടേല്‍, ഗുലാം നബി ആസാദ്, റണ്‍ദീപ് സുര്‍ജേവാല, കെസി വേണുഗോപാല്‍ എന്നിവരാണ് പങ്കെടുത്ത്. ലോക്സഭ തിരഞ്ഞെടുപ്പിന് മുന്‍പായിരുന്നു രാഹുല്‍ ഗാന്ധി ഈ എട്ടംഗ സംഘത്തെ നിയോഗിച്ചത്. ഹരിയാന, മഹാരാഷ്ട്ര, ജമ്മു കാശ്മീര്‍, ഝാര്‍ഖണ്ഡ് എന്നിവിടങ്ങളിലേക്ക് നടക്കുന്ന നിയമസഭ തിരഞ്ഞെടുപ്പിന്‍റെ മേല്‍നോട്ടവും ഇവര്‍ക്ക് തന്നെയാകുമെന്നാണ് വിവരം.
പകരക്കാരനില്ല
അതേസമയം രാഹുലിനോട് അധ്യക്ഷ സ്ഥാനത്ത് തുടരാന്‍ വീണ്ടും ആവശ്യപ്പെടാനിരിക്കുകയാണ് നേതാക്കള്‍. എന്തൊക്കെ സംഭവിച്ചാലും രാഹുല്‍ ഗാന്ധി തന്നെയാകും തങ്ങളുടെ നേതാവെന്ന് സുര്‍ജേവാല കഴിഞ്ഞ ദിവസം മാധ്യമങ്ങളോട് പറഞ്ഞിരുന്നു. കോണ്‍ഗ്രസിനെ നയിക്കാന്‍ ഉതകുന്ന ഒരു അധ്യക്ഷനെ കണ്ടെത്താന്‍ സാധിക്കുന്നില്ലെന്ന് രാഹുല്‍ ഗാന്ധിയെ അറിയിക്കുമെന്നും നേതാക്കള്‍ യോഗത്തിന് ശേഷം മാധ്യമങ്ങളോട് വ്യക്തമാക്കി.
10 കോണ്‍ഗ്രസ് എംഎല്‍എമാര്‍ ബിജെപിയിലേക്ക്? വെളിപ്പെടുത്തി അധ്യക്ഷന്‍!!
ഇങ്ങനെ ഒറ്റപ്പെടുത്തുന്നത് വേദനിപ്പിക്കുന്നു: വിവാദ പരാമര്‍ശത്തില്‍ മാപ്പ് പറഞ്ഞ് പിസി ജോര്‍ജ്ജ്