മധ്യപ്രദേശിൽ ഇനി ഭാര്യമാരുടെ പോരാട്ടം; മൂന്ന് പ്രമുഖ നേതാക്കളുടെ ഭാര്യമാർ മത്സരരംഗത്ത്
ഭോപ്പാൽ: കുടുംബ വാഴ്ചയുടെ പേരിൽ മിക്ക രാഷ്ട്രീയ പാർട്ടികളിലും ഭിന്ന സ്വരങ്ങൾ ഉയർന്നു കേൾക്കാറുണ്ട്. എന്നാൽ ഈ തിരഞ്ഞെടുപ്പ് കാലത്തും വിമർശനങ്ങൾ വകവയ്ക്കാതെ രാഷ്ട്രീയത്തിലെ കുടുംബവാഴ്ച കൂടുന്നതിന്റെ കൂടുതൽ ഉദാഹരണങ്ങളാണ് പുറത്ത് വരുന്നത്.
മധ്യപ്രദേശ് രാഷ്ട്രീയത്തിലെ ഏറ്റവും ശക്തരായ മൂന്ന് നേതാക്കളാണ് മുൻ മുഖ്യമന്ത്രിയും ബിജെപി നേതാവുമായ ശിവരാജ് സിംഗ് ചൗഹാനും, കോൺഗ്രസ് നേതാക്കളായ ദ്വിഗ് വിജയ് സിംഗും, ജ്യോതിരാദിത്യ സിന്ധ്യയും. മധ്യപ്രദേശിലെ തിരഞ്ഞെടുപ്പ് ചിത്രത്തിൽ എപ്പോഴും ശ്രദ്ധാകേന്ദ്രങ്ങളായി മാറുന്ന ഈ മൂന്ന് നേതാക്കളുടെ ഭാര്യമാരും ഇത്തവണ തിരഞ്ഞെടുപ്പ് അംഗത്തിന് തയാറാകുന്നതായാണ് പുതിയ വിവരം.
ചൗഹാൻ, ജനപ്രിയൻ
നിയമസഭാ തിരഞ്ഞെടുപ്പിൽ ഭരണം നഷ്ടപ്പെട്ടെങ്കിലും മധ്യപ്രദേശിലെ ബിജെപിയുടെ മുഖമാണ് ശിവരാജ് സിംഗ് ചൗഹാൻ. ജനപ്രിയനായ നേതാവ്. 15 വർഷത്തെ ബിജെപി ഭരണത്തിന് അന്ത്യം കുറിച്ചാണ് സംസ്ഥാനത്ത് കമൽനാഥിന്റെ നേതൃത്വത്തിൽ കോൺഗ്രസ് സർക്കാർ അധികാരമേറ്റത്. ഇതോടെ ദേശീയ രാഷ്ട്രീയത്തിലാണ് ചഹാന്റെ ശ്രദ്ധ. പാർട്ടിയുടെ ദേശീയ ഉപാധ്യക്ഷനായി ശിവരാജ് സിംഗിനെ നിയമിക്കുകയും ചെയ്തിരുന്നു.
ചൗഹാന്റെ ഭാര്യ സാധന
മധ്യപ്രദേശിലെ ഏറ്റവും ജയസാധ്യതയുള്ള മണ്ഡലങ്ങളിലൊന്നായ വിദിഷയിൽ നിന്നും ശിവരാജ് സിംഗ് ചൗഹാന്റെ ഭാര്യ സാധന സിംഗ് മത്സരിക്കുമെന്നാണ് സൂചന. സുഷമാ സ്വരാജാണ് നിലവിൽ വിദിഷയുടെ എംപി. ഇനി തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലേക്കില്ലെന്ന് സുഷമാ സ്വരാജ് പ്രഖ്യാപിച്ച സാഹചര്യത്തിൽ സാധനയ്ക്ക് മുമ്പിൽ മറ്റ് തടസ്സങ്ങളില്ല. ശിവരാജ് സിംഗ് ചൗഹാനെയും മത്സരരംഗത്തിറക്കാനാണ് പാർട്ടിയുടെ തീരുമാനം.
പ്രചാരണ രംഗത്ത് സജീവം
കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ ബുധ്നി മണ്ഡലത്തിൽ നിന്നുമാണ് ശിവരാജ് സിംഗ് ചൗഹാൻ മത്സരിച്ചത്. ചൗഹാനുവേണ്ടി പ്രചാരണ റാലികളിലും പൊതുസമ്മേളനങ്ങളിലും പങ്കെടുത്ത പരിചയമുണ്ട് സാധനയ്ക്ക്. സാധനയുടെ സ്ഥാനാർത്ഥിത്വത്തിൽ പാർട്ടിക്കുള്ളിൽ നിന്നും എതിർപ്പുയരാൻ സാധ്യതയില്ല.
പ്രിയങ്കയ്ക്ക് പിന്നാലെ പ്രിയദർശിനി
മധ്യപ്രദേശ് കോൺഗ്രസിൽ അടുത്തിടെ ഉയർന്ന് കേട്ട ആവശ്യമാണ് ജ്യോതിരാദിത്യ സിന്ധ്യയുടെ ഭാര്യ പ്രിയദർശിനി സിന്ധ്യയും സജീവ രാഷ്ട്രീയത്തിലേക്ക് ഇറങ്ങണമെന്നത്. സിന്ധ്യ രാജകുടുംബത്തിന്റെ ശക്തി കേന്ദ്രമായ ഗുണ മണ്ഡലത്തിൽ നിന്നും പ്രിയദർശിനി മത്സരിക്കുമെന്നാണ് റിപ്പോർട്ടുകൾ. രാജകുടുംബത്തിന്റെ പിന്തുണയില്ലാത്ത സ്ഥാനാർത്ഥി ഗുണയിൽ വിജയിക്കാൻ സാധ്യതയില്ല, ജ്യോതിരാദിത്യ സിന്ധ്യ നാല് തവണ വിജയിച്ച സീറ്റാണ് ഗുണ.
സിന്ധ്യ ഉത്തർപ്രദേശിൽ
പടിഞ്ഞാറൻ ഉത്തർപ്രദേശിന്റെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറിയാണ് ജ്യോതിരാദിത്യ സിന്ധ്യ. വനിതകൾക്കായുള്ള നിരവധി പരിപാടികളിൽ പങ്കെടുക്കാനിരിക്കുകയാണ് പ്രിയദർശിനി. ജ്യോതിരാദിത്യ സിന്ധ്യയ്ക്കായി പ്രചാരണരംഗത്ത് വർഷങ്ങളായി സജീവമാണ് പ്രിയദർശിനിയും. ജ്യോതിരാദിത്യ സിന്ധ്യ ഇത്തവണ മത്സരിച്ചേക്കില്ലെന്നാണ് സൂചന. മത്സരരംഗത്തിറങ്ങിയാൽ അത് ഗ്വാളിയാറിൽ നിന്നായിരിക്കുമെന്നാണ് റിപ്പോർട്ടുകൾ.
രാജകുടുംബാംഗം
ഗുജറാത്തിലെ ബറോഡയിൽ ഗെയ്ക്വാദ് രാജകുടുംബാംഗമാണ് പ്രിയദർശിനി സിന്ധ്യ. 1994ലാണ് ഗുജറാത്തിൽ നിന്നും മധ്യപ്രദേശിൽ എത്തുന്നത്. 2002ൽ ജ്യോതിരാദിത്യ സിന്ധ്യ മത്സരരംഗത്തിറങ്ങിയതു മുതൽ പ്രിയദർശിനി പ്രചാരണ രംഗത്ത് സജീവമായിരുന്നു. 2014ൽ ഇവരുടെ മകൻ മഹാനാര്യമാനും പ്രചാരണത്തിന് ഇറങ്ങിയിരുന്നു. 2012ൽ ഫെമിന മാസിക പ്രസിദ്ധീകരിച്ച ഇന്ത്യയിലെ സുന്ദരികളായ 50 സ്ത്രീകളുടെ പട്ടികയിൽ പ്രിയദർശിനിയും ഇടം പിടിച്ചിരുന്നു.
അമൃതാ സിംഗ്
ഉത്തർപ്രദേശിലെ കോൺഗ്രസിന്റെ ഉറച്ച മണ്ഡലങ്ങളിൽ ഒന്നാണ് രാജ്ഗഡ്. കോൺഗ്രസ് നേതാവ് ദ്വിഗ് വിജയ് സിംഗിന്റെ ഭാര്യ അമൃതാ സിംഗ് ഇവിടെ നിന്ന് മത്സരിച്ചേക്കുമെന്നാണ് സൂചന. അമൃതാ സിംഗിനെ മത്സരരംഗത്തിറക്കാനുള്ള ചർച്ചകൾ പുരോഗമിക്കുകയാണ്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ രാജ്ഗഡിലെ 5 നിയമസഭാ മണ്ഡലങ്ങളും കോൺഗ്രസിനൊപ്പമായിരുന്നു. ബിജെപി ശക്തമായി പ്രചാരണ രംഗത്തുള്ളതിനാൽ അതിശക്തരായ സ്ഥാനാർത്ഥികളെ ഇറക്കാനാണ് കോൺഗ്രസ് ലക്ഷ്യം വയ്ക്കുന്നത്.
കമൽനാഥിന്റെ മകൻ
മധ്യപ്രദേശ് മുഖ്യമന്ത്രി കമൽനാഥിന്റെ മകനും ഇക്കുറി മത്സരരംഗത്തുണ്ട്. സ്വന്തം തട്ടകമായ ചിന്ദ്വാരയിൽ നിന്നുമാണ് കമൽനാഥ് മകൻ നകുൽനാഥിനെ മത്സരിപ്പിക്കാൻ ഇരിക്കുന്നത്.