വീട്ടമ്മയെ അഞ്ച് പേർ ചേർന്ന് കൂട്ടബലാത്സംഗം ചെയ്തു! ക്ഷേത്രത്തിനകത്തെ യാഗശാലയിൽ ചുട്ടുകൊന്നു!
ബറേലി: എട്ട് വയസ്സുകാരിയായ പെണ്‍കുട്ടിയെ ക്ഷേത്രത്തിനകത്തിട്ട് ദിവസങ്ങളോളം കൂട്ടബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ സംഭവം രാജ്യത്തെ ഞെട്ടിച്ചിട്ട് അധിക നാളുകളായിട്ടില്ല. അതിനിടെ തന്നെ സമാനമായ മറ്റൊരു കൂട്ടബലാത്സംഗ വാര്‍ത്ത കൂടി പുറത്ത് വന്നിരിക്കുന്നു.
ബിജെപി ഭരിക്കുന്ന ഉത്തര്‍പ്രദേശിലാണ് അഞ്ച് പേര്‍ ചേര്‍ന്ന് വീട്ടമ്മയെ കൂട്ട ബലാത്സംഗം ചെയ്ത ശേഷം പച്ചയ്ക്ക് തീ കൊളുത്തി കൊന്നിരിക്കുന്നു. അതും ക്ഷേത്രത്തിനകത്ത് വെച്ച്! വിശദാംശങ്ങൾ ഇങ്ങനെയാണ്:
സമാനതകളില്ലാത്ത അരുംകൊല
ഉത്തര്‍ പ്രദേശില്‍ സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമങ്ങളുടെ കണക്ക് വളരെ ഉയരത്തിലാണ്. ഈ വസ്തുത ശരിവെയ്ക്കുന്നതാണ് വീട്ടമ്മയുടെ കൂട്ട ബലാത്സംഗവും കൊലപാതകവും. സംബാല്‍ ജില്ലയിലെ രാജ്പുരയ്ക്ക് അടുത്തുള്ള ഗ്രാമത്തിലെ ആളുകള്‍ ആ ഞെട്ടലില്‍ നിന്നും ഇതുവരെ മോചിതരായിട്ടില്ല. രക്തം ഉറഞ്ഞ് പോകുന്ന തരത്തിലുള്ള ക്രൂരതയാണ് അഞ്ച് പേര്‍ ചേര്‍ന്ന് വീട്ടമ്മയായ മുപ്പത്തിയഞ്ച്കാരിയോട് ചെയ്തത്.
വീട്ടിൽ അതിക്രമിച്ച് കടന്നു
ശനിയാഴ്ച പുലര്‍ച്ച രണ്ട് മണിയോടെയാണ് നാടിനെ നടുക്കിയ സംഭവം ഉണ്ടായിരിക്കുന്നത്. രണ്ട് കുട്ടികളുടെ അമ്മയായ യുവതി വീട്ടില്‍ കിടന്നുറങ്ങവേയാണ് അഞ്ച് പേരടങ്ങുന്ന പുരുഷന്മാരുടെ സംഘം അതിക്രമിച്ച് അകത്ത് കയറിയത്. ഗാസിയബാദില്‍ ജോലി ചെയ്യുന്ന ഇവരുടെ ഭര്‍ത്താവ് വീട്ടില്‍ ഇല്ലാത്ത തക്കം നോക്കിയായിരുന്നു അക്രമികള്‍ എത്തിയത്.
ഊഴം വെച്ച് പീഡനം
ഓരോരുത്തരായി ഊഴം വെച്ച് യുവതിയെ ബലാത്സംഗം ചെയ്യുകയായിരുന്നുവെന്ന് ഭര്‍ത്താവ് പോലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു. ആ സമയത്ത് കനത്ത മഴ ആയിരുന്നത് കൊണ്ട് തന്നെ യുവതിയുടെ നിലവിളി മറ്റാരും കേട്ടതുമില്ല. വീടിനകത്ത് ഒരു മണ്ണെണ്ണ വിളക്കിന്റെ വെളിച്ചം മാത്രമേ ഉണ്ടായിരുന്നുള്ളൂ. കൂട്ടബലാത്സംഗത്തിന് ശേഷം യുവതിയെ വീട്ടില്‍ തന്നെ വിട്ട് അക്രമികള്‍ കടന്ന് കളഞ്ഞു.
പോലീസിനെ വിളിച്ചിട്ട് കിട്ടിയില്ല
പ്രതികള്‍ പോയ ശേഷം യുവതി പോലീസ് സഹായം തേടി 100ല്‍ വിളിച്ചുവെങ്കിലും ആരും ഫോണെടുത്തില്ല. ഇതേത്തുടര്‍ന്ന് യുവതി ഭര്‍ത്താവിനേയും സഹോദരനേയും ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചുവെങ്കിലും അതും നടന്നില്ല. ശേഷം യുവതി തന്റെ കസിനെ ബന്ധപ്പെടുകയും സംഭവിച്ച കാര്യങ്ങളെല്ലാം വിശദമായി പറയുകയും ചെയ്തു. ഈ വിവരം പോലീസില്‍ അറിയിക്കാനുള്ള സാവകാശം പോലും കിട്ടുന്നതിന് മുന്‍പ് അക്രമികള്‍ വീട്ടമ്മയെ തേടി വീണ്ടുമെത്തി.
ചുട്ടുകൊന്നത് ക്ഷേത്രത്തിൽ
യുവതിയെ വലിച്ചിഴച്ച് സംഘം അടുത്തുള്ള ക്ഷേത്രത്തിലെത്തിച്ചു. ശേഷം ജീവനോടെ തീകൊളുത്തി കൊലപ്പെടുത്തുകയായിരുന്നുവെന്നും ഭര്‍ത്താവ് രാജ്പുര പോലീസിന് നല്‍കിയ പരാതിയില്‍ പറയുന്നു. അരാം സിംഗ്, മഹാവീര്‍, ചരണ്‍ സിംഗ്, ഗുല്ലു, കുമാര്‍ പാല്‍ എന്നിവരാണ് പ്രതികളെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. ഇവര്‍ ഇതേ ഗ്രാമത്തില്‍ താമസിക്കുന്നവരാണ്.
ഓഡിയോ ക്ലിപ്പ് പോലീസിന്
നേരത്തെ ഇവര്‍ യുവതിയെ ശല്യം ചെയ്തിരുന്നതായി റിപ്പോര്‍ട്ടുകളുണ്ട്. കുറ്റവാളികള്‍ക്കെതിരെ കൂട്ടബലാത്സംഗത്തിനും കൊലപാതകത്തിനും കുറ്റം ചുമത്തി പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. യുവതി കൊല്ലപ്പെടുന്നതിന് തൊട്ട് മുന്‍പ് കസിന് ഫോണ്‍ ചെയ്ത് സംസാരിച്ചതിന്റെ ഓഡിയോ ക്ലിപ്പ് പോലീസിന് ലഭിച്ചിട്ടുണ്ട്.
നിർണായക തെളിവുകൾ
ഈ ഓഡിയോ ക്ലിപ്പില്‍ പോലീസ് സഹായം തേടി ലഭിക്കാത്തതിനെക്കുറിച്ചും തന്നെ പീഡിപ്പിച്ച അഞ്ച് പേരുടെ പേര് വിവരങ്ങളും യുവതി പറയുന്നുണ്ട്. ഇത് വളരെ നിര്‍ണായകമായ തെളിവാണെന്ന് പോലീസ് പറയുന്നു. യുവതിയെ ചുട്ടുകൊന്ന യാഗശാലയില്‍ നിന്നും ചില നിര്‍ണായക തെളിവുകള്‍ കൂടി പോലീസിന് ലഭിച്ചിട്ടുണ്ടെന്ന് അഡീഷണല്‍ ഡയറക്ടര്‍ ജനറല്‍ ഓഫ് പോലീസ് പ്രേം പ്രകാശ് വ്യക്തമാക്കി. രണ്ട് പ്രത്യേക സംഘങ്ങളാണ് പ്രതികള്‍ക്കായി തെരച്ചില്‍ നടത്തുന്നത്.